അല്‍-ഖ്വയ്ദയുമായി ബന്ധം; പൂനെയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍; സുബൈര്‍ ഹംഗര്‍ഗേക്കറുടെ പക്കല്‍ നീന്നും കണ്ടെടുത്തത് ലാദന്റെ പ്രസംഗങ്ങളുടെ ഉറുദു പരിഭാഷ അടക്കമുള്ള രേഖകള്‍

പൂനെയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍;

Update: 2025-10-29 11:31 GMT

പൂനെ: അല്‍-ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാരോപിച്ച് പൂനെയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ അറസ്റ്റ് ചെയ്തു. സോളാപുര്‍ സ്വദേശിയായ സുബൈര്‍ ഹംഗര്‍ഗേക്കര്‍ എന്ന ടെക്കിക്കെതിരെയാണ് യുഎപിഎ ചുമത്തി കേസെടുത്തിരിക്കുന്നത്.

ഇയാളുടെ കൈവശം നിന്ന് അല്‍-ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ പ്രസംഗങ്ങളുടെ ഉറുദു പരിഭാഷ അടക്കമുള്ള രേഖകള്‍ കണ്ടെടുത്തതായി എടിഎസ് വൃത്തങ്ങള്‍ അറിയിച്ചു. എകെ-47 തോക്ക് ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍, ബോംബുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഫോട്ടോകള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളും ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം മുതല്‍ എടിഎസ് നിരീക്ഷണത്തിലായിരുന്ന ഹംഗര്‍ഗേക്കറിനെ കോണ്‍ഡ്വ പ്രദേശത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. യുവജനങ്ങളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നോ എന്നും മഹാരാഷ്ട്രയിലും മറ്റ് നഗരങ്ങളിലും ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

കമ്പ്യൂട്ടര്‍ സയന്‍സില്‍ ഉന്നത വിദ്യാഭ്യാസം നേടിയ ഇയാള്‍ പൂനെയിലെ കല്യാണി നഗറിലുള്ള ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഇയാളെ പ്രത്യേക യുഎപിഎ കോടതിയില്‍ ഹാജരാക്കിയ ശേഷം നവംബര്‍ 4 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഭീകരവാദ ബന്ധമുള്ള കൂടുതല്‍ വ്യക്തികളെ കണ്ടെത്താനായി ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് എടിഎസ് വ്യക്തമാക്കി.

Tags:    

Similar News