46 ലക്ഷം പേര്‍ മരിച്ചവര്‍; ഉത്തര്‍പ്രദേശില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് 2.89 കോടി പേരെ ഒഴിവാക്കി; കൂട്ട ഒഴിവാക്കലില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

46 ലക്ഷം പേര്‍ മരിച്ചവര്‍; ഉത്തര്‍പ്രദേശില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് 2.89 കോടി പേരെ ഒഴിവാക്കി

Update: 2026-01-06 12:47 GMT

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി എസ്ഐആര്‍ കരട് പട്ടികയില്‍ നിന്ന് 2.89 കോടി വോട്ടര്‍മാരെ ഒഴിവാക്കി. ഇതില്‍ 46 ലക്ഷം പേര്‍ മരിച്ചവരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലാണ് ഈ വന്‍തോതിലുള്ള കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ വോട്ടര്‍മാരുടെ ഏകദേശം 18.7 ശതമാനം പേരാണ് പട്ടികയ്ക്ക് പുറത്തായത്.

മരിച്ചവര്‍ക്ക് പുറമെ, സ്ഥിരമായി താമസം മാറിയവര്‍, ഇരട്ടിപ്പുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ടവരാണ് ഒഴിവാക്കപ്പെട്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ലഖ്നൗ, ഗാസിയാബാദ് തുടങ്ങിയ നഗരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പട്ടികയില്‍ നിന്ന് പുറത്തായത്.

രാഷ്ട്രീയ വിവാദം വോട്ടര്‍മാരെ ഇത്രയും വലിയ തോതില്‍ കൂട്ടമായി ഒഴിവാക്കിയത് ഉത്തര്‍പ്രദേശില്‍ വന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിന് അനുകൂലമായ രീതിയില്‍ വോട്ടര്‍പട്ടികയില്‍ അട്ടിമറി നടത്താനാണ് നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഒഴിവാക്കപ്പെട്ടവരില്‍ നല്ലൊരു ഭാഗം പ്രതിപക്ഷത്തെ അനുകൂലിക്കുന്ന വിഭാഗങ്ങളാണെന്നും പ്രതിപക്ഷം പറഞ്ഞു. അതേസമയം, പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പരാതി നല്‍കാനും പേര് വീണ്ടും ചേര്‍ക്കാനും ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

ഒരു കോടിയോളം വോട്ടര്‍മാര്‍ നിലവില്‍ 'അണ്‍മാപ്പ്ഡ്' വിഭാഗത്തിലാണെന്നും ഇവര്‍ രേഖകള്‍ സമര്‍പ്പിക്കാത്ത പക്ഷം വരാനിരിക്കുന്ന അന്തിമ പട്ടികയില്‍ നിന്നും പുറത്തായേക്കുമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags:    

Similar News