അത്താഴശേഷം ഹോം സ്റ്റേ ഉടമയും നാല് അതിഥികളും തുംഗഭദ്ര കനാലിന്റെ തീരത്ത് നില്‍ക്കുമ്പോള്‍ ബൈക്കില്‍ എത്തിയത് മൂന്ന് പേര്‍; അടുത്ത് പെട്രോള്‍ പമ്പ് ഇല്ല എന്ന് പറഞ്ഞപ്പോള്‍ ആവശ്യപ്പെട്ടത് പണം; വിസമ്മതിച്ചപ്പോള്‍ ആക്രമിച്ചു; അമേരിക്കന്‍ പൗരനെ കൊലപ്പെടുത്തി ഇസ്രയേലി വനിതയെ കൂട്ടബലാത്സംഗം ചെയ്തു; ഹംപി കൂട്ടബലാത്സംഗത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ

ഹംപി കൂട്ടബലാത്സംഗത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ

Update: 2026-02-16 11:50 GMT

ബംഗളൂരു: കര്‍ണാടകയിലെ ഹംപി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. പ്രതികളായ മല്ലേഷ് എന്ന ഹന്‍ഡിമല്ല, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി കോടതി മരണശിക്ഷയ്ക്ക് വിധിച്ചത്. 27 കാരിയായ ഇസ്രയേലി വനിതയെയും ഹോം സ്റ്റേ ഉടമയായ 29 കാരിയേയും കൂട്ടബലാത്സംഗം ചെയ്യുകയും, അമേരിക്കന്‍ പൗരനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ.

ഒപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്‍മാരെ ആക്രമിച്ച ശേഷമാണ് പ്രതികള്‍ യുവതികളെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഈ മാസം 9 ന് പ്രതികള്‍ കുറ്റക്കാരാണെന്ന് ഗംഗാവതി ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ കുറ്റം ചെയ്തത് തെളിഞ്ഞെന്നാണ് കോടതി കണ്ടെത്തിയത്. 2025 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

2025 മാര്‍ച്ച് 6നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി ഭക്ഷണം കഴിച്ച് നാല് വിനോദ സഞ്ചാരികളും ഹോം സ്റ്റേ ഉടമയും ചേര്‍ന്ന് തുംഗഭദ്ര ഇടതുകര കനാലിന്റെ തീരത്ത് വാന നിരീക്ഷണത്തിനായി പോയപ്പോഴാണ് ആക്രമണമുണ്ടായത്. ഇസ്രയേലി വനിത, ഹോംസ്റ്റേ ഉടമ, യുഎസ് പൗരനായ ഡാനിയേല്‍, ഒഡീഷയില്‍ നിന്നുള്ള ബിബാഷ്, മഹാരാഷ്ട്രയില്‍ നിന്നുള്ള പങ്കജ് എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.

അക്രമികള്‍ സമീപിച്ചത് പെട്രോള്‍ പമ്പിലേക്കുള്ള വഴി അന്വേഷിച്ച്

അത്താഴത്തിന് ശേഷം ഹോം സ്റ്റേ ഉടമയും നാല് അതിഥികളും തുംഗഭദ്ര ഇടതുകര കനാലിന്റെ തീരത്ത് നില്‍ക്കുമ്പോഴാണ് ബൈക്കില്‍ മൂന്ന് പേര്‍ എത്തിയത്. പെട്രോള്‍ പമ്പിലേക്കുള്ള വഴി ചോദിച്ചാണ് സംഘം സമീപിച്ചത്. അടുത്ത് പെട്രോള്‍ പമ്പ് ഇല്ല എന്ന് പറഞ്ഞതിനെ തുടര്‍ന്ന് പണം നല്‍കാന്‍ പ്രതികള്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ ആക്രമിക്കുകയുമായിരുന്നു.

യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന ഡാനിയേലും പങ്കജും ആക്രമണത്തിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു. ബിബാഷിനെ അക്രമികള്‍ മര്‍ദിച്ച് അവശനാക്കി കനാലില്‍ തള്ളി. ബിബാഷിന്റെ മൃതദേഹം പിന്നീട് പൊലീസ് കണ്ടെടുത്തു. 27കാരിയായ ഇസ്രയേലി വിനോദ സഞ്ചാരിയും ഹോംസ്റ്റേ ഉടമയായ 29കാരിയുമാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

യുവതികളുടെ ബാഗ് തട്ടിയെടുക്കയും രണ്ട് മൊബൈല്‍ ഫോണുകളും 9,500 രൂപയും കവര്‍ന്നെടുത്തിരുന്നു. കൊലപാതകം, ബലാത്സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:    

Similar News