ഇതാ ലോകത്തെ ഏറ്റവും വെറുപ്പിക്കല്‍ വിമാന യാത്ര..! സൂറിച്ചില്‍ നിന്നും ഗ്രീസിലേക്ക് പുറപ്പെട്ട വിമാനം ചുറ്റിത്തിരിഞ്ഞത് 32 മണിക്കൂര്‍; വിമാനം ലാന്‍ഡ് ചെയ്തത് അഞ്ചിടങ്ങളില്‍; താമസ സൗകര്യത്തിനും ഭക്ഷണത്തിനും വരെ പണം സ്വന്തം പോക്കറ്റില്‍ നിന്നും ചിലവിട്ട് യാത്രക്കാര്‍

ഇതാ ലോകത്തെ ഏറ്റവും വെറുപ്പിക്കല്‍ വിമാന യാത്ര..!

Update: 2025-06-10 06:15 GMT

സൂറിച്ച്: ഒരു വിമാനത്തിലെ യാത്രക്കാര്‍ 32 മണിക്കൂര്‍, യാത്ര ചെയ്തിട്ടും ലക്ഷ്യ സ്ഥാനത്ത് എത്താതെ പോയ സംഭവം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം നടന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ നിന്ന് ഗ്രീസിലെ ഹെരാക്ലിയോണിലേക്കാണ് വിമാനം യാത്ര തിരിച്ചത്. വിമാനം സൂറിച്ചില്‍ നിന്ന് അര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. വിമാനം യാത്ര തിരിച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ട് ഗ്രീക്ക് അതിര്‍ത്തിയിലേക്ക് പ്രവേശിക്കുക ആയിരുന്നു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായത്. ശക്തമായ കാറ്റായിരുന്നു ഇതിന് തടസമായത്.

വിമാനം വിമാനത്താളത്തിന് ചുറ്റും കുറേ സമയം വട്ടമിട്ട് പറന്നു എങ്കിലും ഇറങ്ങാന്‍ കഴി്ഞ്ഞില്ല. തുടര്‍ന്ന് പൈലറ്റ് വിമാനം ഏഥന്‍സിലേക്ക് തിരിച്ചു വിട്ട് ഇന്ധനം നിറയ്ക്കാന്‍ തീരുമാനിക്കുന്നു. സൂറിച്ചില്‍ നിന്ന് യാത്ര തിരിച്ച് മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വിമാനം ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സില്‍ എത്തുന്നു. രണ്ടര മണിക്കൂര്‍ സമയം വിമാനം ഏഥന്‍സില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം ലക്ഷ്യസ്ഥാനമായ ഹെരാക്ലിയോണിലേക്ക് പോകാന്‍ ജീവനക്കാര്‍ തയ്യാറായി.

എന്നാല്‍ കഷ്ടകാലം അവിടെയും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. പക്ഷെ അവിടെയും കാലാവസ്ഥ മോശമായിരുന്നു. ശക്തമായ

കാറ്റ് തന്നെയാണ് അവിടെയും വില്ലനായത്. അവിടെയും വിമാനം കുറേ സമയം വട്ടമിട്ട് പറന്നതിന് ശേഷം ഇന്ധനം നിറയ്ക്കാനായി വിമാനം അടുത്തുള്ള കോസിലേക്ക് തിരിച്ചു വിട്ടു. ഒന്നര മണിക്കൂറിന് ശേഷം വിമാനം കോസില്‍ ലാന്‍ഡ് ചെയ്തു. വീണ്ടും പറന്നുയര്‍ന്ന് കുറേ ദൂരം സഞ്ചരിച്ചപ്പോള്‍ വിമാനത്തിലെ ഇന്ധനം അപകടകരമായ രീതിയില്‍ കുറഞ്ഞതായി പൈലറ്റ് കണ്ടെത്തി.

അങ്ങനെ വിമാനം വീണ്ടും തെസ്സലോനിക്കിക്ക് തിരിച്ചുവിടാന്‍ തീരുമാനിച്ചു, അവിടെ ജീവനക്കാരും യാത്രക്കാരും രാത്രി താമസിക്കേണ്ടി വന്നു. രാവിലെ ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ലക്ഷ്യ സ്ഥാനത്ത് എത്താമായിരുന്നു. പക്ഷെ ശക്തമായ കാറ്റ് കാരണം ലാന്‍ഡ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായി. വിമാനം വീണ്ടും ഏഥന്‍സിലേക്ക് തിരിച്ചുവിടാന്‍ നിര്‍ബന്ധിതരായി. അവിടെ ഉണ്ടായ അടുത്ത പ്രതിസന്ധി പൈലറ്റ് യാത്ര ഉപേക്ഷിച്ച് സൂറിച്ചിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതാണ്.

ഏതായാലും പുറപ്പെട്ട് 32 മണിക്കൂര്‍ കഴിഞ്ഞ് അവിടെ യാത്ര അവസാനിപ്പിച്ചു. ഈ യാത്രയില്‍, വിമാനം അഞ്ച് സ്ഥലത്താണ് ലാന്‍ഡ് ചെയ്തത്. ഇത്രയും സമയത്തിനിടയില്‍, യാത്രക്കാര്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കി എങ്കിലും ഭക്ഷണവും നല്‍കിയില്ല. പലരും ഛര്‍ദ്ദിച്ചും അവശരായിട്ടുണ്ടായിരുന്നു. കൂടാതെ തെസലോനിക്കയില്‍ തങ്ങേണ്ടി വന്ന ഹോട്ടലിന്റെ വാടകയും യാത്രക്കാര്‍ കൈയ്യില്‍ നിന്ന് നല്‍കേണ്ടിയും വന്നു. എന്നാല്‍ യൂറോപ്യന്‍ വ്യോമയാന നിയമപ്രകാരം അവര്‍ക്ക് ഈ പണം വിമാനക്കമ്പനി നല്‍കേണ്ടി വരും.

Tags:    

Similar News