രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫും പോലീസും ഇരച്ചെത്തി; ലോഡ്ജ് മുറിയിൽ മിന്നൽ പരിശോധന; കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; രണ്ടിടങ്ങളിൽ നിന്നായി ഒരു യുവതിയടക്കം രണ്ട് യുവാക്കളെ കൈയ്യോടെ പൊക്കി; വില്പനക്കായി എത്തിച്ച എംഡിഎംഎ പിടിച്ചെടുത്തു; പ്രതികളെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!

Update: 2025-03-06 14:06 GMT

കോഴിക്കോട്: കേരളത്തിൽ ഇപ്പോൾ ലഹരി ഉപയോഗത്തെ തുടർന്നുള്ള ആക്രമണങ്ങൾ വർധിച്ചുവരുകയാണ്. ഇതിനെ തുടർന്ന് സംസ്ഥാനത്ത് ഉടനീളം പോലീസിന്റെയും അധികൃതരുടെയും നേത്യത്വത്തിൽ വ്യാപക പരിശോധനയാണ് നടന്നുവരുന്നത്. ഇതിനിടെ, കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട നടന്നതായി റിപ്പോർട്ടുകൾ. രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎ പിടികൂടിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കേസിൽ രണ്ടിടങ്ങളിൽ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും അറസ്റ്റ് ചെയ്തു.

വിൽപനക്കായി കൊണ്ട് വന്ന 50.95 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അരക്കിണർ സ്വദേശി ചാക്കിരിക്കാട് പറമ്പ് മുനാഫിസ് കെ പി (29) , തൃശൂർ സ്വദേശി ചേലക്കര അന്ത്രോട്ടിൽ ഹൗസിൽ ധനൂപ് എ കെ (26) , ആലപ്പുഴ സ്വദേശി തുണ്ടോളി പാലിയ്യത്തയ്യിൽ ഹൗസിൽ അതുല്യ റോബിൻ (24) എന്നിവരാണ് അറസ്റ്റിലായത്.

നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിൻ്റെ നേത്യത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർമാരായ ലീല എൻ, സാബുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് എംഡിഎംഎ കൈയ്യോടെ പൊക്കിയത്. മാവൂർറോഡ് മൃഗാശുപത്രിക്ക് സമീപമുള്ള റോഡിൽ നിന്നാണ് 14.950 ഗ്രാം എംഡിഎംഎയായി മുനാഫിസിനെ അറസ്റ്റിലാവുന്നത്. എംടെക് വിദ്യാർത്ഥിയും ബംഗളൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ.

700 ഗ്രാം എംഡിഎംഎ പിടിച്ചതിന് ഇയാൾക്കെതിരെ ബംഗളൂരിലും ആഷിഷുമായി പിടികൂടിയതിന് ദുബായിലും കേസ് ഉണ്ട്. ബംഗളൂരിൽ എത്തുന്ന യുവതി യുവാക്കൾക്ക് ഇയാള്‍ ലഹരി എത്തിച്ച് കൊടുത്തിരുന്നു. ടോണി എന്ന പേരിലാണ് ഇയാൾ ബംഗളൂരുവിലെ ലഹരി കച്ചവടക്കാരിൽ അറിയപ്പെടുന്നത്.

അതേസമയം, ധനൂപിനെയും അതുല്യയെയും കോഴിക്കോട് അരയടത്ത് പാലം ഭാഗത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് 36 ഗ്രാം എംഡിഎംഎയായിട്ടാണ് പിടിച്ചത്. ബംഗളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ കൊണ്ടുവന്നത്. മുമ്പും അതുല്യ കോഴിക്കോട് ഭാഗങ്ങളിലേക്ക് ലഹരി മരുന്നിൻ്റെ കാരിയർ ആയി വന്നതായുള്ള സൂചനയിൽ ഡാൻസാഫ് ടീം നിരീക്ഷണം നടത്തിയതിലാണ് രണ്ട് പേരും ലോഡ്ജിൽ നിന്ന് പൊക്കിയത്.

ബംഗളൂരിൽ നിന്നും കഞ്ചാവുമായി പിടികൂടിയതിന് ധനൂപിന് ബംഗളൂരുവിൽ കേസുണ്ട്. രണ്ട് മാസം മുമ്പാണ് ജയിൽ നിന്നും ഇറങ്ങിയത്. പിടിയിലായ മൂന്ന് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരി വില്‍പനയെ കുറിച്ച് അന്വേക്ഷണം ഊർജിതമാക്കുമെന്ന് നാർക്കോടിക്ക് സെൽ അസി കമ്മീഷണർ കെ.എ ബോസ് വ്യക്തമാക്കി.

ഡൻസാഫ് എസ്.ഐമാരായ മനോജ് ഇടയേടത്ത്, അബ്ദുറഹ്മാൻ കെ , എ എസ്.ഐ അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ , സുനോജ് കാരയിൽ, ലതീഷ് എം.കെ, സരുൺകുമാർ പി.കെ, ഷിനോജ് എം, ശ്രീശാന്ത് എൻ കെ, അഭിജിത്ത് പി, അതുൽ ഇ വി, മുഹമദ്ദ് മഷ്ഹൂർ കെ.എം, നടക്കാവ് സ്റ്റേഷനിലെ എ.എസ്.ഐ മാരായ ഹസീസ്, സന്തോഷ്, Scpo മാരായ രാകേഷ്, ഹരീഷ് കുമാർ ,ശിഹാബുദ്ധീൻ , ബിജു , രതീഷ് , സോമിനി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പരിശോധന ഇനിയും വ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Similar News