യൂണിഫോമിൽ യുവതിയെ ആലിംഗനം ചെയ്തു, ചുംബിച്ചു; ചേംബറിൽ നടന്നത് ഔദ്യോഗിക പദവിയുടെ ദുരുപയോഗം; എ.ഐ വീഡിയോയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം; സ്വർണ കടത്ത് കേസിൽ അറസ്റ്റിലായ നടി റന്യ റാവുവിന്റെ പിതാവ് വിവാദത്തിൽ

Update: 2026-01-19 12:08 GMT

ബെംഗളൂരു: ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ ഡോ. രാമചന്ദ്ര റാവു ഔദ്യോഗിക ചേംബറിൽ വെച്ച് ഒരു യുവതിയുമായി അശ്ലീല പ്രവർത്തികളിലേർപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കർണാടകയിൽ വൻ വിവാദം. ഗുരുതരമായ അച്ചടക്ക ലംഘനവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവുമാണ് രാമചന്ദ്ര റാവുവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമർശനം. എന്നാൽ, ഈ വീഡിയോ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മുഖേന നിർമ്മിച്ചതാണെന്നും തന്നെ കുടുക്കാൻ ചിലർ ശ്രമിക്കുകയാണെന്നും രാമചന്ദ്ര റാവു ആരോപിച്ചു.

യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ ഓഫീസ് സമയത്ത് ഒരു യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് വൈറലായ വീഡിയോയിലുള്ളത്. ഡ്യൂട്ടി സമയത്ത് രാമചന്ദ്ര റാവുവിന്റെ ചേംബറിൽ നിന്ന് രഹസ്യമായി ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് പുറത്തുവരുന്ന വിവരം. വീഡിയോയിലുള്ള യുവതി വ്യത്യസ്ത വേഷങ്ങളിൽ രാമചന്ദ്ര റാവുവിന്റെ ഓഫീസിലെ ചേംബറിലെത്തിയതായും ദൃശ്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ഈ വീഡിയോയെ ചൊല്ലി ഇതുവരെ പീഡന സംബന്ധിയായ പരാതിയൊന്നും ലഭിച്ചിട്ടില്ല. സംഭവം വൈറലായതിന് പിന്നാലെ, ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പോലീസ് വകുപ്പിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ വിശദീകരണം തേടിയിട്ടുണ്ട്. ഡോ. രാമചന്ദ്ര റാവു വിവാദങ്ങളിൽ അകപ്പെടുന്നത് ഇത് ആദ്യമായല്ല.

കഴിഞ്ഞ വർഷം മാർച്ചിൽ അദ്ദേഹത്തിന്റെ വളർത്തുമകളായ നടി റന്യ റാവു 14.8 കിലോ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായിരുന്നു. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ വെച്ച് ദുബായിൽ നിന്ന് കൊണ്ടുവന്ന സ്വർണ്ണമാണ് റന്യയിൽ നിന്ന് പിടിച്ചെടുത്തത്. റന്യക്ക് വിമാനത്താവളത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വിഐപി പരിഗണന ലഭിച്ചെന്ന വിവരങ്ങളും ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. സുരക്ഷാ പ്രോട്ടോക്കോളുകൾ മനഃപൂർവം മറികടന്നതായി വ്യക്തമായതോടെ, രാമചന്ദ്ര റാവു അന്ന് സംശയത്തിന്റെ നിഴലിലായിരുന്നു.

Tags:    

Similar News