ലൊക്കാന്റോ സൈറ്റില്‍ മൊബൈല്‍ നമ്പറുകള്‍ നല്‍കി ഇടപാടുകാരെ പിടിച്ചു; ഓരോ ഇടാപടിനും കമ്മീഷനായി നല്‍കിയത് 750 രൂപ; പെണ്‍കുട്ടികള്‍ക്കുള്ള പ്രതിഫലം 1000-1500 രൂപ; ബാക്കി അക്ബര്‍ അലിക്കും; പാലക്കാട്ടെ പോക്‌സോ കേസിലേക്കും അന്വേഷണം; ആഡംബകാറില്‍ കറങ്ങി നടന്ന് വളച്ചെടുത്തത് ഐടിക്കാരികളെ; കടവന്ത്രയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

Update: 2025-07-16 03:28 GMT

കൊച്ചി: എറണാകുളം സൗത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാലു പേര്‍ അറസ്റ്റിലാകുമ്പോള്‍ പോലീസിന് ലഭിക്കുന്നത് നിര്‍ണ്ണായക വിവരങ്ങള്‍. നടത്തിപ്പുകാരന്‍ പാലക്കാട് മണ്ണാര്‍ക്കാട് കാരക്കുറിശി അക്ബര്‍ അലി (28), ഇയാളുടെ സുഹൃത്തുക്കളായ മണ്ണാര്‍ക്കാട് കാരക്കുറിശി അമ്പഴക്കോടന്‍ വീട്ടില്‍ മന്‍സൂര്‍ അലി (30), മണ്ണാര്‍ക്കാട് കാരക്കുറിശി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി.പി. ഷെഫീഖ് (26), ഇടപാടുകാരനായ ചങ്ങനാശേരി വാഴപ്പിള്ളി തുരുത്തി വിഷ്ണു ഭവനില്‍ പി.വി. വിഷ്ണു (27) എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.

സൗത്തിലെ അനാശാസ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വിപുലീകരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പോലീസ് പിടിയിലാകാനാണ് സാധ്യത. ഇയാള്‍ക്ക് സമാനമായി മറ്റ് ഏതെങ്കിലും സ്ഥലങ്ങളില്‍ അനാശാസ്യ കേന്ദ്രമുണ്ടോ ലഹരി ബന്ധങ്ങളുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്. ഉത്തരേന്ത്യക്കാരായ ആറു സ്ത്രീകള്‍ ഉള്‍പ്പെടെ പത്തുപേരാണ് തിങ്കളാഴ്ച രാത്രി എളമക്കര പോലീസും കടവന്ത്ര പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്ത സ്ത്രീകളെ വനിതാ പോലീസ് സ്റ്റേഷനിലേക്കു മാറ്റി.

ഇടപ്പള്ളിയില്‍ ഹോട്ടലിനു സമീപത്തായി അനാശാസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എളമക്കര പോലീസിന് കഴിഞ്ഞദിവസം വിവരം ലഭിച്ചിരുന്നു. പോലീസ് പരിശോധന നടത്തിയെങ്കിലും സ്ത്രീകളാരും ഇവിടെ ഉണ്ടായിരുന്നില്ല. അക്ബര്‍ അലിയെ എളമക്കര പോലീസ് തിങ്കളാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം മറ്റൊരു സ്ഥാപനംകൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പോലീസിനു ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഇവിടെ റെയ്ഡ് നടത്തി. ലൊക്കാന്റോ സൈറ്റില്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കിയായിരുന്നു അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

അക്ബര്‍ അലി പെണ്‍കുട്ടികളെ വീഴ്ത്തിയിരുന്നത് പ്രണയം നടിച്ചായിരുന്നു. ആഡംബര കാറിലായിരുന്നു ഇയാളുടെ സഞ്ചാരം. ഇത്തരത്തില്‍ സൗഹൃദത്തിലാകുന്ന യുവതികള്‍ക്ക് ലഹരി നല്‍കി അനാശാസ്യകേന്ദ്രത്തില്‍ എത്തിച്ചു. ഇയാളുടെ ഫോണില്‍നിന്ന് നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകളാണ് പോലീസിനു ലഭിച്ചത്. ഇതില്‍ ഐടി പ്രഫഷണലുകളും ചില കോളജ് വിദ്യാര്‍ഥിനികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം. അക്ബര്‍ അലി മുമ്പ് കാക്കനാടാണ് താമസിച്ചിരുന്നത്. ഇടപ്പള്ളിയിലെ ഒരു ഓഫീസില്‍ ജോലി ചെയ്യുന്നു എന്ന് പറഞ്ഞായിരുന്നു പിടിയിലായവര്‍ സൗത്തിലെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. അക്ബര്‍ അലി പെണ്‍കുട്ടികളെ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചതായാണ് വിവരം.

തിങ്കളാഴ്ച രാത്രി ഏഴരയോടു കൂടിയായിരുന്നു എറണാകുളം സൗത്തിലുള്ള ഒരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പത് പേരടങ്ങിയ സംഘത്തെ പോലീസ് പിടികൂടിയത്. ഈ പരിശോധന പുലര്‍ച്ച വരെ നീണ്ടുപോയി. ഉത്തരേന്ത്യന്‍ സ്വദേശിനികളായ സ്ത്രീകളെ വീടെടുത്ത് വാടകയക്ക് താമസിപ്പിച്ചിരുന്നതും അക്ബര്‍ അലിയായിരുന്നു. ഇയാള്‍ക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഹരി ഉപയോഗിച്ചതിനും വില്‍പന നടത്തിയതിനുമടക്കം വിവിധ കേസുകള്‍ നിലവിലുണ്ട്. ആപ്പ് വഴിയാണ് ഇയാള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഓണ്‍ലൈന്‍ മുഖേന സമീപിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ അയച്ചു കൊടുക്കും. പിന്നീട് ഇവരെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിക്കും.

അക്ബറിന്റെ നാട്ടുകാരും സുഹൃത്തുക്കളുമായ ഷെഫീഖ്, മന്‍സൂര്‍ അലി എന്നിവര്‍ക്കും നടത്തിപ്പില്‍ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഇടപാടിന് 750 രൂപ വീതമായിരുന്നു ഇരുവരുടെയും കമ്മീഷന്‍. 1000 മുതല്‍ 1500 രൂപ വരെയായിരുന്നു പെണ്‍കുട്ടികള്‍ക്കുളള പ്രതിഫലം. മാസങ്ങളായി ഇവര്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പോക്‌സോ കേസില്‍ അക്ബര്‍ പ്രതിയാണെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

Tags:    

Similar News