'വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ശല്യം ചെയ്തു; വീട്ടില്‍ വന്നത് നാണക്കേടായി; തന്റെ ഫോണ്‍ കോണ്‍ടാക്ടിലുള്ള സ്ത്രീകളുമായി അവിഹിതമുണ്ട് എന്ന് പറഞ്ഞ് നിരന്തരം വഴക്കു കൂടി'; ആലുവയിലെ ലോഡ്ജില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

'വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ശല്യം ചെയ്തു; വീട്ടില്‍ വന്നത് നാണക്കേടായി

Update: 2025-07-22 07:29 GMT

കൊച്ചി: ആലുവയിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിനിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ട് യുവതി ശല്യപ്പെടുത്തിയതോടെയാണ് ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതിനാല്‍ ഒഴിവാക്കാനായി കൊലപ്പെടുത്തി എന്നാണ് കൊല ചെയ്ത നേര്യമംഗലം സ്വദേശി ആലുവ പൊലീസിനു നല്‍കിയ മൊഴി.

വിവാഹം കഴിക്കണമെന്ന് നിരന്തരമായി നിര്‍ബന്ധിച്ചിരുന്നുവെന്നും നാട്ടിലും വീട്ടിലും ഇതിന്റെ പേരില്‍ തന്നെ നാണം കെടുത്തി എന്നും കൊലയ്ക്ക് കാരണമായി ഇയാള്‍ പോലീസിനു മൊഴി നല്‍കി. അമിതമായ മദ്യലഹരിയിലായിരുന്നു കൊലപാതകം നടത്തുമ്പോള്‍ പ്രതി. ഇന്നലെ രാത്രി 11.30ഓടെയാണ് കൊല്ലം കുണ്ടറ വെളിച്ചിക്കാല ചാരുവിള പുത്തന്‍വീട്ടില്‍ അഖില (35) ആലുവയിലെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടത്. അഖിലയുടെ സുഹൃത്ത് നേര്യമംഗലം മണിമരുതുംചാല്‍ ആറ്റുപുറം വീട്ടില്‍ ബിനു എല്‍ദോസ് (37) ആണ് പ്രതി.

ആലുവ പമ്പ് ജംക്ഷനു സമീപമുള്ള തോട്ടുങ്ങല്‍ ലോഡ്ജില്‍ 201-ാം നമ്പര്‍ മുറിയിലായിരുന്നു സംഭവം. കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു ബിനുവും അഖിലയും. എടത്തല നാലാം മൈല്‍ ഭാഗത്ത് മൊബൈല്‍ ടവര്‍ കമ്പനിയുടെ വാഹനം ഓടിച്ചു ജീവിക്കുന്ന ആളാണ് അവിവാഹിതനായ ബിനു.

ഒന്നരവര്‍ഷം മുമ്പാണ് സമീപത്തുള്ള ഒരു ഹോസ്റ്റലില്‍ വാര്‍ഡന്‍ ആയി ജോലി നോക്കിയിരുന്ന അഖിലയെ പരിചയപ്പെടുകയും പിന്നീട് അവര്‍ സൗഹൃദത്തിലാവുകയുമായിരുന്നു. ഇടയ്ക്കിടെ ഇവര്‍ ഈ ലോഡ്ജില്‍ മുറിയെടുത്ത് ദിവസങ്ങളോളം താമസിച്ചിരുന്നു. സംഭവ ദിവസം അഖിലയാണ് മുറി ബുക്ക് ചെയ്തതും ഇതിന്റെ പണം നല്‍കിയതും എന്നാണ് വിവരം. ബിനു വൈകിട്ട് ആറരയോടെ മുറിയിലെത്തി. വൈകിട്ട് എട്ടുമണിയോടെയാണ് അഖില എത്തിയത്. ബിനു വൈകാതെ മദ്യപാനം ആരംഭിച്ചു. ഇതിനിടെയാണ് വിവാഹക്കാര്യം ഉയര്‍ന്നു വന്നതും ഇരുവരും തമ്മില്‍ അടിപിടിയാവുകയും ചെയ്തത്. തുടര്‍ന്ന് ബിനു അഖിലയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലാണ് പ്രതി കൃത്യം നിര്‍വഹിച്ചത്.

കൊലപാതകത്തിനു ശേഷം ബിനു തന്റെ സുഹൃത്തിനെ വിഡിയോ കോളില്‍ വിളിച്ച് അഖിലയെ കൊലപ്പെടുത്തിയ കാര്യം പറയുകയും മൃതദേഹം കാട്ടിക്കൊടുക്കുകയും ചെയ്തു. നിലത്തായിരുന്നു അഖില കിടന്നിരുന്നത്. സുഹൃത്ത് ഉടന്‍ ആലുവ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞതോടെ പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് എത്തുമ്പോള്‍ അമിത മദ്യലഹരിയിലായിരുന്നു ബിനു.

ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം ഇന്ന് ബോധം വരാനായി ഏറെ നേരം കാത്തിരുന്ന ശേഷമാണ് പൊലീസ് ചോദ്യം ചെയ്തത്. അഖില വിവാഹത്തിനായി തന്നെ നിരന്തരം നിര്‍ബന്ധിച്ചിരുന്നു എന്നും വീട്ടിലും നാട്ടിലും വന്ന് ഇക്കാര്യം ഉന്നയിച്ചിരുന്നു എന്നുമാണ് ഇയാളുടെ മൊഴി. തന്റെ ഫോണ്‍ കോണ്‍ടാക്ടിലുള്ള സ്ത്രീകളുമായി അവിഹിതമുണ്ട് എന്ന് പറഞ്ഞ് നിരന്തരം വഴക്കു കൂടിയിരുന്നു എന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Tags:    

Similar News