മാസത്തില്‍ രണ്ടുതവണ ലോഡ്ജില്‍ മുറിയെടുക്കും; അഞ്ചുദിവസം വരെ ഒരുമിച്ച് തങ്ങിയ ശേഷം മടക്കം; മുറി വേണമെന്ന് ആവശ്യപ്പെടുന്നതും പണം കൊടുക്കുന്നതും അഖില; ബിനുവുമായി വഴക്കിടാന്‍ മുഖ്യമായി രണ്ട് കാരണങ്ങള്‍; പൊലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പേ 'ഞാനാണ് കൊലയാളി' എന്നുബിനു; ആലുവ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍

ആലുവ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍

Update: 2025-07-22 14:13 GMT

കൊച്ചി: ആലുവയിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിനിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ നേര്യമംഗലം മണിമരുതുംചാല്‍ ആറ്റുപുറം വീട്ടില്‍ ബിനു എല്‍ദോസിന് (37) വേറെ വിവാഹാലോചന വന്നതാണ് തര്‍ക്കത്തിന് കാരണം. വ്യത്യസ്ത ജാതിയായതിനാല്‍ പ്രതിയുടെ വീട്ടുകാര്‍ വിവാഹത്തിന് തയ്യാറല്ലായിരുന്നു. വിവാഹത്തിനായി കൊല്ലം കുണ്ടറ വെളിച്ചിക്കാല ചാരുവിള പുത്തന്‍വീട്ടില്‍ അഖില (35) നിര്‍ബന്ധം പിടിച്ചതോടെ, ബിനു മദ്യലഹരിയില്‍ ആലുവയിലെ ലോഡ്ജ് മുറിയില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു.

വിവാഹം കഴിക്കണമെന്ന് നിരന്തരമായി നിര്‍ബന്ധിച്ചിരുന്നുവെന്നും നാട്ടിലും വീട്ടിലും ഇതിന്റെ പേരില്‍ തന്നെ നാണം കെടുത്തി എന്നും കൊലയ്ക്ക് കാരണമായി ഇയാള്‍ പോലീസിനു മൊഴി നല്‍കി. ഇന്നലെ രാത്രി 11.30ഓടെ ആലുവ പമ്പ് ജംക്ഷനു സമീപമുള്ള തോട്ടുങ്ങല്‍ ലോഡ്ജില്‍ 201-ാം നമ്പര്‍ മുറിയിലായിരുന്നു സംഭവം. കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു ബിനുവും അഖിലയും. എടത്തല നാലാം മൈല്‍ ഭാഗത്ത് മൊബൈല്‍ ടവര്‍ കമ്പനിയുടെ വാഹനം ഓടിച്ചു ജീവിക്കുന്ന ആളാണ് അവിവാഹിതനായ ബിനു.

ഒരു വര്‍ഷത്തില്‍ അധികമായി മാസത്തില്‍ ഒന്നുരണ്ടു പ്രാവശ്യം ബിനുവും അഖിലയും ഒരുമിച്ച് ഇവിടെ മുറിയെടുക്കാറുണ്ട്. മുറിയെടുത്താല്‍ അഞ്ച് ദിവസം വരെ ഒരുമിച്ച് ഇവിടെ തങ്ങിയ ശേഷമാണ് തിരികെ പോവാറ്. അഖില ഫോണ്‍ വിളിച്ചാണ് മുറി വേണമെന്ന് ആവശ്യപ്പെടുന്നതും പണം കൊടുക്കുന്നതും. ഞായറാഴ്ച്ച വൈകിട്ടെത്തുമെന്ന് ലോഡ്ജുകാരോട് അഖില അറിയിച്ചിരുന്നു. പറഞ്ഞതുപോലെ രാത്രി 8 മണിക്ക് ബിനുവും അഖിലയും എത്തി. ആദ്യമെത്തിയ ബിനു മദ്യപിച്ചിരുന്നു. 9.30ഓടെ റിസപ്ഷനിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു അയാള്‍. പിന്നീട് റൂമിലേക്ക് പോയി.

രാത്രി 11 മണി കഴിഞ്ഞതോടെ, ബിനു സുഹൃത്തിനെ വിളിച്ച് അഖിലയെ താന്‍ കൊന്നുവെന്ന വിവരം പങ്കുവെച്ചു. തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ അഖില മരിച്ചു കിടക്കുന്ന വിഡിയോ ദൃശ്യം അയച്ചുകൊടുത്തു. അങ്ങനെയാണ് സുഹൃത്ത് പറഞ്ഞത് പ്രകാരം 11.30ഓടെ പൊലീസ് ലോഡ്ജിലെത്തുന്നത്. പൊലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പേ 'ഞാനാണ് നിങ്ങള്‍ അന്വേഷിച്ച് വന്ന കൊലയാളി' എന്ന് പറഞ്ഞ് ജീപ്പിലേക്ക് കയറിയിരുന്നു.

വിവാഹം കഴിക്കണമെന്ന ആവശ്യത്തെ ചൊല്ലി തര്‍ക്കം മൂര്‍ഛിച്ചതോടെ അഖിലയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതി കഴിഞ്ഞ മൂന്നിനും റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അന്ന് ലോഡ്ജുകാര്‍ വിളിച്ചപ്പോള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ബിനു വഴക്കിട്ടെന്നും, ദേഷ്യപ്പെട്ട് പോയെന്നും യുവതി പറഞ്ഞു. ബിനുവിനെ അടുത്ത ദിവസം വിളിച്ചപ്പോള്‍ കൊട്ടാരക്കരയിലുണ്ടെന്ന് പറഞ്ഞതോടെ യുവതി മടങ്ങിയെന്നാണ് ലോഡ്ജിലെ റിസപ്ഷനിസ്റ്റ് ബിജു പറഞ്ഞത്. കുറച്ചുനാള്‍ നാലാംമൈലില്‍ വാടക വീടെടുത്ത് ഇരുവരും താമസിച്ചിരുന്നു.

പൊലീസ് എത്തുമ്പോള്‍ അമിത മദ്യലഹരിയിലായിരുന്നു ബിനു. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം ഇന്ന് ബോധം വരാനായി ഏറെ നേരം കാത്തിരുന്ന ശേഷമാണ് പൊലീസ് ചോദ്യം ചെയ്തത്. അഖില വിവാഹത്തിനായി തന്നെ നിരന്തരം നിര്‍ബന്ധിച്ചിരുന്നു എന്നും വീട്ടിലും നാട്ടിലും വന്ന് ഇക്കാര്യം ഉന്നയിച്ചിരുന്നു എന്നുമാണ് ഇയാളുടെ മൊഴി. തന്റെ ഫോണ്‍ കോണ്‍ടാക്ടിലുള്ള സ്ത്രീകളുമായി അവിഹിതമുണ്ട് എന്ന് പറഞ്ഞ് നിരന്തരം വഴക്കു കൂടിയിരുന്നു എന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Tags:    

Similar News