വസ്തുവിന്റെ കെയര്‍ടേക്കറായിരുന്ന ആള്‍ കരമടയ്ക്കാനെത്തിയപ്പോള്‍ അറിഞ്ഞത് നേതാവിന്റെ തട്ടിപ്പ്; അനന്തപുരി മണികണ്ഠന്‍ ഒളിച്ചിരിക്കുന്നത് പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലോ? അനുജനെ അകത്താക്കിയ പോലീസ് ലക്ഷ്യമിടുന്നത് കോണ്‍ഗ്രസ് നേതാവിനെ തളയ്ക്കല്‍ തന്നെ; ആധാറില്‍ കുടുങ്ങിയ 'വെണ്ടര്‍ ഡാനിയല്‍'! തെളിവുകള്‍ നിര്‍മ്മല്‍ തട്ടിപ്പുകാര്‍ക്ക് വിനയാകുമ്പോള്‍
തിരുവനന്തപുരം: ജവഹര്‍ നഗറിലെ നാലരക്കോടിയോളം രൂപ വിലവരുന്ന വീടും വസ്തുവും വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസിലെ മുഖ്യ ആസുത്രകനായ അനന്തപുരി മണികണ്ഠന്‍ ഒളിവില്‍ തുടരുന്നു. കോണ്‍ഗ്രസ് നേതാവാണ് അനന്തപുരി മണികണ്‌ഠെന്‍. അതിനിടെ കേസിലെ അഞ്ചാം പ്രതി അറസ്റ്റിലായി. മൂന്നാംപ്രതി കോണ്‍ഗ്രസ് പ്രാദേശികനേതാവ് അനന്തപുരി മണികണ്ഠന്റെ അനുജന്‍ ആറ്റുകാല്‍ പുത്തന്‍കോട്ട ശിവക്ഷേത്രത്തിനു സമീപം എം.ആര്‍. ഹില്‍സ് ടിസി 41/790ല്‍ ഗണപതി ഭദ്ര വീട്ടില്‍ സി.എ. മഹേഷിനെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ അടുത്ത അനുയായിയാണ് അനന്തപുരി മണികണ്ഠന്‍. നിര്‍മ്മല്‍ ചിട്ടി തട്ടിപ്പില്‍ അടക്കം ഉയര്‍ന്നു കേട്ട സംഘമാണ് ഈ വ്യാജരേഖ വിവാദത്തിലുമുള്ളത്. അനന്തപുരി മണിക്ഠന്‍ പിടിയിലായാല്‍ കോണ്‍ഗ്രസ് നേതാവിന്റെ പല ഇടപാടുകളും പുറത്തു വരുമെന്ന ചിന്ത സജീവമാണ്. ഈ സാഹചര്യത്തിലാണ് അനന്തപുരി മണികണ്ഠന്റെ ഒളിജീവിതത്തിനും നേതാവിന്റെ പിന്തുണ കിട്ടുന്നത്. ഏറെ കാലം നിര്‍മ്മല്‍ ചിട്ടിഫണ്ടിലെ പ്രതിയും ഒളിവില്‍ താമസിച്ചിരുന്നു. അന്നും ഈ നേതാവിന്റെ പേര് വലിയ ചര്‍ച്ചയായിരുന്നു.
അമേരിക്കയില്‍ താമസിക്കുന്ന സ്ത്രീയുടെ പേരില്‍ കവടിയാര്‍ ജവഹര്‍ നഗറിലുള്ള കോടികളുടെ വസ്തുവും വീടും ആള്‍മാറാട്ടം നടത്തി തട്ടിച്ചെടുത്ത കേസില്‍ നിര്‍ണ്ണായകമാണ് അഞ്ചാം പ്രതിയുടെ അറസ്റ്റ്. വ്യാജ ആധാരം നിര്‍മിക്കുന്നതിനുള്ള ഇ-സ്റ്റാമ്പ് എടുത്തതും രജിസ്ട്രേഷന്‍ ഫീസ് അടച്ചതും ആധാരമെഴുത്ത് ലൈസന്‍സി എന്നനിലയില്‍ മഹേഷിന് രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കിയ ഓണ്‍ലൈന്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണ്. അനന്തപുരി മണികണ്ഠന്റെ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു. പ്രവാസി മലയാളിയായ ഡോറ അസറിയ ക്രിപ്സിന്റെ വീടും 14.5 സെന്റ് സ്ഥലവുമാണ് കഴിഞ്ഞ ജനുവരിയില്‍ വ്യാജ ആധാരം ചമച്ചു തട്ടിയെടുത്തത്. ഡോറയുടെ വളര്‍ത്തുമകളാണെന്ന വ്യാജേന മെറിന്‍ ജേക്കബ് എന്ന യുവതിയുെട പേരില്‍ വീടും വസ്തുവും ധനനിശ്ചയം ചെയ്തു നല്‍കി. അതേ മാസംതന്നെ മെറിന്‍ ജേക്കബ് മരുതംകുഴി സ്വദേശി ചന്ദ്രസേനന് വിലയാധാരം ചെയ്തുനല്‍കിയതായും രേഖയുണ്ടാക്കി. കേസില്‍ വസ്തു വാങ്ങിയ ചന്ദ്രസേനന് ജാമ്യം ലഭിച്ചിട്ടുണ്ട്. വസ്തു വാങ്ങിയെങ്കിലും പണം കൈമാറ്റം നടത്തിയിട്ടില്ലെന്ന കാരണത്താലാണ് ചന്ദ്രസേനനെ പ്രതി ചേര്‍ത്തത്.
അമേരിക്കയില്‍ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുള്ള വീടും വസ്തുവും വളര്‍ത്തു മകളെന്ന പേരില്‍ മെറിന്‍ ജേക്കബ് എന്ന യുവതിക്ക് എഴുതി നല്‍കിയതാണ് ആദ്യം മണികണ്ഠന്‍ നടത്തിയ തട്ടിപ്പ്. ഇതിനായി ഡോറയുമായി സാദൃശ്യമുള്ള സ്ത്രീയെ സബ്‌റജിസ്ട്രാര്‍ ഓഫിസിലെത്തിച്ചു. അമേരിക്കയില്‍ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ പേരിലുള്ള വീടും വസ്തുവും വളര്‍ത്തുമകളായി നടിച്ച് മെറിന്‍ തട്ടിയെടുത്തെന്നാണ് കേസ്. വ്യാജമായി ആധാരവും ആധാര്‍കാര്‍ഡും നിര്‍മിച്ച ശേഷം ഡോറയുമായി രൂപ സാദൃശ്യമുള്ള വസന്തയെ എത്തിച്ച് ആള്‍മാറാട്ടം നടത്തിയായിരുന്നു തട്ടിപ്പ്.
ജനുവരിയില്‍ മെറിന്‍ ജേക്കബ് എന്ന പേരില്‍ വീട് ധനനിശ്ചയം എഴുതിയെടുത്ത ശേഷം ആ മാസം തന്നെ ചന്ദ്രസേനന്‍ എന്നയാള്‍ക്ക് വിലയാധാരം എഴുതി നല്‍കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. റജിസ്ട്രാര്‍ ഓഫിസിലെ രേഖകള്‍, വിരലടയാളം എന്നിവയുടെ പരിശോധന വഴിയാണ് പ്രതികളെ കണ്ടെത്തിയത്. വീടും വസ്തുവും വ്യാജരേഖകള്‍ തയ്യാറാക്കി തട്ടിയെടുത്തതിനു പിന്നില്‍ വന്‍ സംഘമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പിിടിയിലായ രണ്ട് സ്ത്രീകളും പ്രാഥമിക കണ്ണികള്‍ മാത്രമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പണം വാഗ്ദാനം നല്‍കി വസ്തു ഇവരുടെ പേരില്‍ രജിസ്‌ട്രേഷന്‍ നടത്തുകയാണ് ചെയ്തത്. അറസ്റ്റിലായ മെറിന്‍ ജേക്കബ് (27), പൈപ്പിന്മൂട്ടിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായിരുന്നു. ഇവിടെ വച്ച് പരിചയപ്പെട്ട് കുടുംബ സഹൃത്തായ ഒരാളാണ് ഇവരെ തട്ടിപ്പിലേക്ക് എത്തിച്ചത്.
മെറിന്റെ ആധാര്‍കാര്‍ഡ് വ്യാജമായി തയ്യാറാക്കി. ആധാര്‍ നമ്പര്‍ ഒഴികെയുള്ള വിവരങ്ങളെല്ലാം വ്യാജമായിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിന്‍ പിടിയിലായത്. ഡോറയോട് രൂപസാദൃശ്യമുള്ള വസന്തയെ (76) കണ്ടെത്തിയതും തട്ടിപ്പുസംഘമാണ്. മെറിനും വസന്തയ്ക്കും തമ്മില്‍ പരിചയമുണ്ടായിരുന്നില്ല. ശാസ്തമംഗലം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വസന്ത ഡോറയായി ആള്‍മാറാട്ടം നടത്തി പ്രമാണ രജിസ്ട്രേഷന്‍ നടത്തി. തുടര്‍ന്ന് ഈ വസ്തു ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് മെറിന്‍ വസ്തു വിലയാധാരം എഴുതി നല്‍കുകയും ചെയ്തു. യഥാര്‍ത്ഥ ഉടമസ്ഥയായ ഡോറ അമേരിക്കയില്‍ താമസിക്കുമ്പോഴായിരുന്നു സംഭവം.
വസ്തുവിന്റെ കെയര്‍ടേക്കറായിരുന്ന ആള്‍ കരമടയ്ക്കാനെത്തിയപ്പോഴാണ് മറ്റൊരാള്‍ അടച്ചകാര്യം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വസ്തുവും വീടും മറ്റൊരാളുടെ പേരിലാണെന്ന് കണ്ടെത്തിയത്.