സമാധാനമായി ഭക്ഷണം കഴിച്ച് കൊണ്ടിരുന്നവർ വരെ ഇറങ്ങിയോടി; ആർക്കും പിടിച്ചുമാറ്റാൻ പറ്റാത്ത രീതിയിൽ പൊരിഞ്ഞ അടി; കൈയ്യിൽ കിട്ടിയവരെയെല്ലാം അടിച്ചുനുറുക്കി; എല്ലാത്തിനും കാരണം ആ ഡിജെ മ്യൂസിക്; ഒരു വിവാഹച്ചടങ്ങിനിടെ സംഭവിച്ചത്

Update: 2026-03-01 08:00 GMT

ലക്നൗ: ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ വിവാഹാഘോഷത്തിനിടെ ഡിജെ  നിർത്തിവച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിച്ചു. വധൂവരന്മാരുടെ കുടുംബാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ദിലീപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗസ്റ്റ് ഹൗസിൽ ഫെബ്രുവരി 27-ന് രാത്രിയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ദേഹത് കോട്‌വാലി സ്വദേശിയായ അമിത് ഗുപ്തയുടെ വിവാഹഘോഷത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹത്തിന്റെ ഭാഗമായുള്ള 'ദ്വാരപൂജ' ചടങ്ങുകൾക്കും ലഘുഭക്ഷണത്തിനും ശേഷം രാത്രി പത്തരയോടെ ഡിജെ ഓപ്പറേറ്റർ സംഗീതം നിർത്തിവച്ചു. നിലവിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ നടന്നു കൊണ്ടിരിക്കുന്നതിനാലും രാത്രി പത്തിന് ശേഷം ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന പോലീസ് നിർദ്ദേശം ഉള്ളതിനാലും ഡിജെ ഓപ്പറേറ്ററായ രാംജി മോദൻവാൾ നിയമം പാലിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, നൃത്തം തുടരണമെന്ന് വാശിപിടിച്ച വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇതിനെ എതിർത്തതോടെ വാക്കേറ്റം ആരംഭിച്ചു.

ഡിജെ നിർത്തിവയ്ക്കാൻ പെൺവീട്ടുകാർ പിന്തുണ നൽകിയതോടെ തർക്കം വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിലുള്ള പോരായി മാറി. ഉന്തും തള്ളും ആരംഭിച്ചതോടെ അതിഥികൾ പരിഭ്രാന്തരായി ചിതറിയോടി. വരന്റെ വീട്ടുകാർ പെൺവീട്ടുകാരെയും ഡിജെ ഓപ്പറേറ്ററെയും മർദ്ദിക്കാൻ തുടങ്ങിയതോടെ രംഗം വഷളായി. ദൃക്‌സാക്ഷികൾ പുറത്തുവിട്ട വീഡിയോകളിൽ ആളുകൾ പരസ്പരം തെരുവിലൂടെ ഓടിച്ചിട്ടു തല്ലുന്നതും വസ്ത്രങ്ങൾ കീറുന്നതും കാണാം. സംഘർഷത്തിൽ ലല്ലു ഗുപ്ത, ശുഭം ഗുപ്ത (35), രാംജി മോദൻവാൾ (50), കൗശൽ കുമാർ (42) എന്നിവർക്കാണ് സാരമായ പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് ദിലീപ്പൂർ പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ഡിജെ ഓപ്പറേറ്ററെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന ഒൻപതോളം പേർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. പരീക്ഷാ സീസണായതിനാൽ ഉച്ചത്തിലുള്ള സംഗീതം ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും ഇത് കർശനമായി നേരിടുമെന്നും പോലീസ് അറിയിച്ചു. സന്തോഷത്തോടെ അവസാനിക്കേണ്ടിയിരുന്ന വിവാഹവേദി ഇതോടെ സംഘർഷഭരിതമായി മാറുകയും പല അതിഥികളും ചടങ്ങുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ മടങ്ങുകയും ചെയ്തു.

പലപ്പോഴും ഉത്തരേന്ത്യൻ വിവാഹങ്ങളിൽ ഡിജെ പാട്ടുകളെച്ചൊല്ലിയുള്ള തർക്കങ്ങൾ കൊലപാതകങ്ങളിൽ വരെ കലാശിക്കാറുണ്ട്. പ്രതാപ്ഗഡിലെ ഈ സംഭവവും അനാവശ്യമായ വാശികൾ എങ്ങനെ ഒരു ആഘോഷത്തെ ദുരന്തമാക്കാം എന്നതിന്റെ തെളിവായി മാറുകയാണ്.

Tags:    

Similar News