ഭൂമി ഇടപാടിലെ തർക്കം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് ഫാം ഹൗസിലെത്തിച്ചു; മരത്തടികൊണ്ട് അടിച്ചുകൊന്ന് മൃതദേഹം കത്തിച്ചു; ഒടുവിൽ കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാൻ ശ്രമം; അച്ഛനും മകനും മരുമകനും ചേർന്നൊരുക്കിയ 'മർഡർ പ്ലാൻ'; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്
മോർബി: ഗുജറാത്തിലെ പ്രമുഖ വ്യവസായ കേന്ദ്രമായ മോർബിയിൽ അഞ്ച് ലക്ഷം രൂപയുടെ ഭൂമി തർക്കത്തെത്തുടർന്ന് മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ അറസ്റ്റിൽ. ഫെബ്രുവരി 19-ന് കാണാതായ താജ്മഹമ്മദ് ഭായ് ഭട്ടി എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ അച്ഛൻ, മകൻ, സഹോദരൻ, അനന്തരവൻ, മരുമകൻ എന്നിവർ ചേർന്നാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്.
ബാലുഭായ് തോഭൻഭായ് അഘാര, തോഭൻഭായ് ഘേലാഭായ് അഘാര, രമേഷ്ഭായ് അർജൻഭായ് അഘാര, വിശാൽ രമേഷ്ഭായ് വധാദിയ, ജയദീപ്ഭായ് കനാഭായ് സെർസിയ എന്നിവരാണ് അറസ്റ്റിലായവർ. താജ്മഹമ്മദിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടുകയായിരുന്നു. ഒളിവിലുള്ള ഭാവേഷ് തോഭൻഭായ് അഘാര, ജിതേഷ്ഭായ് ബാലുഭായ് ജലാരിയ എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാമെന്നും പണം തിരികെ നൽകാമെന്നും വിശ്വസിപ്പിച്ച് താജ്മഹമ്മദിനെ ഭാദിയാഡിന് അടുത്തുള്ള വിജനമായ ഒരു ഫാം ഹൗസിലേക്ക് പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു. തർക്കം പരിഹരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ഇദ്ദേഹത്തെ കൊലപ്പെടുത്തുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
മുഖ്യ പ്രതിയായ ബാലുഭായ് തോഭൻഭായ് അഘാര ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചു. പ്ലാസ്റ്റിക് പൈപ്പുകളും മരത്തടികളും ഉപയോഗിച്ചാണ് താജ്മഹമ്മദിനെ മർദ്ദിച്ചത്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കത്തിക്കുകയും ഫാം ഹൗസ് പരിസരത്ത് താൽക്കാലികമായി നിർമ്മിച്ച കുഴിയിൽ കുഴിച്ചുമൂടുകയും ചെയ്തു. ഇരയുടെ മകൻ ഫെബ്രുവരി 26-ന് നൽകിയ പരാതിയിലാണ് അന്വേഷണം ഊർജ്ജിതമായത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മൃതദേഹം കടത്തിയ വാഹനങ്ങളും പോലീസ് കണ്ടെടുത്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.