സിഡിആറും ലൈവ് ലൊക്കേഷനും ചോര്‍ത്തിയ കേസില്‍ പത്തൊമ്പതുകാരി പിടിയില്‍; അറസ്റ്റിലാകുന്ന നാലാമത്തെ പ്രതി; പത്തനംതിട്ട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത് വാരണാസിയില്‍ നിന്ന്; രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും ചോര്‍ത്തിയെന്ന് സംശയം

Update: 2025-11-28 16:10 GMT

പത്തനംതിട്ട: ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തി വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ നാലാം പ്രതി വാരണാസിയില്‍ നിന്ന് പിടിയില്‍. ഉത്തര്‍പ്രദേശ് വാരാണസി സ്വദേശിയായ അനേയ എന്നു വിളിക്കുന്ന പാലക്ക്സിങഗ് (19) ആണ് അറസ്റ്റിലായത്. ഈ കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയും മൂന്നാമത്തെ ഇതരസംസ്ഥാനത്തു നിന്നുമുള്ളയാളുമാണ്. കേന്ദ്രസുരക്ഷാ ഏജന്‍സികള്‍ നല്‍കിയ വിവരം അനുസരിച്ച് അടൂര്‍ കണ്ണംകോട് സ്വദേശി ജോയല്‍ വി. ജോസിനെയാണ് എസ്.പി ആര്‍. ആനന്ദിന്റെ നേതൃത്വത്തില്‍

സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയുടെയും ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളിലേക്ക് ചെന്നെത്തിയത്. രണ്ടാം പ്രതിയായ ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ഹിരാല്‍ ബെന്‍അനൂജ് പട്ടേലി (37) നെയും മൂന്നാം പ്രതിയും ഉത്തര്‍പ്രദേശിലെ പ്രതാപ്ഗര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വയലന്‍സ് ഓഫീസറായിരുന്ന കോണ്‍സ്റ്റബില്‍ പ്രവീണ്‍കുമാറിനെയും അന്വേഷണസംഘം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തികളുടെ വിവരങ്ങള്‍ക്ക് പുറമേ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങളും ഇവര്‍ ചോര്‍ത്തിയതായി സംശയിക്കുന്നു. പാക്കിസ്ഥാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്കും ഇവര്‍ ഡേറ്റ കൈമാറിയതായി വിവരമുണ്ട്. എന്‍.ഐ.എ, ഐ.ബി എന്നീ കേന്ദ്ര ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലാണ് ജില്ലാ പോലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.

സ്വകാര്യ വിവരങ്ങളും മൊബൈല്‍ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോള്‍ ഡേറ്റ റിക്കാര്‍ഡുകളും നിയമ നിര്‍വഹണ ഏജന്‍സികള്‍ അറിയാതെ ചോര്‍ത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്. കുറ്റകൃത്യത്തില്‍ സഹായിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

പ്രതി വാരാണസിയില്‍ ഉളളതായി മനസ്സിലാക്കിയതിനെ തുടര്‍ന്ന് ജില്ലാ ;ൈകം റിക്കോര്‍ഡ്സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനു വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബി.കെ. സുനില്‍ കൃഷ്ണന്‍, സബ് ഇന്‍സ്പെക്ടര്‍ വി.ഐ ആശ, എ.എസ്.ഐ സി.ആര്‍.ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ, രാജേഷ്. ജെ, എം.ആര്‍. പ്രസാദ് , സിവില്‍ പോലീസ് ഓഫീസര്‍ സഫൂറാമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Similar News