ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ല; കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിച്ചു; സെക്യൂരിറ്റി ക്യാബിന്‍ അടിച്ചു തകര്‍ത്തു; മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ല; കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിച്ചു; സെക്യൂരിറ്റി ക്യാബിന്‍ അടിച്ചു തകര്‍ത്തു; മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

Update: 2025-09-04 04:49 GMT

മല്ലപ്പള്ളി: യുവതിയെ ജോലിസ്ഥലത്തു കയറിയും അഭയം തേടിയ സെക്യൂരിറ്റി ക്യാബിനുള്ളില്‍ വച്ചും മര്‍ദ്ദിക്കുകയും ജനല്‍ ഗ്ലാസ്സ് അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസില്‍ സുഹൃത്തായ യുവാവിനെ കീഴ്വായ്പ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ മുണ്ടിയപ്പള്ളി വാക്കേക്കടവ് ആശാരിപ്പറമ്പില്‍ രാജേഷ് മോന്‍ എന്ന എ എസ് രാകേഷ് (33)ആണ് പിടിയിലായത്. രണ്ടിന് വൈകിട്ട് മൂന്നിന് പാമല കിന്‍ഫ്രാ പാര്‍ക്കിലാണ് സംഭവം.

സുഹൃത്തായ പാണ്ടനാട് സ്വദേശിനിയെ ആണ് ഇയാള്‍ ആക്രമിച്ചത്. ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിന്റെ വിരോധത്തില്‍ കിന്‍ഫ്രയുടെ ഓഫീസില്‍ കയറി ആക്രമിക്കുകയായിരുന്നു. പാമലയിലുള്ള യുവതിയുടെ ബന്ധുവിന്റെ വീട്ടില്‍ ചെന്ന് പ്രശ്നമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷം കഴുത്തില്‍ അടിക്കുകയായിരുന്നു.

ഭയന്നു പോയ യുവതി ഓടി കോമ്പൗണ്ടിലുള്ള സുരക്ഷാ ജീവനക്കാരുടെ ക്യാബിനില്‍ കയറി. പിന്തുടര്‍ന്നെത്തിയ പ്രതി, സുരക്ഷാ ജീവനക്കാരനെ തള്ളിമാറ്റി അകത്തുകയറി. യുവതിയുടെ തലപിടിച്ച് ഭിത്തിയിലിടിപ്പിച്ചു, പുറത്ത് ഇടിക്കുകയും കൂടെ പോയില്ലെങ്കില്‍ താന്‍ ഗുണ്ടയാണെന്നും ബോംബെറിഞ്ഞു കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ചു പുറത്താക്കിയപ്പോള്‍, വെളിയില്‍ നിന്നുകൊണ്ട് ചുവരിലെ ജനാലയുടെ ചില്ല് കൈകൊണ്ട് ഇടിച്ചുപൊട്ടിച്ചു.

യുവതിയുടെ പരാതി പ്രകാരം, എ എസ് ഐ ജോയ്സ് തോമസ് മൊഴി രേഖപ്പെടുത്തി, എസ്.ഐ ബി എസ് ആദര്‍ശ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതി കുന്നന്താനത്തുള്ളതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെയെത്തി അന്വേഷിച്ചതില്‍ ഷാപ്പിന് സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതി ഭര്‍ത്താവുമായി ഒരു വര്‍ഷത്തിലേറെയായി പിണങ്ങി കഴിയുകയാണ്.

മദ്യപാനിയും സ്ഥിരം കലഹസ്വഭാവിയുമായി ആളുകള്‍ക്ക് ഭീഷണിയും ഉപദ്രവും സൃഷ്ടിക്കുന്നയാളായ യുവാവിനെതിരെ കീഴ്വായ്പ്പൂര്‍ സ്റ്റേഷനില്‍ ഈവര്‍ഷം തന്നെ രണ്ട് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. കുന്നന്താനം മാടത്തികാവിലെ ഒരു വീട്ടില്‍ കെട്ടുപടക്കം എറിഞ്ഞതിനാണ് ആദ്യത്തെ കേസ്. ചെങ്ങരൂര്‍ ഒരു വീടിന്റെ ജനല്‍ തല്ലിപൊട്ടിച്ചതിന് രജിസ്റ്റര്‍ ചെയ്തതാണ് രണ്ടാമത്തേത്.

തുടര്‍ നടപടികള്‍ക്കൊടുവില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News