ബന്ധുവിന് അസുഖം കൂടിയെന്നും ഉടന്‍ ആലപ്പുഴയ്ക്ക് പോകണമെന്നും ടോമി മുഖ്യനിക്ഷേപകരെ അറിയിച്ചു; ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരുവിവരവുമില്ല; ഫോണ്‍ കൂടി എടുക്കാതായതോടെ നിക്ഷേപകര്‍ ആപത്ത് മണത്തു; 70 ലക്ഷം പോയ സാവിയോയുടെ പരാതിയില്‍ കേസ്; ഒന്നര കോടി വരെ നിക്ഷേപിച്ചവരും; ബെംഗളൂരുവില്‍ ചിട്ടി തട്ടിപ്പ് നടത്തിയ മലയാളി ദമ്പതികള്‍ വീണത് ഇങ്ങനെ

ബെംഗളൂരുവില്‍ ചിട്ടി തട്ടിപ്പ് നടത്തിയ മലയാളി ദമ്പതികള്‍ വീണത് ഇങ്ങനെ

Update: 2025-07-08 11:14 GMT

ബെംഗളൂരു: '21 ദിവസത്തിനകം പണം ഇരട്ടിപ്പിക്കും'- പെട്ടെന്ന് പണക്കാരന്‍ ആകാനുളള ചിട്ടി ഫണ്ടിനെ കുറിച്ച് കേട്ടപ്പോള്‍ രാജു, ശ്യാമിനെയും ബാബുറാവു ഗണ്‍പത്‌റാവു ആപ്‌തെയയും വിവരം ധരിപ്പിച്ചു. ബംഗ്ലാവ് വിറ്റും, കുറച്ച് തുക കടം വാങ്ങിയും മൂവരും ലക്ഷ്മി ചിറ്റ് ഫണ്ടില്‍, 1 കോടി നിക്ഷേപിച്ചു. മൂന്നാഴ്ചയ്ക്കകം 2 കോടി കിട്ടുമെന്ന മനക്കോട്ടയും കെട്ടി. എന്നാല്‍, 21 ദിവസത്തിനകം അവര്‍ക്കെല്ലാം നഷ്ടമായി. 'ഫിര്‍ ഹേരാ ഫേരി' എന്ന ബോളിവുഡ് ചിത്രത്തിന്റെ കഥ അക്ഷരാര്‍ഥത്തില്‍ ബെംഗളൂരുവില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. ഇതിനകം വാര്‍ത്തകളില്‍ നിറഞ്ഞ എ ആന്‍ഡ് എ ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് തട്ടിപ്പില്‍ പ്രതികളായ മലയാളി ദമ്പതികള്‍ ടോമി.എ.വര്‍ഗീസ്, ഷിനി ടോമി എന്നിവര്‍ എവിടെയെന്ന് ആര്‍ക്കും പിടിയില്ല.

കഴിഞ്ഞ 25 വര്‍ഷമായി ബെംഗളൂരുവില്‍ കഴിയുന്ന ടോമിയും ഷിനിയും നിക്ഷേപത്തിന് 15 മുതല്‍ 20 ശതമാനം വരെ വലിയ ലാഭമാണ് ചിട്ടിയിലൂടെ ഇരുവരും വാഗ്ദാനം ചെയ്തത്. തുടക്കത്തില്‍, കൃത്യമായ ലാഭം നല്‍കിയിരുന്നതായി ഇരകളായ നിക്ഷേപകര്‍ പറഞ്ഞു. ബെംഗളൂരു നഗരത്തിലെ രാമമൂര്‍ത്തി നഗറിലായിരുന്നു ഓഫീസ്. രണ്ടുപതിറ്റാണ്ടായി നേടിയെടുത്ത നിക്ഷേപകരുടെ വിശ്വാസവും പണവും വെളളത്തിലാക്കി കൊണ്ടാണ് ഇരുവരും പെട്ടെന്നൊരു ദിവസം മുങ്ങിയത്.

പല നിക്ഷേപകരും തങ്ങളുടെ ജീവിതകാല സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ചു. സ്ഥലം വിറ്റും മറ്റുമാണ് പലരും നേട്ടം മോഹിച്ച് നിക്ഷേപിച്ചത്. പതിറ്റാണ്ടോളം കൃത്യമായ റിട്ടേണുകള്‍ കിട്ടിയതോടെ നിക്ഷേപക സമൂഹത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കാനും കഴിഞ്ഞു. എന്നാല്‍, സമീപകാലത്ത് പണം വരവ് നിലയ്ക്കുകയും ദമ്പതികളെ ഫോണില്‍ കിട്ടാതാകുകയും ചെയ്തു. ഏകദേശം 300 ഓളം നിക്ഷേപകരാണ് പൊലീസിന് പരാതി നല്‍കിയത്. ഇവരെല്ലാം വന്‍തുകകള്‍ നിക്ഷേപിച്ചതായാണ് വിവരം. രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ പി ടി സാവിയോ(64) നല്‍കിയ പരാതിയില്‍ തന്റെ പക്കല്‍ നിന്ന് 70 ലക്ഷം രൂപ ദമ്പതികള്‍ തട്ടിയെടുത്തതായി പറയുന്നു. ഇവരുടെ ചിട്ടി കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലും, ദമ്പതികളുടെ വ്യക്തിഗത അക്കൗണ്ടുകളിലുമാണ് മിക്കവരും പണം നിക്ഷേപിച്ചത്. ' എന്റെയും കുടുംബത്തിന്റെയും കയ്യില്‍ നിന്ന് 70 ലക്ഷം തട്ടിയെടുത്തു. അതുപോലെ പലരില്‍ നിന്നായി കോടികളും. കമ്പനിയുടെ ഓഫീസില്‍ പോയപ്പോള്‍ പൂട്ടി കിടക്കുകയായിരുന്നു. ഇരുവരെയും കാണാനില്ലായിരുന്നു. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു'- സാവിയോയുടെ പരാതിയില്‍ പറയുന്നു.

ജൂലൈ 3 മുതലാണ് ദമ്പതികളെ കാണാതായത്. കേസെടുത്ത പൊലീസ് ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ഇവരെ കുറിച്ച് വിവരം നല്‍കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ചെറിയ നിക്ഷേപത്തില്‍ തുടക്കം

വര്‍ഷങ്ങളായി ചിട്ടി കമ്പനി നടത്തി വരുന്ന ദമ്പതികള്‍ ആദ്യകാലത്ത് ചെറിയ നിക്ഷേപങ്ങളാണ് സ്വീകരിച്ചിരുന്നത്. ഏകദേശം അഞ്ച് ലക്ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍. ചെറിയ തുകയുടെ പരിധിയായത് കൊണ്ട് തന്നെ നിക്ഷേപക സമൂഹത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു. എന്നാല്‍, കാലം മാറിയതോടെ ചിട്ടി കമ്പനി നടത്തിപ്പിന്റെ തന്ത്രങ്ങളും മാറ്റി. സ്ഥിര നിക്ഷേപത്തില്‍ അസാധാരണമായ റിട്ടേണുകളാണ് ഇവര്‍ വാഗ്ദാനം ചെയ്തത്. വന്‍തുകകള്‍ വാഗ്ദാനം ചെയ്തതോടെ വലിയ തോതിലുള്ള നിക്ഷേപങ്ങളും കുമിഞ്ഞുകൂടിയ ചില നിക്ഷേപകര്‍ ഒന്നര കോടി വരെ നിക്ഷേപിച്ചതായാണ് വിവരം. വളരെ വേഗത്തില്‍ ലാഭം കിട്ടുമെന്നതാണ് നിക്ഷേപകര്‍ക്ക് ആകര്‍ഷകമായത്.

പെട്ടെന്നുള്ള മുങ്ങലും സംശയങ്ങളും

ടോമി എ വര്‍ഗീസ് പൊടുന്നനെ മുങ്ങിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തന്റെ കുടുംബത്തിനുള്ളില്‍ ഒരാള്‍ക്ക് അസുഖം കൂടിയെന്നും പെട്ടെന്ന് തനിക്ക് ആലപ്പുഴയിലേക്ക് പോകണമെന്നും നിക്ഷേപരെ അറിയിച്ച ശേഷമാണ് സ്ഥലം വിട്ടത്. എന്നാല്‍, അതിന് ശേഷം ഫോണില്‍ കിട്ടാതെയായി. മുങ്ങിയതാണെന്ന സംശയം ഉയര്‍ന്നതോടെ തട്ടിപ്പിന് ഇരയായെന്ന സംശയം പ്രബലമായി. ഇതോടെയാണ് പൊലീസില്‍ പരാതി എത്തിയത്.

മുങ്ങിയത് കാനഡയിലേക്കോ?

തിങ്കളാഴ്ച വരെ 289 നിക്ഷേപകരാണ് ബെംഗളൂരു രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതികളുമായി എത്തിയത്. നൂറ് കോടി തട്ടിയെന്നാണ് സൂചനകള്‍. ഒരു ലക്ഷം മുതല്‍ 4.5 കോടി രൂപ വരെ എ ആന്‍ഡ് എ ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയില്‍ നിക്ഷേപിച്ചവര്‍ ഉണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള മലയാളികളുടെ കൂട്ടായ്മകളില്‍ സ്ഥിര സാന്നിധ്യമായിരുന്നു ടോമി. ദമ്പതികള്‍ കെആര്‍ പുരത്തെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ആ അപ്പാര്‍ട്ട്മെന്റും വില്‍പ്പന നടത്തി. ദമ്പതികളുടെ മകള്‍ ബെംഗളൂരുവില്‍ തന്നെയാണ് താമസിക്കുന്നത്. ഒരു മകന്‍ ഗോവയിലും മറ്റൊരാള്‍ കാനഡയിലുമാണെന്നാണ് സൂചന. കാനഡയിലെ മകന്റെ അടുത്തേക്ക് ഇവര്‍ പോയെന്നാണ് വിലയിരുത്തല്‍.

സ്ഥാപനത്തിന്മേല്‍ വിശ്വാസം വളര്‍ത്തുന്നതിനും ബിസിനസ് വ്യാപിപ്പിക്കുന്നതിനുമായി സുഹൃദ് ബന്ധങ്ങള്‍ ഇവര്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. ടോമിയും ഷിനിയും മതപരമായ ഒത്തുചേരലുകളിലും ഉത്സവങ്ങളിലും സജീവമായി പങ്കെടുക്കുകയും എ ആന്‍ഡ് എ ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് എന്ന കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പ് ഈ പരിപാടികളില്‍ ഉറപ്പാക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് പണം നിക്ഷേപിച്ചവരാണ് വെട്ടിലായത്. മൂന്നു മാസം മുന്‍പ് ഒരു നിക്ഷേപകന്‍ ടോമിയെ കാണുകയും ജൂലൈയില്‍ അത്യാവശ്യമായി നിക്ഷേപിച്ച തുക തിരികെ വേണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം അത് സമ്മതിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍ ദമ്പതികളെ കാണാനില്ല. ഇരുവരും പതിവായി ഓഫിസില്‍ വരുമായിരുന്നു. എന്നാല്‍ പെട്ടെന്ന് രണ്ടു പേരും കാണാതായി. ആര്‍ബിഐ നിയന്ത്രണങ്ങള്‍ അനുസരിച്ചാണെന്നും ലേല തീയതി മുതല്‍ 30 ദിവസത്തിനുശേഷം സമ്മാനത്തുക പുറത്തിറക്കുമെന്നും വാഗ്ദാനം ചെയ്തുകൊണ്ടാണ് പല പദ്ധതികളും അവതരിപ്പിച്ചത്.

പല നിക്ഷേപകരോടും കാലാവധി പൂര്‍ത്തിയാകുന്നതോടെ മറ്റൊരു നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ ദമ്പതികള്‍ ആവശ്യപ്പെടുമായിരുന്നു. പുതിയ സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശയും ഇവര്‍ വാഗ്ദാനം ചെയ്തു. ചിറ്റ്‌സ് റജിസ്ട്രാറുടെ നിയന്ത്രണത്തില്‍ ഉള്ളതിനാലും ഓരോ ചിട്ടികളുടെയും ആകെ മൂല്യം ചിറ്റ്സ് റജിസ്ട്രാറില്‍ നിക്ഷേപിച്ചതിനാലും പണം സുരക്ഷിതമാണെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. 25 വര്‍ഷം മുന്‍പാണ് ടോമിയുടെ കുടുംബം ബെംഗളൂരുവിലേക്ക് താമസം മാറിയിയത്. ടോമിയുടെ സ്വദേശമായ ആലപ്പുഴ ജില്ലയിലെ രാമങ്കരിയാണ്. രാമങ്കരിയില്‍ വളരെ അപൂര്‍വമായി മാത്രമേ വന്നിരുന്നുള്ളൂ. ടോമിയുടെ പിതാവിന്റെ ഉടമസ്ഥതയില്‍ എസി റോഡിനോട് ചേര്‍ന്ന് വീടുണ്ടെങ്കിലും അത് ആരും നോക്കാനില്ലാതെ അനാഥമായി കിടക്കുകയാണ്. ഇടയ്ക്കു നാട്ടില്‍ വരുന്നത് ഒഴിച്ചാല്‍ നാട്ടുകാരുമായി ടോമി ബന്ധം കാത്തുസൂക്ഷിച്ചിരുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ചെറുപ്പത്തില്‍ ഡിവൈഎഫ്ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു ടോമി. ഒരു തിരഞ്ഞെടുപ്പ് കാലത്ത് ബൂത്തില്‍ നടന്ന സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് ടോമിയുടെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരായിരുന്നെന്നും സമീപവാസികള്‍ പറയുന്നു.

ടോമിയുടെ സഹോദരന്‍ ചങ്ങനാശേരി ചെത്തിപ്പുഴ ഭാഗത്താണ് താമസിക്കുന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരിക്കെ ബെംഗളൂരുവില്‍ ജോലിക്ക് പോയ ശേഷം ടോമിയെ കുറിച്ച് വലിയ അറിവ് നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നില്ല. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കുടുംബമായിരുന്നു ടോമിയുടേത്. പെട്ടെന്ന് അതെല്ലാം മാറി. ടോമിയുടെ ജീവിതശൈലി ആഡംബരം നിറഞ്ഞതായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കാണ് ടോമി നാട്ടില്‍ വന്നിരുന്നത്. സഹോദരന്‍ പിന്നീട് ചങ്ങനാശേരിയില്‍ ബിസിനസ് ആരംഭിച്ചു. നാട്ടില്‍ വരുമ്പോഴെല്ലാം സിപിഎം പ്രവര്‍ത്തകരുമായി ടോമിക്ക് ബന്ധമുണ്ടായിരുന്നു. ടോമിയുടെ പിതാവ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പള്ളിയില്‍ നടന്ന ചടങ്ങില്‍ സംബന്ധിക്കാനാണ് ടോമി അവസാനമായി രാമങ്കരിയില്‍ വന്നത്. വിലപിടിപ്പുള്ള വലിയ കാറുകളിലാണ് ടോമി നാട്ടില്‍ വന്നിരുന്നത്.

ബുധനാഴ്ച മുതല്‍ ഇവരെ കാണാതായെന്നാണ് പരാതി. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നുപറയുന്നു. ഫോണ്‍ സ്വിച്ച് ഓഫാണ്. കമ്പനിയുടെ ഓഫീസില്‍ ഏതാനും ജീവനക്കാരുണ്ടെങ്കിലും അവര്‍ക്ക് ഇവരെപ്പറ്റി വിവരമില്ലെന്ന് പറയുന്നു. തുടര്‍ന്നാണ് നിക്ഷേപകര്‍ പോലീസിനെ സമീപിച്ചത്. 100 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായി സംശയിക്കുന്നു. പണം നഷ്ടമായവരില്‍ ഭൂരിഭാഗവും മലയാളികളാണ്.

Tags:    

Similar News