എഫ്ബി പരിചയം പ്രണയവും ഗര്‍ഭവുമായി; വയറൊളിപ്പിച്ച് വീട്ടില്‍ രഹസ്യ പ്രസവം; ആദ്യ കുട്ടി മരിച്ചപ്പോള്‍ പെണ്‍കുട്ടി കുഴിച്ചിട്ടു; അടുത്ത ചോരക്കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടി; പുതുക്കാട്ട് കൊല തെളിഞ്ഞു; ബലികര്‍മ്മത്തിന് സൂക്ഷിച്ച അസ്ഥി തെളിവായി; കമിതാക്കളുടെ പിണക്കം പുതുക്കാട്ടെ വെളിപ്പെടുത്തലായി; ഭവിനും അനീഷയും അഴിക്കുള്ളിലേക്ക്

Update: 2025-06-29 08:43 GMT

തൃശൂര്‍: തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കമിതാക്കള്‍ ചേര്‍ന്ന് കുഴിച്ചിട്ടുവെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തില്‍ ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍ (25), മറ്റത്തൂര്‍ നൂലുവള്ളി സ്വദേശി അനീഷ (22) എന്നിവരെ പുതുക്കാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവര്‍ക്കും രണ്ട് തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. ഇതില്‍ ആദ്യ കുട്ടിയുടേത് സ്വാഭാവിക മരണമാണെന്നാണ് മൊഴി. എന്നാല്‍ രണ്ടാമത്തെ കുട്ടിയെ കൊന്ന് കുഴിച്ചിട്ടതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കുഞ്ഞുങ്ങളുടെ അസ്ഥികള്‍ കര്‍മ്മം ചെയ്യാനായി ഇവര്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഭവിന്‍ ഇന്നലെ അര്‍ദ്ധ രാത്രിയോടെ പൊടിഞ്ഞ അസ്ഥികളുമായി പുതുക്കാട് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അനീഷയുമായുള്ള ബന്ധത്തില്‍ 2021ലും 2024ലും കുഞ്ഞുങ്ങളുണ്ടായാതായി ഭവിന്‍ പൊലീസിനോട് പറഞ്ഞു. അനീഷയുമായി പിണങ്ങിയതാണ് ഇത് പുറത്തു പറയാന്‍ കാരണം. ഇവര്‍ രണ്ടു പേരും നാലു കൊല്ലം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെയാണ് അടുത്തത്. അത് പ്രണയമായി വളര്‍ന്നു. ഇതിനിടെ അനീഷ ഗര്‍ഭിണിയായി. ആരും അറിയാതെ പ്രസവിച്ചു. ലാബ് ടെക്‌നീഷ്യയായിരുന്നു അനീഷ. വസ്ത്രങ്ങളും മറ്റും ധരിച്ചാണ് ഗര്‍ഭം മറച്ചത്. അതിന് ശേഷം കുട്ടിയെ വീട്ടിന് അടുത്ത് കഴിച്ചിട്ടു. വീണ്ടും ഭവിനുമായി ബന്ധം തുടര്‍ന്നു.

ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും കുട്ടിയുണ്ടായി. ആദ്യത്തേത് പോലെ രണ്ടാമത്തതും ആണ്‍ കുട്ടിയായിരുന്നു. ഇതിനെ കൊന്ന് കഴിച്ചു മൂടി. പ്രസവത്തില്‍ മരിച്ച കുട്ടികളുടെ അസ്ഥികളാണ് കൈവശം എന്നാണ് ഭവിന്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് അനീഷയെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്തു. 2020 മുതല്‍ ഫേസ്ബുക്ക് വഴിയാണ് അനീഷയുമായി ബന്ധപ്പെട്ടതെന്ന് ഭവിന്‍ പറഞ്ഞു. അനീഷ രണ്ട് ആണ്‍കുട്ടികളെ പ്രസവിക്കുകയും കുട്ടികള്‍ മരിക്കുകയും ചെയ്തു. ആദ്യത്തെ പ്രസവം 2021 നവംബര്‍ ആറിന് അനീഷയുടെ വീട്ടിലെ കുളിമുറിയില്‍ നടന്നു. കുട്ടി മരിച്ചപ്പോള്‍ അനീഷ തന്നെ വീട്ടുപറമ്പില്‍ രഹസ്യമായി ജഡം കുഴിച്ചിട്ടു. 8 മാസത്തിനു ശേഷം കുട്ടിയുടെ അസ്ഥികള്‍ ഭവിന് കൈമാറി.

വീണ്ടും അനീഷ ഗര്‍ഭിണിയാകുകയും 2024 ഏപ്രില്‍ 29ന് അനീഷയുടെ വീട്ടില്‍വെച്ച് ഒരു ആണ്‍കുട്ടിയെ കൂടി പ്രസവിക്കുകയും ചെയ്തു. ആ കുഞ്ഞും തത്സമയം മരിക്കുകയും ജഡം ആമ്പല്ലൂരിലെത്തിച്ച് ഭവിന് കൈമാറുകയും ചെയ്തുവെന്നാണ് മൊഴി. എന്നാല്‍ ഈ കുട്ടിയെ കൊന്നതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അമ്മയാണ് കുട്ടിയെ കൊന്നത്. ഇതില്‍ ഭവിന് പങ്കില്ല. എന്നാല്‍ ഈ കുട്ടിയെ ഭവിന്‍ വീടിന്റെ പുറകില്‍ രഹസ്യമായി കുഴിച്ച് മൂടിയെന്നും ഇരുവരും മൊഴി നല്‍കി. രണ്ട് കുട്ടികളുടേയും അസ്ഥികളുമായാണ് ഭവന്‍ സ്റ്റേഷനില്‍ ഹാജരായത്. കൊണ്ടു വന്നത് മനുഷ്യരുടെ അസ്ഥിയാണെന്ന് പോലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു. ഇനി ഡി എന്‍ എ പരിശോധന അടക്കം നടത്തും. മരിച്ചത് ഭവിന്റേയും അനീഷയുടേയും കുട്ടികളാണോ എന്ന് ഉറപ്പിക്കാനാണ് ഇത്.

സഞ്ചിയില്‍ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. ഇയാള്‍ അപ്പോള്‍ മദ്യപിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ മൂന്നു വര്‍ഷം മുമ്പാണ് സംഭവമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്തെങ്കിലും തരത്തിലുള്ള ദോഷം തീര്‍ക്കുന്നതിന് വേണ്ടിയാണ് കുട്ടികളുടെ അസ്ഥി സൂക്ഷിച്ചത്. കാമുകി തന്നില്‍ നിന്ന് അകലുന്നു എന്ന സംശയത്തെ തുടര്‍ന്ന് കാമുകന്‍ അസ്ഥിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

Tags:    

Similar News