കോളയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധംകെടുത്തിയ ശേഷം പീഡനം; കെണിയില്‍ വീഴ്ത്തിയത് അഭിനയ മോഹം നല്‍കി; പീഡനം 'ബ്രോ ഡാഡി' സെറ്റില്‍ വച്ച്; അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍

ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇതുവെച്ച് ബ്ളാക്മെയില്‍ ചെയ്തുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

Update: 2024-09-11 10:22 GMT

കൊച്ചി: നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍്. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇതുവെച്ച് ബ്ളാക്മെയില്‍ ചെയ്തുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

നിലവില്‍ സംഗറെഡ്ഡി ജില്ലയിലെ കണ്‍ടി ജയിലില്‍ ആണ് മന്‍സൂര്‍ റഷീദ് ഉള്ളത്. മന്‍സൂറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് ഗച്ചിബൗളി പോലീസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മന്‍സൂര്‍ റഷീദ് ഒളിവില്‍ ആയിരുന്നു.

ബ്രോ ഡാഡിയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ഹൈദരാബാദില്‍ വെച്ച് 2021-ലായിരുന്നു സംഭവം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ പരാതിയില്‍ കൊല്ലം ഓച്ചിറ സ്വദേശിയായ മന്‍സൂറിനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. മന്‍സൂറിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ കൊല്ലം കടയ്ക്കലിലെ വീട്ടില്‍ എത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു.

ഹൈദരാബാദിലെ ഹോട്ടലില്‍ വച്ച് മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കി പീഡിപ്പിച്ചെന്നും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പലതവണയായി ആറര ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് മന്‍സൂര്‍ റഷീദിനെതിരേയുള്ള ആരോപണം. 2021 ഓഗസ്റ്റ് എട്ടിന് ഹൈദരാബാദില്‍ ബ്രോ ഡാഡി സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്.

അസോസിയേഷന്‍ പറഞ്ഞത് പ്രകാരമാണ് അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് നിര്‍ദേശിച്ചത് പ്രകാരം സിനിമാസംഘം താമസിക്കുന്ന ഹോട്ടലില്‍ മുറിയെടുത്തു. തന്റെ മുറിയില്‍ എത്തിയ മന്‍സൂര്‍ നല്‍കിയ കോള കുടിച്ചതോടെ ബോധരഹിതയായെന്നും പിന്നീട് ബോധം വീണ്ടെടുത്തോടെയാണ് പീഡനത്തിനിരയായെന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചതിന് ശേഷം അവിടെനിന്ന് പോയി. എന്നാല്‍ പിറ്റേദിവസം രാവിലെ നഗ്നചിത്രം അസിസ്റ്റന്റ് ഡയറക്ടര്‍ നടിക്ക് അയച്ചു കൊടുത്തു. ഇത് പുറത്തുവിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടു. ഇതോടെ ഹൈദരാബാദില്‍ ഗച്ചിബൗളി സ്റ്റേഷനില്‍ ബലാത്സംഗത്തിനു കേസെടുത്തു. ഇതിന് ശേഷവും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണു പരാതി.

Tags:    

Similar News