കടക്കെണിയില്‍ നട്ടംതിരിയുന്ന ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള സ്പോണ്‍സര്‍ഷിപ്പ് ബാധ്യത ഒത്തുതീര്‍പ്പാക്കിയ കരാര്‍ റദ്ദാക്കി സുപ്രീം കോടതി; കോടതി വിധി, ബൈജൂസിന് പണം കടംനല്‍കിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍

ബൈജൂസ് നല്‍കിയ പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റാന്‍ ബിസിസിഐയ്ക്ക് നിര്‍ദേശം

Update: 2024-10-23 11:37 GMT

ന്യൂഡല്‍ഹി: കടക്കെണിയില്‍ നട്ടംതിരിയുന്ന പ്രമുഖ എഡ്യൂ-ടെക് കമ്പനിയായ ബൈജൂസിന് കനത്ത തിരിച്ചടി. ബൈജൂസും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും തമ്മിലുള്ള സ്പോണ്‍സര്‍ഷിപ്പ് ബാധ്യത ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി റദ്ദാക്കി. 58 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് ബാധ്യത ഒത്തുതീര്‍പ്പാക്കിയ നടപടിയാണ് കോടതി റദ്ദാക്കിയത്.

ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലാണ് ഇരുവരും തമ്മിലുള്ള കരാറിന് അംഗീകാരം നല്‍കിയത്. ബൈജൂസിന് പണം കടം നല്‍കിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ബൈജൂസ്-ബിസിസിഐ ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം

തങ്ങള്‍ക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയ ശേഷം ബിസിസിഐയ്ക്ക് മാത്രം 158 കോടി രൂപ നല്‍കി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത് ചോദ്യം ചെയ്തു കടക്കാര്‍ക്കുവേണ്ടി അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്. ബൈജൂസ്-ബിസിസിഐ ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദ്ധിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിശദമായ വാദം കേട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിശദമായ ക്രോസ് വിസ്താരത്തിനിടെ ലോ ട്രിബ്യൂണലിന്റെ നടപടികളിലും അവര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ സാധുതയിലും ബെഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു.

മറ്റു കടക്കാര്‍ക്ക് 15000 കോടി രൂപയോളം നല്‍കാനുള്ളപ്പോള്‍ ബിസിസിഐയുടെ കടം മാത്രം കൊടുത്തുതീര്‍ക്കാനുള്ള കാരണം ബൈജൂസിനോട് ബെഞ്ച് ആരാഞ്ഞിരുന്നു. ബൈജൂസ് നല്‍കിയ പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റാനും അന്ന് കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ബൈജൂസിന് കഴിഞ്ഞില്ല. തുടര്‍ന്ന് ബൈജൂസും ബിസിസിഐയും തമ്മില്‍ നടന്ന ഇടപാടിന് നിയമസാധുതയില്ലാത്തതിനാല്‍ കമ്പനി ലോ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കില്ലെന്ന് ബെഞ്ച് വിധി പ്രസ്താവിക്കുകയായിരുന്നു.

Tags:    

Similar News