'ജീവനൊടുക്കേണ്ട പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല; ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനമുണ്ടായി'; സി.ജെ റോയ്യുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം; കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കിയത് അഞ്ച് പേജുള്ള പരാതി; അന്വേഷണം കര്‍ണാടക സിഐഡിക്ക് കൈമാറി
'ജീവനൊടുക്കേണ്ട പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല; ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനമുണ്ടായി'
ബംഗളൂരു: ആദായനികുതി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് വ്യവസായ ലോകം. റോയ് എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു വ്യക്തതയുമില്ല. സംഭവത്തില് അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് കര്‍ണാടക പോലീസ് ഒരുങ്ങുന്നത്. ജീവനൊടുക്കേണ്ട പ്രശ്നങ്ങളോ കടമോ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ സി.ജെ ബാബു പറയുന്നത്.
രാവിലെ മുതല്‍ തന്നെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഐടി ഉദ്യോഗസ്ഥരില്‍ നിന്ന് കടുത്ത മാനസിക പീഡനം ഉണ്ടായെന്നും സഹോദരന്‍ പറഞ്ഞു. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി.ജെ ജോസഫിന്റെ പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് കര്‍ണാടക സിഐഡിയെ ചുമതലപ്പെടുത്തി. റിയല്‍ എസ്റ്റേസ്റ്റ് മേഖലയിലടക്കം വിപുലമായ പരിശോധന വേണ്ടിവരുമെന്നതിനാലാണ് സിഐഡിക്ക് അന്വേഷണച്ചുമതല കൈമാറിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം ഉറപ്പുവരുത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സി.ജെ റോയ്ക്ക് ജീവനൊടുക്കാനുള്ള പ്രശ്നങ്ങളോ കടമോ ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ സി.ജെ ബാബു പ്രതികരിച്ചു. 'ഇന്നലെ രാവിലെ മുതല്‍ തന്നെ വിളിക്കുന്നുണ്ടായിരുന്നു. കാണണമെന്ന് ആവശ്യപ്പെട്ടു. ജനുവരി 28 മുതല്‍ സ്ഥാപനങ്ങളില്‍ പലയിടങ്ങളിലായി ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിട്ടുണ്ട്. നിയമനടപടികള്‍ അടക്കമുള്ള കാര്യങ്ങള്‍ കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, സി.ജെ റോയ്യുടെ മരണത്തിന് പിന്നില്‍ ഐടി ഉദ്യോഗസ്ഥരുടെ മാനസികപീഡനമാണെന്ന് ആരോപിച്ച് കുടുംബം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഐടി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അസ്വസ്ഥനായ റോയ് സ്വന്തം മുറിയിലേക്ക് പോയി വാതില്‍ അകത്തുനിന്നും കുറ്റിയിട്ട് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ആരെയും കയറ്റിവിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
'കഴിഞ്ഞ മൂന്ന് ദിവസമായി ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്യെ ചോദ്യം ചെയ്തുവരികയായിരുന്നു. ഇത് റോയ്യെ മാനസികമായി തളര്‍ത്തി. ഇക്കഴിഞ്ഞ ഡിസംബറിലും ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു'. അന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയിരുന്നുവെന്നും കുടുംബം ആരോപിച്ചു.
ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദമുണ്ടായെന്ന കുടുംബത്തിന്റെ പരാതി വിശദമായി അന്വേഷിക്കും. കുറ്റമറ്റ അന്വേഷണത്തിനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് പേജുള്ള പരാതിയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് നല്‍കിയത്. ഡിജെ റോയ് ഓഫീസില്‍ എത്തിയത് തനിക്കൊപ്പം എന്ന് ടി ജെ ജോസഫ് പറയുന്നു. ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോയി. വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട ശേഷമാണ് സ്വയം വെടിയുതിര്‍ത്തത്. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് റോയ് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും പരാതില്‍ പറയുന്നുണ്ട്.
കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് കോടീശ്വരന്മാരുടെ പട്ടികയിലേക്ക് സി ജെ റോയി ഉയര്‍ന്നത്. 2005ല്‍ തുടങ്ങിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് രണ്ട് പതിറ്റാണ്ടുകൊണ്ട് ഇന്ത്യയിലും വിദേശത്തും ഏറ്റവും വിശ്വസ്തമായ നിര്‍മാണ കമ്പനിയായി മാറി. അതുകൊണ്ടുതന്നെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളത്തിലെ ബിസിനസ് സമൂഹവും. കേന്ദ്ര ഏജന്‍സികള്‍ സി ജെ റോയിയെ വിടാതെ പിന്തുടര്‍ന്നത് എന്തിനെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സാധാരണ നികുതി പരിശോധനകള്‍ ഏത് ബിസിനസിലും സ്വാഭാവികം എന്നിരിക്കെ റോയിയുടെ കാര്യത്തില്‍ അസാധാരണമായി എന്താണ് ഉണ്ടായത് എന്നതും വ്യക്തമല്ല. റോയിക്കെതിരെ നടന്ന ആദായ നികുതി പരിശോധനയുടെ നാള്‍വഴി ഒന്ന് നോക്കാം.
ഡിസംബര്‍ 3ന് കൊച്ചിയില്‍ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ബെംഗളൂരു കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് എത്തി. സി.ജെ റോയ് അപ്പോള്‍ ദുബൈയിയില്‍. ഡിസംബര്‍ ആറ് വരെ റെയ്ഡ് തുടര്‍ന്നു. പിന്നാലെ റെയ്ഡിനെതിരെ ബംഗളൂരു ഹൈക്കോടതിയില്‍ റോയ് ഹര്‍ജി നല്‍കി. കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ക്ക് ബെംഗളൂരുവില്‍ പരിശോധന നടത്താന്‍ ആവില്ലെന്ന് ആയിരുന്നു വാദം. ഇതിനിടെ ഹര്‍ജിയില്‍ ഐടി ഡിപ്പാര്‍ട്‌മെന്റിന് അനുകൂലമായി ഉത്തരവ് വന്നു.
ഇതിന് പിന്നാലെ ജനുവരി 28 നു ബെംഗളൂരുവില്‍ എത്താന്‍ റോയിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കി. ജോയിന്റ് കമ്മിഷണര്‍ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം 28 ന് പരിശോധന പുനരാരംഭിക്കുന്നു. റോയിയും ഓഫീസില്‍ എത്തി. ഇന്നലെ 11 മണിയോടെ റെയ്ഡ് പ്രശ്‌നമാകുന്നു. 'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചതായി പറയുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ന് റോയി ജീവനൊടുക്കി. ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹം സ്വന്തം മുറിയിലേക്ക് പോയി. വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട ശേഷം സ്വയം വെടിയുതിര്‍ത്തു. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷം ആയിരുന്നു ആത്മഹത്യ.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെംഗളൂരു കോറമംഗലയില്‍ നടക്കും. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണ് മരണത്തിന് കാരണമെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും.
