പ്രമുഖ ആര്‍എസ്എസ് നേതാക്കളെല്ലാം സ്വന്തക്കാരെന്ന് വീമ്പിളക്കും; ആര്‍എസ്എസ് അനുബന്ധ സംഘടനയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സംഘടനയുടെ പേരില്‍ 'സംഘത്തിന്റെ' ഛായ; നാഗ്പൂരിലും വ്യാജകേന്ദ്രം; ലെറ്റര്‍ഹെഡ്ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് നരേന്ദ്രമോദിയുടെ ചിത്രം; യുപി മതപരിവര്‍ത്തന റാക്കറ്റിന്റെ സൂത്രധാരന്‍ ചങ്കുര്‍ ബാബയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ചങ്കുര്‍ ബാബയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന റാക്കറ്റിന്റെ സൂത്രധാരന്‍ ജമാലുദ്ദീന്‍ എന്ന ചങ്കൂര്‍ ബാബയെ അറസ്റ്റ് ചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പണം കൊടുത്ത് ദലിതരും ആദിവാസികളും അടക്കമുള്ള പാവപ്പെട്ട ഹിന്ദുക്കളെ, മതം മാറ്റുകയായിരുന്നു ഇയാളെന്നാണ് ആരോപണം. ബാബയുടെ അക്കൗണ്ടില്‍ കോടികളാണ് ഉളളത്്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മറ്റും കാണുമ്പോള്‍ ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത് ആര്‍എസ്എസ് അനബന്ധ സംഘടനാ പ്രവര്‍ത്തകന്‍ എന്നായിരുന്നു. തന്റെ സ്ഥാപനത്തിന്റെ ലെറ്റര്‍ഹെഡ്ഡില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഇയാള്‍ പ്രദര്‍ശിപ്പിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേസിലെ മറ്റൊരു മുഖ്യപ്രതിയായ ഈദുള്‍ ഇസ്ലാം നടത്തുന്ന 'ഭാരത് പ്രതികര്‍ത്ത് സേവാസംഘ് 'എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ചങ്കുര്‍ ബാബ. ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വളരെ തന്ത്രപൂര്‍വമാണ് സംഘടനയുടെ പേര് തിരഞ്ഞെടുത്തത്.ആര്‍എസ്എസിന്റെ ആസ്ഥാനമായ നാഗ്പൂരില്‍ തങ്ങളുടെ സംഘടനയുടെ ഒരു വ്യാജ കേന്ദ്രം ഇസ്ലാം സ്ഥാപിച്ചതും വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ്.
ഉദ്യോഗസ്ഥരും, രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ചങ്കുര്‍ ബാബായും, ഈദുള്‍ ഇസ്ലാമും പലപ്പോഴും നിരവധി പ്രമുഖ ആര്‍എസ്എസ് നേതാക്കളുടെ പേര് എടുത്തുപറഞ്ഞ് ബന്ധത്തിന് വിശ്വാസ്യത നല്‍കാന്‍ ശ്രമിച്ചു. ബല്‍റാംപൂരില്‍ നിന്നുളള ആത്മീയ നേതാവായ ചങ്കുര്‍ ബാബയെ ഈ മാസം ആദ്യമാണ് വലിയതോതില്‍ മതപരിവര്‍ത്തനം നടത്തുന്ന റാക്കറ്റിനെ നയിക്കുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ഇയാള്‍ ഇരകളാക്കിയത്. തദ്ദേശഭരണ അധികൃതരുടെ ഒത്താശയോടെ ഗ്രാമങ്ങളിലെ ഭൂമി ഇസ്ലാം അനധികൃതമായി കൈക്കലാക്കിയിരുന്നതായും കേസ് അന്വേഷിക്കുന്ന പ്രത്യേക ദൗത്യ സംഘം കണ്ടെത്തി.
ചങ്കുര്‍ബാബയ്ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍
വിദേശസഹായത്തോടെ, ഒരുഭീകര പരിശീലന കേന്ദ്രം സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു എന്ന് ചങ്കുര്‍ ബാബയ്ക്ക് എതിരായ യുപി ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ എഫ്‌ഐആറില്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലും, പാക്കിസ്ഥാനില്‍ നിന്നുമായി 500 കോടിയുടെ ഫണ്ട് കൈപ്പറ്റി.
സാമ്പത്തിക വിഷയം ഇഡിയാണ് അന്വേഷിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കയ്യേറി യുപിയിലും മഹാരാഷ്ട്രയിലും 100 കോടിയിലേറെ വില മതിക്കുന്ന സ്വത്തുക്കള്‍ ചങ്കുര്‍ ബാബയ്ക്കുണ്ടെന്നും ആരോപണമുണ്ട്. ചങ്കുര്‍ ബാബയുടെയും കൂട്ടാളികളുടെയും 22 ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ 60 കോടിയുടെ കള്ളപ്പണത്തിന്റെ തെളിവ് ഇഡി കണ്ടെത്തി. സംശയകരമായ ഇടപാടിലൂടെ മുംബൈയില്‍ റണ്‍വാള്‍ ഗ്രീന്‍സ് എന്ന പേരില്‍ സമുച്ചയം ചങ്കുര്‍ബാബ വാങ്ങിയതായും കണ്ടെത്തി. പാനമ കേന്ദ്രമായുള്ള കമ്പനി ലോഗോസ് മറൈനുമായുള്ള ബാബയുടെ ബന്ധം വെളിവാക്കുന്ന രേഖകളും ഇഡി കണ്ടെടുത്തു.
106 കോടി രൂപയുടെ നിക്ഷേപം
ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയിലെ മതപരിവര്‍ത്തന റാക്കറ്റുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ശനിയാഴ്ച ലക്‌നൗവിലെ ഒരു ഹോട്ടലില്‍ നിന്നാണ് ചങ്കൂര്‍ ബാബയെയും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളിയായ നീതു എന്ന നസ്രീനെയും അറസ്റ്റ് ചെയ്തത്. ദരിദ്രരും നിസ്സഹായരുമായ തൊഴിലാളികള്‍, ദുര്‍ബല വിഭാഗങ്ങള്‍, വിധവകളായ സ്ത്രീകള്‍ എന്നിവര്‍ക്ക്, സാമ്പത്തിക സഹായം, വിവാഹ വാഗ്ദാനങ്ങള്‍, അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് വശീകരിച്ച് മതപരിവര്‍ത്തനം നടത്തുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് യുപി ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) അന്വേഷിക്കുന്നുണ്ട്. സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത യുപി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) വിഷയം അന്വേഷിക്കുന്നു. ബല്‍റാംപൂരിലെ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റുള്ളവരെക്കുറിച്ചും ലോക്കല്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഈ മൂന്ന് ഏജന്‍സികള്‍ക്ക് പുറമേ, പീര്‍ ബാബ എന്നറിയപ്പെടുന്ന ചങ്കൂര്‍ ബാബയുടെ വരുമാനം കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈക്കിളില്‍ മോതിരങ്ങളും ആഭരണങ്ങളും വിറ്റിരുന്നയാളാണ് ചങ്കൂര്‍ബാബ. പിന്നീട് അദ്ദേഹം ഗ്രാമത്തലവനായി. ഇതുവരെ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍, അദ്ദേഹത്തിന്റെ 40 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് 106 കോടി രൂപയുടെ ഫണ്ട് നിക്ഷേപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പണമെല്ലാം മിഡില്‍ ഈസ്റ്റിലെ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നാണ് വന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ഉത്തര്‍പ്രദേശിലെ റെഹ്‌റ മാഫി ഗ്രാമത്തില്‍ നിന്നുള്ള ചങ്കൂര്‍ ബാബയുടെ മുഴുവന്‍ സാമ്രാജ്യവും നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബല്‍റാംപൂര്‍ ജില്ലയിലെ ഉത്തരൗള പ്രദേശത്താണ്. തന്റെ ഇപ്പോഴത്തെ സഹായി നീതുവിനെ കണ്ടുമുട്ടിയ ശേഷം, റെഹ്‌റ മാഫി ഗ്രാമത്തില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള മാധ്പൂരിലെ ഒരു ദര്‍ഗയ്ക്ക് അടുത്തുള്ള സ്ഥലത്ത് അദ്ദേഹം ഒരു കെട്ടിടം പണിതു. ഈ കെട്ടിടം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി. കെട്ടിടത്തില്‍ രണ്ട് നായ്ക്കളും 15 സിസിടിവി ക്യാമറകളും ഉണ്ട്.
ബല്‍റാംപൂര്‍ കെട്ടിടത്തിന് പുറമേ, ചങ്കൂര്‍ ബാബയ്ക്ക് മറ്റ് പല സ്ഥലങ്ങളിലും നിരവധി സ്വത്തുക്കള്‍ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ലോണാവാലയില്‍ 16. 49 കോടി രൂപ വിലമതിക്കുന്ന ഭൂമിയും ഇയാള്‍ വാങ്ങി. മുഹമ്മദ് അഹമ്മദ് ഖാന്‍ എന്ന വ്യക്തിയാണ് ഭൂമി വിറ്റത്. ചങ്കൂര്‍ ബാബയ്ക്ക് ഫണ്ട് അയച്ചതായി കണ്ടെത്തിയതിനാല്‍ ആന്‍ അഹമ്മദ് ഖാന്‍ എന്നയാളും അന്വേഷണത്തിലാണ്. ജമാലുദ്ദീന് ഭൂമി വിറ്റ അതേ വ്യക്തി തന്നെയാണോ ഈ അഹമ്മദ് ഖാന്‍ എന്ന് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. എത്ര പേരെയാണ് മതം മാറ്റിയതെന്നും ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. പ്രതിയായ ജമാലുദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനെതിരെ മാത്രമല്ല, രാഷ്ട്രത്തിനെതിരെയുമാണെന്ന് തെളിഞ്ഞതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു.