കുട്ടിയെ കണ്ടെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് കൈനോട്ടക്കാരന്‍ ശശികുമാര്‍; കുട്ടി ഒപ്പമുണ്ടെന്ന് പിതാവിനെ ഫോണില്‍വിളിച്ച് അറിയിച്ചതും കൈനോട്ടക്കാരന്‍; ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കി കുട്ടിയും; ഒപ്പമുണ്ടായിരുന്ന ആള്‍ക്കെതിരെ പോക്‌സോ കേസ്

ഒപ്പമുണ്ടായിരുന്ന ആള്‍ക്കെതിരെ പോക്‌സോ കേസ്

Update: 2025-05-28 05:20 GMT

കൊച്ചി: ഇന്നലെ കൊച്ചി കടവന്ത്രയില്‍നിന്നു കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ തൊടുപുഴയില്‍ നിന്നു കണ്ടെത്തിയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ആള്‍ക്കെതിരെ കേസെടുത്തു. തൊടുപുഴ ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് പതിമൂന്നുകാരനെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി.

കുട്ടിയെ കണ്ടെത്തിയപ്പോള്‍ കൈനോട്ടക്കാരന്‍ ശശികുമാര്‍ ഒപ്പമുണ്ടായിരുന്നു. പോക്‌സോ കേസ് ചുമത്തി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തൊടുപുഴയില്‍ എത്തിയ കുട്ടിയെ ശശികുമാര്‍ വീട്ടിലേക്കു കൊണ്ടുപോയി. ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് അറിയിച്ചത്. കുട്ടി മൊഴി നല്‍കിയിരുന്നു. കുട്ടി ഒപ്പമുണ്ടെന്ന് പിതാവിനെ ഫോണില്‍വിളിച്ച് അറിയിച്ചതും ശശികുമാറാണ്. തുടര്‍ന്നാണ് പൊലീസും പിതാവും തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്.

ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ 8ാം ക്ലാസ് വിദ്യാര്‍ഥിയാണു കുട്ടി. ഇന്നലെ രാവിലെ പരീക്ഷയെഴുതാന്‍ പോയ കുട്ടി രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്തിയില്ല. കുടുംബം എളമക്കര പൊലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. നഗരത്തിലുടനീളം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇടപ്പള്ളി ലുലു മാളിനു സമീപത്തെ വഴിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

കൊച്ചി കടവന്ത്ര കസ്തൂര്‍ബ നഗറിലെ വീട്ടില്‍നിന്നു രാവിലെ എട്ടിനു കുട്ടി സ്‌കൂളില്‍ സേ പരീക്ഷയെഴുതാന്‍ പോയിരുന്നു. സ്‌കൂളിലെത്തി പരീക്ഷ എഴുതിയെങ്കിലും ഒന്‍പതരയോടെ പരീക്ഷാ ഹാള്‍ വിട്ടിറങ്ങി. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതോടെയാണു പൊലീസിനെ സമീപിച്ചത്. അതിനു മുന്‍പു തന്നെ കുടുംബം അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്കു പോയെന്നു സംശയിച്ചെങ്കിലും അവിടെ എത്തിയതായി വിവരം ലഭിച്ചില്ല. രാത്രി മുഴുവന്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്നു രാവിലെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിയില്‍നിന്നു കുട്ടിയെ കണ്ടെത്തിയത്.

Tags:    

Similar News