ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ ഒളിവില്‍ തുടരുന്നു; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ഒരു വര്‍ഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ല; 69 ലക്ഷം തിരിമറി നടത്തിയെന്ന പരാതി വ്യാജമെന്ന് വനിതാ ജീവനക്കാര്‍

ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല;

Update: 2025-06-16 04:21 GMT

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം തട്ടിയെന്ന കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയില്‍. പണാപഹരണത്തിന് തെളിവു ലഭിച്ചിട്ടും അന്വേഷണത്തിന് വേഗതയില്ലാത്ത അവസ്ഥയാണുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിന് ശേഷം അന്വേഷണത്തിലെ വിവരങ്ങളും പുറത്തുവന്നിട്ടില്ല.

അതേസമയം കേസില്‍ പ്രതികളായ വനിതാ ജീവനക്കാര്‍ക്ക് ഇന്ന് നിര്‍ണായക ദിനമാണ്. മൂന്ന് വനിതാ ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ മൊഴി എടുക്കുന്നതിന് ഹാജരാകാതെ ജീവനക്കാര്‍ ഒളിവിലാണ്.

ദിയാ കൃഷ്ണയുടെ സ്ഥാപനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ലെന്നും 69 ലക്ഷം തിരിമറി നടത്തിയെന്ന പരാതി വ്യാജമാണെന്നുമാണ് വനിതാ ജീവനക്കാരുടെ വാദം. 11 മാസമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ജീവനക്കാരാണ്. ഇവരുടെ അക്കൗണ്ടിലേക്ക് വന്ന 27 ലക്ഷം രൂപയില്‍ ശമ്പളം ഒഴിച്ചുള്ള മുഴുവന്‍ തുകയും തിരിച്ചു നല്‍കിയെന്നും ഇതിന്റെ തെളിവുകള്‍ കോടതിയില്‍ നല്‍കുമെന്നും വനിതാ ജീവനക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു. കൃഷ്ണകുമാറും കുടുംബവും പ്രതികളായ ജീവനക്കാരെ തട്ടിക്കൊണ്ടുപോയ കേസും കോടതിയില്‍ അറിയിക്കും.

അതേസമയം ജീവനക്കാര്‍ 64 ലക്ഷം രൂപ സ്ഥാപനത്തില്‍ ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ സഹിതം പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കും. ജീവനക്കാര്‍ നല്‍കിയ കേസില്‍ കൃഷ്ണകുമാറിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഈ മാസം 18ന് പരിഗണിക്കും. ദിയകൃഷ്ണയുടെ 'ഒ ബൈ ഓസി' എന്ന സ്ഥാപനത്തിലെ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാര്‍ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ ജീവനക്കാര്‍ പരാതി നല്‍കിയത്.

തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും പണം കവര്‍ന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരെയുള്ള പരാതി.സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാര്‍ കഴിഞ്ഞ 10 മാസമായി 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ദിയ കൃഷ്ണകുമാറിന്റെ പരാതി. സാധനങ്ങള്‍ വാങ്ങുന്നയാളില്‍ നിന്നും സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി പണം സ്വന്തം അക്കൗണ്ടിലേയ്ക്ക് മൂവരും വാങ്ങുകയായിരുന്നുവെന്നാണ് ദിയ നേരത്തേ പറഞ്ഞത്. എന്നാല്‍ ദിയ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തെന്നും ടാക്‌സ് വെട്ടിക്കാനാണെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണെന്നും ജീവനക്കാര്‍ ആരോപിച്ചിരുന്നു. തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞിരുന്നു.

ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് ജീവനക്കാര്‍ കുറ്റം ഏല്‍ക്കുന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ കൃഷ്ണകുമാറും കുടുംബവും പുറത്തു വിടുകയും ചെയ്തു. ജീവനക്കാര്‍ സാമ്പത്തികത്തട്ടിപ്പ് നടത്തിയതായി പോലീസിന്റെ നിഗമനം. ജീവനക്കാരായിരുന്ന മൂന്നു യുവതികളുടെയും ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തികത്തട്ടിപ്പ് നടന്നതായുള്ള പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിയിരിക്കുന്നത്. സ്ഥാപന ഉടമ ദിയാ കൃഷ്ണ, ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് പോലീസ് പരിശോധിച്ചത്.

Tags:    

Similar News