ഷാരൂഖ് സെയ്ഫി നിരന്തരം കേട്ടത് സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍; നിരപരാധികളെ തീവെച്ച് കൊന്നത് കാഫിറുകളെ കൊന്ന് പാപമോചനം നേടാന്‍; പദ്ധതിയിട്ടത് ഒരു ബോഗി പൂര്‍ണമായി കത്തിക്കാന്‍; എലത്തുര്‍ തീവെപ്പിന് പിന്നില്‍ ജിഹാദി മസ്തിഷ്‌ക്കമെന്ന് എന്‍ഐഎ

എലത്തുര്‍ തീവെപ്പിന് പിന്നില്‍ ജിഹാദി മസ്തിഷ്‌ക്കമെന്ന് എന്‍ഐഎ

Update: 2025-06-05 17:19 GMT

കോഴിക്കോട്: ഒരു ട്രെയിനില്‍ സഞ്ചരിക്കുന്ന, നിരപരാധികളായ യാത്രക്കാരെ യാതൊരു പ്രകോപനവുമില്ലാതെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിക്കുക. ഇതേ തുടര്‍ന്ന് മൂന്നുപേര്‍ മരിക്കുക. 2023 ഏപ്രില്‍ 2ന്, കോഴിക്കോട് എലത്തൂരില്‍, ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് കമ്പാര്‍ട്ടുമെന്റില്‍ കടന്നുകയറി ഷാരൂഖ് സെയ്ഫിയെന്നയാള്‍ നടത്തിയ കൊലപാതകം സമാനകള്‍ ഇല്ലാത്തതായിരുന്നു. പ്രതി പിടിയിലായിട്ടും പൊലീസ് അന്വേഷണത്തില്‍ കൃത്യമായി മനസ്സിലാവാത്ത കാര്യമായിരുന്നു അയാള്‍ എന്തിനാണ് ഈ കുറ്റം ചെയ്തതെന്ന്. പക്ഷേ ഇപ്പോള്‍ എന്‍ഐഎ അക്കാര്യം കൃത്യമായി വ്യക്തമാക്കുകയാണ്. പ്രതി ഷാരൂഖ് സെയ്ഫി മതഭീകരവാദിയെന്ന് എന്‍ഐഎ പറയുന്നത്. 'കാഫിറു'കളെ കൊന്നൊടുക്കുകയായിരുന്നത്രേ ഇയാളുടെ ലക്ഷ്യം.

രക്തരൂക്ഷിത 'ജിഹാദി' ന് ഷാരൂഖ് ശ്രമിച്ചെന്നും തീവ്ര ഇസ്ലാം മത പ്രചാരകരെ പിന്തുടര്‍ന്നിരുന്നുവെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. ഷാരൂഖിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. തുടര്‍ന്ന് ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി.

സാക്കിര്‍നായിക്കിന്റെ അനുയായി

തീവ്ര മത ചിന്താഗതിക്കാരനായിരുന്ന ഷാരുഖ് സെയ്ഫി അവിശ്വാസികളെ കൊന്നത് പാപമോചനത്തിനായാണ്. വിദ്വേഷമത പ്രാസംഗികന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ ഷാരൂഖ് നിരന്തരം പിന്തുടര്‍ന്നിരുന്നു. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ സൈബര്‍ ഫോറന്‍സിക് പരിശോധന ഫലത്തിലായിരുന്നു ഭീകര ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്ന് വ്യക്തമാക്കുന്നത്.

കടുത്ത മതഭീകരവാദിയായ ഷാരൂഖ് തന്റെ വിശ്വാസങ്ങള്‍ പിന്തുടരാത്തവരെയെല്ലാം കാഫിറുകളായാണ് കണ്ടത്. കാഫിറുകളുകളെ കൊന്നൊടുക്കുകയും, രക്തരൂക്ഷിത ജിഹാദുമാണ് ഷാരൂഖ് സെയ്ഫി പദ്ധതിയിട്ടത്. ഡല്‍ഹി ഷെഹീന്‍ ബാഗ് സ്വദേശിയായ ഷാരൂഖ് സെയ്ഫി മാത്രമാണ് കേസിലെ എക പ്രതി. എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുകയാണെന്നും, ജാമ്യം നല്‍കണമെന്നും ആവശ്യപ്പെടുള്ള പ്രതി കോടതിയെ സമീപിച്ചത്.

ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനാണ് ഇയാള്‍ പദ്ധതിയിട്ടത്. ഇതിലൂടെ വലിയ ആക്രമണത്തിനാണ് ലക്ഷ്യമിട്ടത്. മൂന്നുകുപ്പി പെട്രോള്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍ ആസൂത്രണംചെയ്തത് പോലെ കൃത്യം നടപ്പാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. ഇത്തരം കൃത്യം നടത്താനുള്ള പരിശീലനക്കുറവാണ് പദ്ധതി പാളിപ്പോകാന്‍ കാരണമായതെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായിട്ടുണ്ട്.


Tags:    

Similar News