സഞ്ചരിച്ച കാറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണി; പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി; ഇരുവര്‍ക്കും മാനസിക രോഗമെന്ന് സംശയം; വിദേശവനിതയെയും യുവാവിനെയും മാനസികാരോഗ്യവിഭാഗത്തില്‍ പ്രവേശിപ്പിച്ചു

Update: 2025-05-03 04:50 GMT

ആലപ്പുഴ: ബൈപ്പാസിലൂടെ സഞ്ചരിച്ച കാറില്‍ ബോംബുണ്ടെന്ന തരത്തിലുള്ള വ്യാജ വിവരങ്ങളിലൂടെ ഭീതി സൃഷ്ടിച്ച വിദേശവനിതയും യുവാവും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബൈപ്പാസില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചതിനായി ഇരുവരുടെ പേരിലും കേസെടുത്ത പൊലീസ്, ജാമ്യത്തില്‍ വിട്ടയച്ച ശേഷം തുടര്‍നടപടിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെ, കടപ്പുറം വനിത-ശിശു ആശുപത്രിക്ക് സമീപം ടൂറിസ്റ്റ് ബസിന്റെ മുന്നില്‍ കാറ് നിര്‍ത്തിയതോടെയാണ് സംശയം ശക്തമായത്. ഓസ്ട്രേലിയന്‍ പൗരത്വമുള്ള യുവതിയും ചേര്‍ത്തല സ്വദേശിയായ യുവാവുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ കുറികെ ഇടുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ കാറില്‍ ബോംബ് ഉണ്ടെന്ന് പറഞ്ഞ് ബഹളം വെച്ചു. സംഭവം പോലീസ് അറിഞ്ഞതോടെ സംഭവ സ്ഥലത്ത് എത്തി ഇവരുടെ കാറിന്റെ ചില്ല തകര്‍ത്ത് ഇവരെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കാര്‍ പരിശോധിച്ചപ്പോള്‍ കാറില്‍ നിന്ന് ഒന്നും ലഭിച്ചില്ല. സംഭവം ബോംബ് സ്‌ക്വാഡും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ വിവിധ വകുപ്പ് സംഘം ഇടപെടേണ്ട അവസ്ഥയുണ്ടാക്കി. പൊലീസിന് ബുദ്ധിമുട്ടുണ്ടാക്കിയ ഇരുവരും മാനസികാസ്വാസ്ഥ്യത്തിന് അടിമയാണെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

സംഭവം ബോധപൂര്‍വമാകയാണോ അല്ലെങ്കില്‍ മാനസികാവസ്ഥയുണ്ടായ തകരാറിന്റെ ഫലമാണോ എന്നതില്‍ വ്യക്തത വരുത്തുന്നതിനായി വിശദമായ പരിശോധന തുടരുകയാണ്.

Tags:    

Similar News