മകളുടെ വീട്ടില്‍പോയ അമ്മ തിരിച്ചെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയില്‍; പരിശോധനയില്‍ കണ്ടത് ഭര്‍ത്താവിന്റെയും മകന്റെയും മൃതദേഹം; കടപ്പാക്കടയില്‍ മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയതെന്ന് സൂചന

കടപ്പാക്കടയില്‍ മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയതെന്ന് സൂചന

Update: 2025-06-28 09:48 GMT

കൊല്ലം: കൊല്ലം കടപ്പാക്കടയില്‍ മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗര്‍ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. പിതാവ് അഭിഭാഷകനായ ശ്രീനിവാസ പിള്ളയാണ് ആത്മഹത്യ ചെയ്തത്. രണ്ട് ദിവസമായി അച്ഛനും മകനും മാത്രമായിരുന്നു അക്ഷയ നഗറിലെ വീട്ടില്‍ താമസിച്ചിരുന്നത്.

വിഷ്ണുവിന്റെ അമ്മ രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രീനിവാസപിള്ളയേയും വിഷ്ണുവിനേയും ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഹാളിലാണ് മകന്‍ വിഷ്ണുവിന്റെ മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ശ്രീനിവാസ പിള്ളയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. അതേ സമയം വിഷ്ണുവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി സ്ഥലം കൗണ്‍സിലര്‍ പ്രതികരിച്ചു. ഇതിന് മുമ്പ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി കാലൊടിഞ്ഞിട്ടുണ്ടെന്നും കൗണ്‍സിലര്‍ പറഞ്ഞു.

അഭിഭാഷകനായ ശ്രീനിവാസപിള്ള കഴിഞ്ഞ 10 വര്‍ഷത്തോളമായി പ്രാക്ടീസ് ചെയ്തിരുന്നില്ല. വീടിന് പുറത്ത്, ട്യൂഷന്‍ സെന്ററുകളുടേയും നിര്‍മാണ കമ്പനികളുടേയും ഹോട്ടല്‍ സര്‍വീസിന്റെയുമൊക്കെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും ശരിക്കുമുള്ള സ്ഥാപനങ്ങളല്ലെന്നും മകന്റെ സന്തോഷത്തിനുവേണ്ടി അച്ഛന്‍ വെറുതെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതാണെന്നും കോര്‍പറേഷന്‍ കൗണ്‍സിലര്‍ പറയുന്നു.

വിഷ്ണു രണ്ടുതവണ വിവാഹം കഴിച്ചിരുന്നതായും, രണ്ടും നിയമപരമായി വേര്‍പിരിഞ്ഞതായും നാട്ടുകാര്‍ പറയുന്നു. ഒരിക്കല്‍ വിഷ്ണു വീടിന്റെ മുകളില്‍നിന്നും താഴേക്ക് ചാടി കാലൊടിഞ്ഞിരുന്നതായും വീട്ടില്‍ കാണാന്‍ എത്തിയവരോടൊക്കെ വിഷ്ണു ഇക്കാര്യം അഭിമാനത്തോടെ പറഞ്ഞിരുന്നതായും കോര്‍പറേഷന്‍ കൗണ്‍സിലര്‍ പറയുന്നു. കടപ്പാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News