ഹെൽമെറ്റും കറുത്ത ഗ്ലൗസും ധരിച്ചെത്തിയയാൾ യുവതിയെ ബൈക്കിടിച്ച് താഴെ വീഴ്ത്തി; പിന്നാലെ സ്വർണ്ണ ചെയിൻ ബലമായി വലിച്ചു പൊട്ടിച്ചെടുത്തു; മഴയും ഇരുട്ടുമായിരുന്നതിനാൽ ടെക്സ്റ്റൈൽ ജീവനക്കാരിക്കും ഒന്നും വ്യക്തമായില്ല; ഒടുവിൽ പാർത്ഥനെ പൊക്കി പോലീസ്

Update: 2025-10-18 16:50 GMT

കായംകുളം: കായംകുളത്ത് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ടെക്സ്റ്റൈൽ ജീവനക്കാരിയെ ആക്രമിച്ചു സ്വർണ്ണ ചെയിൻ കവർന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് നിർണായക നീക്കത്തിലൂടെ. പത്തിയൂർ വേളൂർ സ്വദേശി ശംഭു എന്ന് വിളിക്കുന്ന പാർത്ഥൻ (27) ആണ് പിടിയിലായത്. ഒക്ടോബർ 12-ന് രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. കായംകുളം-ചെട്ടികുളങ്ങര റോഡിൽ മുക്കവല ജംഗ്ഷനടുത്ത് വെച്ചാണ് ആക്രമണമുണ്ടായത്.

കായംകുളത്തെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മോട്ടോർ സൈക്കിളിൽ പിന്തുടർന്നെത്തിയ പ്രതി, യുവതിയുടെ വലതു കൈയ്യിൽ അടിച്ചു വീഴ്ത്തുകയും വലതു കൈയ്യിലുണ്ടായിരുന്ന അര പവൻ തൂക്കമുള്ള സ്വർണ്ണ ചെയിൻ ബലമായി വലിച്ചു പൊട്ടിച്ചെടുത്ത് മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുകയുമായിരുന്നു. നല്ല മഴയും ഇരുട്ടുമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഹെൽമെറ്റും കറുത്ത ഗ്ലൗസും ധരിച്ചെത്തിയ പ്രതി ഈ കൃത്യം നടത്തിയത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച പോലീസ്, സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഉപയോഗിച്ച മോട്ടോർ സൈക്കിളിന്റെ വിവരങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിൽ പാർത്ഥൻ കുറ്റം സമ്മതിക്കുകയും മോഷണമുതൽ ഓച്ചിറയിലെ ഒരു സ്വർണ്ണക്കടയിൽ വിറ്റതായി സമ്മതിക്കുകയും ചെയ്തു.

സ്വർണ്ണക്കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതോടെ മോഷ്ടിച്ച സ്വർണ്ണ ചെയിൻ കണ്ടെടുത്തു. പ്രതിയായ പാർത്ഥൻ മുമ്പ് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ രണ്ട് ദേഹോപദ്രവ കേസുകളിലും, മാവേലിക്കര പോലീസ് സ്റ്റേഷനിൽ ഒരു കഠിന ദേഹോപദ്രവ കേസിലും പ്രതിയായിട്ടുള്ള ആളാണ്. കായംകുളം ഡി.വൈ.എസ്.പി. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    

Similar News