മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുമായി യുവതി മുങ്ങി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; യുവതി പിടിയിലായതോടെ പുറത്ത് വന്നത് ഡിജോ ഡാർവിന്റെ മുക്കുപണ്ടം തട്ടിപ്പ്; കൂട്ട് നിന്ന യുവതിക്ക് പ്രതിഫലം 5000 രൂപ; സ്ത്രീകളെ കൊണ്ട് മുക്കുപണ്ടം പണയം വെയ്പ്പിച്ച് പണം തട്ടുന്ന സംഘത്തിലെ സൂത്രധാരനെ വലയിലാക്കി വലിയമല പോലീസ്

Update: 2025-06-02 10:49 GMT

തിരുവനന്തപുരം: മുക്കുപണ്ടങ്ങൾ സ്വകാര്യ ധനഇടപാട് സ്ഥാപനങ്ങളിൽ പണയം വയ്പ്പിച്ച് ലക്ഷങ്ങൾ തട്ടുന്നതിന്റെ സൂത്രധാരനെ പോലീസ് വലയിലാക്കിയത് സുപ്രധാന നീക്കത്തിലൂടെ. വേറ്റിനാട് സ്വദേശി ഉള്ളൂർ മെഡിക്കൽ കോളജ് കല്ലമ്പള്ളിയിൽ താമസിക്കുന്ന ഡിജോ ഡാർവിൻ (36)നെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. കേസിലെ മറ്റൊരു പ്രതിയായ ചിത്ര നേരത്തെ അറസ്റ്റിലായിരുന്നു. നെടുമങ്ങാട്ടെ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടങ്ങൾ പണയം വെച്ച് 2,20,000 രൂപയാണ് പ്രതികൾ തട്ടിയത്. സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകൾ ഡിജോ ഡാർവിൻ നടത്തിയതായാണ് സൂചന.

കഴിഞ്ഞ ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം. ചിത്ര എന്ന യുവതിയാണ് സ്വർണം പണയം വെക്കാനെന്ന വ്യാജേന അയ്യപ്പൻക്കുഴിയിലെ സൂര്യ ഫൈനാൻസിൽ എത്തുന്നത്. 40 ഗ്രാം തൂക്കമുള്ള ആഭരണവുമായാണ് ഇവർ എത്തിയത്. പണയത്തുകയായി 2,20,000 രൂപയും ഇവർ കൈപ്പറ്റി. എന്നാൽ പണയം വെക്കാനായി കൊണ്ട് വന്നത് മുക്കുപണ്ടം ആണെന്ന് മനസ്സിലാക്കിയപ്പോഴേക്കും ഇവർ സ്ഥലം വിട്ടിരുന്നു. തുടർന്ന് ഫൈനാൻസ് ഉടമ വലിയമല പോലീസിനെ സമീപിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന പോലീസിന്റെ അന്വേഷണത്തിലാണ് കേസിലെ നിർണായക വിവരങ്ങൾ പുറത്ത് വരുന്നത്. കറുത്ത കാറിലായിരുന്നു ചിത്ര സ്ഥാപനത്തിൽ എത്തിയത്.

ഫൈനാൻസിൽ നിന്നും കൈപ്പറ്റിയ പണവുമായി ചിത്ര ഇതേ കാറിൽ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. മുക്കുപണ്ടവുമായെത്തിയ ചിത്രയെ കൂടാതെ കേസിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് ചിത്രയെ പോലീസ് പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് തട്ടിപ്പിന്റെ സൂത്രധാരൻ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ ചിത്രയെ റിമാൻഡ് ചെയ്തിരുന്നു. ചിത്ര അറസ്റ്റിലായ വിവരം അറിഞ്ഞതോടെ കേസിലെ മുഖ്യപ്രതി ഡിജോ ഡാർവിൻ ഒളിവിൽ പോയി. ചിത്രയെയും ഡാർവിനേയും കൂടാതെ ഒരാൾ കൂട്ടി സംഘത്തിലുണ്ടെന്നാണ് സൂചന.

തട്ടിപ്പ് നടത്തിയ തുകയിൽ നിന്നും 5000 രൂപയാണ് ഡാർവിൻ നൽകിയതെന്നാണ് ചിത്ര പോലീസിന് മൊഴി കൊടുത്തിരിക്കുന്നത്. ചിത്ര മാത്രമായിരുന്നു സ്ഥാപനത്തിൽ എത്തിയത്. അതിനാൽ തട്ടിപ്പിൽ കൂടുതൽ പേർ ഉണ്ടെന്നുള്ള കാര്യം ഫൈനാൻസ് ജീവനക്കാർക്ക് ആദ്യ ഘട്ടത്തിൽ അറിയില്ലായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് പുറത്ത് വരുന്നത്. ഒളിവിൽ പോയ ഡിജോ ഡാർവിനെ കഴിഞ്ഞ ശനിയാഴ്ചയാണ് പാലക്കാട്ടു നിന്നും പോലീസ് അറസ്റ്റ് ചെയ്ത‌ത്. സ്ത്രീയെ കൊണ്ട് മുക്കുപണ്ടം പണയം വയ്പ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. തട്ടിപ്പിൽ കൂടുതൽ പേർ പങ്കാളികൾ ആയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതു പോലെ സമാനമായ കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു‌.

Tags:    

Similar News