അധിക ലാഭമെന്ന വാഗ്ദാനത്തിൽ വീണ് പണം നിക്ഷേപിച്ചത് നിരവധി പേർ; രണ്ട് വർഷത്തോളത്തെ നിക്ഷേപക തുക കൊണ്ട് പുതിയ ഓഫീസ് നിർമിച്ചു; ലാഭ വിഹിതം കൊണ്ടാണ് കെട്ടിട നിർമാണമെന്ന വാദം പൊളിഞ്ഞത് കാലാവധി കഴിഞ്ഞ നിക്ഷേപകർക്ക് പണം ലഭിക്കാതായതോടെ; അസറ്റ് ലെഗസി നിധി ലിമിറ്റഡിന്റെ നടത്തിപ്പുകാർ അഴിക്കുള്ളിൽ
തൃശൂർ: കമ്പനിയിൽ കാശ് നിക്ഷേപിച്ചാൽ ലാഭം നൽകാമെന്ന് വാഗ്‌ദാനം നൽകി ദമ്പതികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. അസറ്റ് ലെഗസി നിധി ലിമിറ്റഡ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. തൃശൂർ മറത്താങ്കര സ്വദേശികളായ ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സ്ഥാപനത്തിന്റെ മാനേജിങ് ഡയററ്റർമാരായ പ്രശാന്ത് നാരായൺ, സിന്ധു എം ജേക്കബ്, സാലിൻ സോമസുന്ദർ, സെയിൽസ് മാനേജരായ രഹ്ന എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ രണ്ട് പേരെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിൽ നിന്ന് മാത്രം 15 ലക്ഷത്തോളം രൂപ സംഘം തട്ടിയതായാണ് പരാതി.
ഈ സ്ഥാപനത്തിന്റെ മറവിൽ നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. 2022 മുതൽ പ്രതികൾ നിക്ഷേപകരിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. ഈ തുക ഉപയോഗിച്ചാണ് സ്ഥാപനത്തിനായി മറ്റൊരു കെട്ടിടം തുടങ്ങിയതെന്നും തട്ടിപ്പിനിരയായവർ പറയുന്നു. 2024ലാണ് അസറ്റ് ലെഗസി നിധി ലിമിറ്റഡ് എന്ന സ്ഥാപനം ഒല്ലൂരിൽ ആരംഭിക്കുന്നത്. മുൻപ് എറണാകുളത്തായിരുന്നു സ്ഥാപനത്തിന്റെ ഓഫീസ്. പ്രശസ്ത സിനിമാ താരമാണ് സ്ഥാപനത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചത്. സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ മെച്ചപ്പെട്ട പലിശ നൽകാമെന്നായിരുന്നു വാഗ്‌ദാനം. പരാതിക്കാരിൽ നിന്നും 2022 നവംബർ മുതൽ നിക്ഷേപ തുക സ്വീകരിച്ചിരുന്നു.
പരാതിക്കാരനിൽ നിന്നും 62,85,000 രൂപയും, പരാതിക്കാരന്റെ ഭാര്യയിൽ നിന്നും 6,70,000 രൂപയും 2024 ഒക്ടോബർ വരെയുള്ള കാലയളവിൽ നിക്ഷേപമായി കൈപ്പറ്റി. എന്നാൽ കാലാവധി കഴിഞ്ഞിട്ടും പലിശയോ, നിക്ഷേപ തുകയോ പരാതിക്കാരന് ലഭിച്ചിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബർ മുതൽ സ്ഥാപനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായാണ് പരാതിക്കാർ പറയുന്നത്. നിക്ഷേപകരുടെ പണം ഉപയോഗിച്ച് സ്ഥാപനത്തിനായി ഒല്ലൂരിൽ കെട്ടിടം ആരംഭിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായതെന്നാണ് സൂചന. കഴിഞ്ഞ ഡിസംബർ മുതൽ നിക്ഷേപകർ പണം ആവശ്യപ്പെട്ട് സ്ഥാപനത്തിൽ എത്തി തുടങ്ങി. എന്നാൽ പണം നൽകാൻ സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കായില്ല. ഇതോടെ പലരും പരാതിയുമായി രംഗത്തെത്തി.
കഴിഞ്ഞ മെയ് മാസത്തിൽ നിക്ഷേപകർ സ്ഥാപനത്തിന്റെ മാനേജിങ് ഡയററ്റർമാരായ പ്രശാന്ത് നാരായണന്റെ വീട്ടിലേക്ക് പ്രതിഷേധവുമായെത്തിയിരുന്നു. സ്ഥാപനത്തിന്റെ ലാഭ തുക ഉപയോഗിച്ചാണ് ഒല്ലൂരിൽ സ്ഥാപനത്തിനായുള്ള കെട്ടിടം നിർമിച്ചതെന്നാണ് പ്രതികൾ പറഞ്ഞിരുന്നത്. എന്നാൽ ഈ വാദം നിക്ഷേപകർ തള്ളിക്കളയുകയാണ്. നിക്ഷേപകരുടെ പണം ദുർവിനിയോഗം ചെയ്തതായാണ് പരാതിക്കാർ പറയുന്നത്. നിക്ഷേപക തുക ഉപയോഗിച്ച് പല സ്ഥലങ്ങളിൽ ഭൂമി വാങ്ങിയതായും ആരോപണമുണ്ട്. 200ഓളം നിക്ഷേപകർക്ക് തുക തിരികെ ലഭിക്കാനുണ്ടെന്നാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതികൾ അറസ്റിലായത്. കേസിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അറസ്റ്റിലായ മൂന്ന് പ്രതികളും ഇപ്പോൾ റിമാൻഡിലാണ്.