വിമാന ടിക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നവരെ നോട്ടമിട്ട് തട്ടിപ്പ്; വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കാമെന്ന വാഗ്‌ദാനം; തൃശൂരുകാരി അനീഷയുടെ വാക്കു വിശ്വസിച്ച പ്രവാസി മലയാളിക്ക് നഷ്ടമായത് ലക്ഷങ്ങൾ; തട്ടിപ്പിന് പിന്നാലെ മുങ്ങിയ പ്രതിയെ പോലീസ് പിടികൂടിയത് മാസങ്ങൾക്ക് ശേഷം

Update: 2025-06-18 10:10 GMT

ആലപ്പുഴ: വിമാന ടിക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നവരെ നോട്ടമിട്ട് തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ പോലീസ് പോലീസ് പിടികൂടിയത് നിര്‍ണ്ണാക തെളിവുകളുടെ അടിസ്ഥാനനത്തില്‍. തുറവൂര്‍ മനക്കോടം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൃശൂര്‍ ചാവക്കാട് അരിമ്പൂര്‍ തച്ചംപ്പിള്ളി തുപ്പേലി വീട്ടില്‍ ബി അനീഷ (27) ആണ് ചേര്‍ത്തല കുത്തിയതോട് പോലീസിന്റെ പിടിയിലായത്.

വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2,55,000 രൂപയാണ് അനീഷ പരാതിക്കാരനില്‍ നിന്നും തട്ടിയത്. 8 മാസത്തോളമായി ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്. തെളിവുകള്‍ എല്ലാം വിലയിരുത്തിയാണ് നടപടികളിലേക്ക് പോലീസ് കടന്നത്.സമാനമായി ഇവര്‍ നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായാണ് സൂചന. 2024 മാര്‍ച്ച് 13നാണ് വിമാന ടിക്കറ്റ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് അനീഷ പരാതിക്കാരനെ സമീപിക്കുന്നത്. പരാതിക്കാരനും കുടുംബത്തിനും കാനഡയില്‍ നിന്ന് നാട്ടിലേയ്ക്ക് വരുന്നതിനായി മൂന്ന് ടിക്കറ്റ് ശരിയാക്കി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം.

ഇവരുടെ വാക്കില്‍ വിശ്വസിപ്പിച്ച് തുറവൂര്‍ മനക്കോടം സ്വദേശി 2,55,000 രൂപയാണ് അക്കൗണ്ട് വഴി നല്‍കിയത്. എന്നാല്‍ പണം നല്‍കിയ ശേഷം പരാതിക്കാര്‍ക്ക് അനീഷയെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന കാര്യം പരാതിക്കാര്‍ക്ക് മനസ്സിലാകുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുത്തിയതോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. കഴിഞ്ഞ നവംബറിലാണ് പോലീസ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിതയിലെ 318 (4), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 66ഡി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സൂചന. കുത്തിയതോട് ഇന്‍സ്‌പെക്ടര്‍ അജയ് മോഹന്‍ എസ്‌ഐ രാജീവ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കിഷോര്‍ചന്ദ്, വിജേഷ്, വൈശാഖന്‍, നിത്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News