ജയിലിലുള്ള ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം; സംഘം ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു; പീഡനത്തിന് ഒത്താശ ചെയ്ത ദമ്പതികളും ലോഡ്ജ് നടത്തിപ്പുകാരനും അടക്കം ആറ് പേര്‍ അറസ്റ്റില്‍

Update: 2025-08-03 06:20 GMT

പെരിന്തല്‍മണ്ണ: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് ജാമ്യം ലഭ്യമാക്കാന്‍ സഹായം വാഗ്ദാനിച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ആറുപേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിയായ യുവതിയെ ജൂലൈ 27ന് പെരിന്തല്‍മണ്ണയിലെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

പീഡനത്തിന് ഗൂഢാലോചന നടത്തി സഹായിച്ച ദമ്പതികളായ പയ്യനാട് തോരന്‍ വീട്ടില്‍ ജസീല (27), ഭര്‍ത്താവ് ചോലക്കല്‍ കൂറായി വീട്ടില്‍ സനൂഫ് (36), ലോഡ്ജ് നടത്തിപ്പുകാരന്‍ മണ്ണാര്‍ക്കാട് അരിയൂര്‍ ആര്യമ്പാവ് കൊളര്‍മുണ്ട വീട്ടില്‍ രാമചന്ദ്രന്‍ (63), തിരൂര്‍ വെങ്ങാലൂര്‍ കുറ്റൂര്‍ അത്തന്‍പറമ്പില്‍ റെയ്ഹാന്‍ (45), കൊപ്പം വിളയൂര്‍ സ്വദേശി മുണ്ടുക്കാട്ടില്‍ സുലൈമാന്‍ (47), കുന്നക്കാവ് പുറയത്ത് സൈനുല്‍ ആബിദീന്‍ (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പൊലീസിനുള്ള വിവരമനുസരിച്ച്, രാമചന്ദ്രന്‍, ജസീല, സനൂഫ് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ ലോഡ്ജിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് രാമചന്ദ്രനും റെയ്ഹാനും സുലൈമാനും സൈനുല്‍ ആബിദീനും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കി. പീഡനത്തിനു ശേഷം മറ്റുള്ള പ്രതികളില്‍നിന്ന് രാമചന്ദ്രന്‍ പണം സ്വീകരിച്ച് ജസീലക്കും സനൂഫിനും പങ്കുവെച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

യുവതിയുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതിയായാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. ഡിവൈഎസ്പി എ. പ്രേംജിത്ത്, സിഐ സുമേഷ് സുധാകരന്‍, എസ്ഐ അടങ്ങിയ സംഘമാണ് അന്വേഷണവും അറസ്റ്റും നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News