മുപ്പതോളം കേസുകളില്‍ പ്രതിയായ തമ്മനം ഫൈസല്‍ ഗുണ്ടകള്‍ക്കിടയിലെ ഡോണ്‍..! ചാനല്‍ അഭിമുഖങ്ങള്‍ നല്‍കി താരപരിവേഷത്തിലായി; ഓംപ്രകാശുമായി ബന്ധമുള്ള ചോക്ലേറ്റ് ബിനുവുമായി തമ്മിലുടക്കിയത് കോമണ്‍ ഫ്രണ്ടിന്റെ മാമോദീസ ചടങ്ങില്‍; തൈക്കൂടത്ത് ഗുണ്ടാ വൈരം തമ്മലടിയില്‍ കലാശിച്ചപ്പോള്‍

മുപ്പതോളം കേസുകളില്‍ പ്രതിയായ തമ്മനം ഫൈസല്‍ ഗുണ്ടകള്‍ക്കിടയിലെ ഡോണ്‍..!

Update: 2025-06-09 01:48 GMT

കൊച്ചി: സംസ്ഥാനത്ത പോലീസ് സംവിധാനങ്ങളെ നോക്കുകുത്തിയാക്കി കൊണ്ടാണ് ഗുണ്ടകള്‍ തമ്മിലുള്ള പോര് മുറുകിയത്. വ്യത്യസ്ത ഗ്യാങുകളായി തിരിഞ്ഞാണ് ഗുണ്ടാപ്രവര്‍ത്തനം. സൂപ്പര്‍സ്റ്റാര്‍ പരിവേഷമുള്ള ഗുണ്ടകള്‍ പോലും കേരളത്തിലുണ്ട്. ഇക്കൂട്ടത്തില്‍ ഉന്നത ബന്ധങ്ങളുള്ള ശക്തനായ ഒരാള്‍ തമ്മനം ഫൈസലാണ്. ചാനലുകളില്‍ അഭിമുഖം നല്‍കിയും താരമായ ഗുണ്ടാ നേതാവാണ അദ്ദേഹം. ഇദ്ദേഹത്തെ എതിര്‍ക്കുന്ന മറ്റു ഗുണ്ടാ സംഘങ്ങളും കേരളത്തിലുണ്ട്. ഇവര്‍ തമ്മില്‍ ഇടക്കിടെ കൊമ്പുകോര്‍ക്കാറുമുണ്ട്.

ചെറിയൊരു ഇടവേളയ്ക്കുശേഷം കൊച്ചിയില്‍ ഗുണ്ടാസംഘത്തലവന്മാര്‍ സ്വകാര്യ ചടങ്ങിനിടെ പരസ്യമായി ഏറ്റുമുട്ടിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മുപ്പതോളം കേസുകളില്‍ പ്രതിയായ തമ്മനം ഫൈസലും കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശുമായി ബന്ധമുള്ള ചോക്ലേറ്റ് ബിനുവുമാണ് ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മരട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തൈക്കൂടം സെന്റ് റാഫേല്‍ പള്ളിക്ക് സമീപം ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.

സുഹൃത്തായ തൈക്കൂടം സ്വദേശിയുടെ ക്ഷണപ്രകാരം മാമോദീസ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. തന്നെപ്പറ്റി അപവാദം പറഞ്ഞുനടക്കുന്നതായി ആരോപിച്ച് ചോക്ലേറ്റ് ബിനുവിനെ ഫൈസല്‍ ചോദ്യം ചെയ്തെന്നും തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നുമാണ് വിവരം. തര്‍ക്കം രൂക്ഷമായതോടെ ബിനുവിനെ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്തു. ഓഡിറ്റോറിയത്തിലുണ്ടായിരുന്നവര്‍ ഇടപെട്ട് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കി.

സംഭവം വിവാദമായതോടെ വൈകിട്ട് മരട് പൊലീസെത്തി സി.സി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. സംഘര്‍ഷത്തിനുശേഷം തമ്മനം ഫൈസലും ബായി നസീറും ഉള്‍പ്പെടുന്ന പത്തംഗസംഘം കാറുകളില്‍ പോകുന്നത് ദൃശ്യങ്ങളിലുണ്ട്. ഫൈസലിനെയും നസീറിനെയും കണ്ടാലറിയാവുന്ന എട്ടുപേരെയും പ്രതികളാക്കി പൊലീസ് സ്വമേധയാ കേസെടുത്തു. ക്രമസമാധാന ലംഘനമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനാണ് കേസ്. കാപ്പ ചുമത്താന്‍ തുടങ്ങിയതോടെ ഗുണ്ടാസംഘങ്ങള്‍ പരസ്യമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കിയിരുന്നു. ഇതിനിടെയാണ് തൈക്കൂടത്തെ സംഭവം.

ഓംപ്രകാശിന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ രാസലഹരി കൈമാറിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ആളാണ് ചോക്ലേറ്റ് ബിനു. നിരവധി കേസുകളില്‍ പ്രതിയായ തമ്മനം ഫൈസലിന്റെ ആലുവയിലെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ ആലപ്പുഴ ജില്ലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് വിവാദമായത് മാസങ്ങള്‍ക്ക് മുമ്പാണ്.

ഡിവൈ.എസ്.പി. എം.ജി. സാബുവാണ് അന്ന് വിവാദത്ില്‍ പെട്ടത്. സംഭവം വിവാദമായതോടെ തന്റെ വീട്ടില്‍ പോലീസുകാര്‍ പങ്കെടുത്ത വിരുന്ന് നടന്നിട്ടില്ലെന്ന് ഗുണ്ടാ നേതാവ് തമ്മനം ഫൈസല്‍ വ്യക്തമാക്കി.

'എന്റെ വീട്ടില്‍ ഇങ്ങനെയൊരു പാര്‍ട്ടി നടന്നിട്ടില്ല. മൂന്നുപേര്‍ വന്നിരുന്നു. തൊട്ടുപിന്നാലെ പോലീസ് വണ്ടിവന്ന് അവരോടും എന്നോടും സ്റ്റേഷനിലേക്ക് വരാന്‍ പറഞ്ഞു. ഉടനെ ഞാന്‍ സ്വന്തം കാറില്‍ സ്റ്റേഷനിലേക്ക് പോയി. മമ്മൂട്ടിയുടെ സിനിമയ്ക്കുപോയിരുന്നു. ഇപ്പോള്‍ സിനിമയ്ക്കും പോകാന്‍ കഴിയാത്ത അവസ്ഥയായി. എന്തിനാണ് ആലുവയില്‍ സിനിമയ്ക്കുപോയതെന്ന് ചോദിച്ചു. എനിക്ക് സിനിമയ്ക്ക് പോകാന്‍ പാടില്ലേയെന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അവിടെ കേക്ക് മുറിക്കുമ്പോള്‍ നീ അവിടെ നില്‍ക്കുന്നുണ്ടായിരുന്നല്ലോയെന്ന് ചോദിച്ചു. ഞാന്‍ അതേയെന്ന് പറഞ്ഞു. ഇപ്പോള്‍ എന്തൊക്കെ കേസുണ്ടെന്ന് ചോദിച്ചു, ഒന്നുമില്ല, സ്വസ്ഥമായി ഇരിക്കുയാണെന്ന് മറുപടി പറഞ്ഞു. പത്തുമിനിറ്റുപോലും എടുത്തിട്ടില്ലെന്നതാണ് സത്യം. ഉടനെ വിടുകയും ചെയ്തു', തമ്മനം ഫൈസല്‍ പറഞ്ഞു.

Tags:    

Similar News