വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പ്പന; 9 മാസത്തിനിടെ പകര്‍ത്തിയത് 50,000ത്തോളം ദൃശ്യങ്ങള്‍; 800 രൂപ മുതല്‍ 2000 രൂപയ്ക്ക് വില്‍ക്കും; പണം സ്വീകരിക്കുന്നത് ക്രിപ്‌റ്റോ കറന്‍സി അക്കൗണ്ടുകള്‍ വഴി; സംഭവത്തില്‍ ആറ് പേര് പിടിയില്‍

Update: 2025-02-25 07:30 GMT

അഹമ്മദാബാദ്: വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പ്പന നടത്തുന്ന സംഘത്തിനെ ഗുജറാത്ത് സൈബര്‍ ക്രൈംബാഞ്ച് പിടികൂടി. ഒന്‍പത് മാസത്തിനിടെ സിസിടിവി ഹാക്ക് ചെയ്തും പൊതു സ്ഥലങ്ങളില്‍ ഒളിക്യമാറകള്‍ ഉപയോഗിച്ചും പകര്‍ത്തിയത് 50,000ത്തോളം ദൃശ്യങ്ങളാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നായി ആറുപേരെ അറസ്റ്റ് ചെയ്തു. ഒരു ഹരിയാണ സ്വദേശിയെ തിരയുന്നുണ്ട്.

സി.സി.ടി.വി. സംവിധാനങ്ങളുടെ സുരക്ഷാവീഴ്ചകളാണ് അന്വേഷണത്തില്‍ വെളിച്ചത്തായത്. രാജ്‌കോട്ടിലെ ഒരു പ്രസവാശുപത്രിയിലെ പരിശോധനാദൃശ്യങ്ങള്‍ സൈബറിടങ്ങളില്‍ വില്‍പ്പനയ്ക്കുവെച്ചത് സംബന്ധിച്ച അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഒമ്പത് മാസത്തിനിടയില്‍ അമ്പതിനായിരത്തോളം ദൃശ്യങ്ങളാണ് ഇവര്‍ ഹാക്ക് ചെയ്യുകയോ പകര്‍ത്തുകയോ ചെയ്തത്. 800 രൂപ മുതല്‍ 2000 രൂപ വരെ വിലയ്ക്കായിരുന്നു വില്‍പ്പന. ക്രിപ്‌റ്റോ കറന്‍സി അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചിരുന്നത്.

സി.സി.ടി.വി. ഹാക്കിങ്ങില്‍ പരിശീലനം നേടിയ സൂറത്ത് സ്വദേശി പാരിത് ധമേലിയ, ബി.ടെക്. ബിരുദധാരി െവെഭവ് മാനേ എന്നിവരാണ് ദൃശ്യങ്ങള്‍ ഹാക്ക് ചെയ്തിരുന്നതെന്ന് ക്രൈം ബ്രാഞ്ച് ഡി.സി.പി. ലാവിണാ സിങ് പറഞ്ഞു. ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങി കിടപ്പറകളിലെ ദൃശ്യങ്ങള്‍വരെ ഇവര്‍ കൈവശപ്പെടുത്തി.

വേണ്ടത്ര സുരക്ഷയില്ലാത്ത സി.സി.ടി.വി. സംവിധാനങ്ങളെ 'ബ്രുട് ഫോഴ്‌സ് അറ്റാക്ക്' എന്ന മാര്‍ഗം ഉപയോഗിച്ചാണ് ഇവര്‍ ഹാക്ക് ചെയ്തത്. ഈ ദൃശ്യങ്ങള്‍ വില്‍ക്കാന്‍ സഹായിച്ചവരാണ് മറ്റ് പ്രതികള്‍. പ്രജ്വല്‍ തെലി, പ്രജ് പാട്ടീല്‍, ചന്ദ്രപ്രകാശ് ഫൂല്‍ച്ചന്ദ്, റയന്‍ പെരേര എന്നിവരാണ് ധമേലിയക്കും പെരേരയ്ക്കും പുറമേ അറസ്റ്റിലായത്. ഇവരില്‍ പ്രയാഗ് രാജ് സ്വദേശിയായ ചന്ദ്രപ്രകാശ് കുംഭമേളയിലെ കുളിക്കാഴ്ചകള്‍ രഹസ്യമായി പകര്‍ത്തി സംഘത്തിന് കൈമാറിയതായി പോലീസ് പറഞ്ഞു.

വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ജോര്‍ജിയ, റൊമാനിയ തുടങ്ങിയ ലൊക്കേഷനുകളാണ് ഇവര്‍ കാണിച്ചിരുന്നത്. ചില വിദേശ ടെലിഗ്രാം അക്കൗണ്ടുകള്‍ വഴി സംഘം ഹാക്കിങ്ങിന് പരിശീലനം നേടിയിരുന്നു.

Tags:    

Similar News