ദോഷമകറ്റാന്‍ പൂജ ചെയ്യാനെന്ന വ്യാജേന സമീപിച്ചു; വീട്ടിലെത്തിയ ജോത്സ്യനെ മർദ്ദിച്ച് വിവസ്ത്രനാക്കി യുവതിയോടൊപ്പം നിർത്തി ചിത്രങ്ങൾ പകർത്തി; പണം നല്കിയില്ലെങ്കിൽ ദൃശ്യങ്ങള്‍ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി; ജോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയില്‍
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ജോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. തെക്കേദേശം നറണി വി. പ്രശാന്തി(29)നെയാണ് എറണാകുളത്തുനിന്ന് പോലീസ് പിടികൂടിയത്. സംഭവം നടന്ന് നാലുമാസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. ദോഷമകറ്റാന്‍ പൂജ ചെയ്യാനെന്ന വ്യാജേന ജോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിചള്ളയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും തുടര്‍ന്ന് നഗ്നചിത്രങ്ങള്‍ പകര്‍ത്തി മര്‍ദിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നുമാണ് കേസ്. മാസങ്ങളായി ഇയാൾ ഒളിവില്‍ കഴിയുകയായിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 12-ന് കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടില്‍വച്ചാണ് സംഭവം. മലപ്പുറം മഞ്ചേരി സ്വദേശിനി മൈമുന (44), കുറ്റിപ്പള്ളം പാറക്കാല്‍ വട്ടേക്കാട് സ്വദേശി എസ് ശ്രീജേഷ് (24), നല്ലേപ്പിള്ളി തെക്കേദേശം പന്നിപ്പെരുന്തല എം. രഞ്ജിത് (35), കഞ്ചിക്കോട് പുതുശ്ശേരി നടത്തറ ചീനിക്കല്‍വീട്ടില്‍ സരിത (സംഗീത 43), കൊല്ലങ്കോട് വെള്ളനേറ പണിക്കത്ത് പ്രഭു (സുനില്‍കുമാര്‍ 35), എറണാകുളം ചെല്ലാനം കാണിപയ്യാരത്ത് ഹൗസില്‍ അപര്‍ണ പുഷ്പന്‍ (23), കൊല്ലങ്കോട് നെന്മേനി കിഴക്കേപ്പറമ്പ് പി. പ്രശാന്ത് (37), കൊഴിഞ്ഞാമ്പാറ കുറ്റിപ്പള്ളം സിപിചള്ള എം.ജിതിന്‍ (26), കല്ലാണ്ടിച്ചള്ള എന്‍.പ്രതീഷ് (37) എന്നിവര്‍ ഈ കേസില്‍ നേരത്തെ പിടിയിലായിരുന്നു.
മൈമൂനയും മറ്റൊരു യുവാവും ചേര്‍ന്ന് കൊല്ലങ്കോട്ടെ ജോത്സ്യന്റെ വീട്ടിലെത്തിയത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞ് ജോത്സ്യനെ വീട്ടിലേക്ക് ക്ഷണിച്ചു. തുടർന്ന് കൊഴിഞ്ഞാമ്പാറയില്‍ എത്തിയ ജോത്സ്യനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
കേസിലെ പ്രതികളിൽ ഒരാളായ പ്രതീഷി(37)ന്റെ വീട്ടിലേക്കാണ് ജ്യോത്സ്യനെ കൊണ്ടുപോയത്. ഇവിടെവെച്ച് ജ്യോത്സ്യനെ മര്‍ദിച്ച് വിവസ്ത്രനാക്കി.
പിന്നാലെ നഗ്നയായി മുറിയിലെത്തിയ മൈമൂനയെ ജ്യോത്സ്യനൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും പകര്‍ത്തി. തുടർന്ന് ജ്യോത്സ്യന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവന്‍ വരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും 2000 രൂപയും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെടുകയും തന്നില്ലെങ്കില്‍ സാമൂഹികമാധ്യമങ്ങളിലും ബന്ധുക്കള്‍ക്കും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഘാംഗങ്ങൾ പുറത്തേക്കുപോയ തക്കത്തിലാണ് ജ്യോത്സ്യൻ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുന്നത്.
അന്വേഷണത്തിന്റെ തുടക്കത്തില്‍ കവര്‍ച്ചാസംഘത്തിലെ ഒന്‍പതുപേരെക്കുറിച്ചാണ് വിവരം ലഭിച്ചത്. എന്നാല്‍, അന്വേഷണം വ്യാപിപ്പിച്ചതോടെ 12 പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ ഡിവൈഎസ്പി വി.എ. കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാറ ഇന്‍സ്‌പെക്ടര്‍ എം.ആര്‍. അരുണ്‍കുമാര്‍, എസ് ഐ വി. ജയകുമാര്‍, വുമണ്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍. സുമതി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി. ഹരിദാസ്, സിപിഒ കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.