സാമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി യുവതി; കാറിന്റെ ലൊക്കേഷൻ തട്ടിപ്പ് സംഘത്തിന് നൽകി; മറ്റൊരു കാറിലെത്തിയ സംഘം യുവാവിനെ മർദ്ദിച്ച് ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുമായി കടന്നു; കേസിൽ ഒരാൾ കൂടി പിടിയിൽ; മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി കഴക്കൂട്ടം പോലീസ്
തിരുവനന്തപുരം: സാമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെക്കൊണ്ട് വിളിച്ചു വരുത്തി യുവാവിന്റെ ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ തായവള്ളിയിൽ ഹൗസിൽ ജയകൃഷ്ണൻ (25) ആണ് പിടിയിലായത്. ടെക്നോപാർക്കിൽ ആനിമേഷൻ വിദ്യാർഥിയായ ഇയാളും സംഘത്തിലുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. കേസിൽ ആറോളം പേർ അറസ്റ്റിലായിരുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മാറനല്ലൂർ രാജ്ഭവനിൽ അനുരാജിനെയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെക്കൊണ്ട് വിളിച്ചുവരുത്തി ആക്രമിച്ച ശേഷം കാറും സ്വർണവും ഫോണും തട്ടിയെടുത്തത്. സംഭവത്തിൽ 10 പേർക്കെതിരെയാണ് കഴക്കൂട്ടം പോലീസ് കേസെടുത്തത്. യുവതിയെ ഉപയോഗിച്ച് അനുരാജിനെ കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച ശേഷം സംഘം ഔഡി കാറും സ്വർണവും പണവും മൊബൈൽഫോണുമായി സംഘം കടന്നുകളയുകയായിരുന്നു.
കഴക്കൂട്ടത്തെത്തിയപ്പോഴാണ് അനുരാജിന്റെ കാറിൽ യുവതി കയറിയത്. ശേഷം കാറിന്റെ ലൊക്കേഷൻ യുവതി തട്ടിപ്പ് സംഘത്തിന് നൽകി. തുടർന്ന് ബൈപ്പാസ് ജംഗ്ഷനിൽ മറ്റൊരു കാറിലെത്തിയ പ്രതികൾ അനുരാജിന്റെ കാർ തടയുകയും തുടർന്ന് കഴുത്തിൽ കത്തിവെച്ച് മാല പൊട്ടിച്ചെടുത്ത ശേഷം മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തെ തുടർന്ന് അനുരാജ് ഓടി രക്ഷപ്പെട്ടു. കാറും കാറിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോൺ, നാല് ലക്ഷത്തിൽ പരം രൂപ എന്നിവയുമായി സംഘം കടന്നുകളഞ്ഞെന്നാണ് പരാതി. കേസിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. മറ്റു പ്രതികളെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നാണ് പോലീസ് പറയുന്നത്.