സാറെ...മൂന്ന് പുരുഷന്മാരോടൊപ്പം ഞാൻ അവരെ കണ്ടു; അവിടെ എത്തണമെങ്കിൽ തന്നെ കുത്തനെയുള്ള പടികള്‍ കയറിവേണം പോകാൻ; എനിക്ക് നല്ല ഉറപ്പുണ്ട് ഇത് അവർ തന്നെ..!; തുമ്പായി ടൂറിസ്റ്റ് ഗൈഡിന്റെ വാക്കുകൾ; ദുരൂഹതയേറി മേഘാലയയിലെ ആ ഹണിമൂണ്‍ ആഘോഷം; സോനത്തിനായി തിരച്ചിൽ തുടരുന്നു; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്!

Update: 2025-06-08 13:24 GMT

ഇന്‍ഡോര്‍: മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഭാര്യയ്ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളെയാണ് മേഘാലയയിലെ ചിറാപുഞ്ചിയില്‍ നിന്ന് മേയ് 23 മുതല്‍ കാണാതായത്. ഭോപ്പാല്‍ സ്വദേശികളായ രാജാ രഘുവംശിയും ഭാര്യ സോനത്തേയുമാണ് കാണാതായത്. രഘുവംശിയുടെ മൃതദേഹം കിട്ടിയെങ്കിലും സോനത്തിനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് ഇന്‍ഡോര്‍ പോലിസ് അറിയിച്ചു.ഇപ്പോഴിതാ, മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ടൂറിസ്റ്റ് ഗൈഡ് രംഗത്ത് വന്നിരിക്കുകയാണ്. മൂന്ന് പുരുഷന്മാരോടൊപ്പം അവരെ കണ്ടുവെന്നാണ് ഗൈഡ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെ മേഘാലയയില്‍വെച്ച് കാണാതായ ഇന്‍ഡോര്‍ ദമ്പതിമാരെ മൂന്ന് പുരുഷന്മാര്‍ക്കൊപ്പം കണ്ടിരുന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. മേഘാലയയിലെ ഒരു ടൂറിസ്റ്റ് ഗൈഡാണ് ഇതുസംബന്ധിച്ച് പോലീസിന് വിവരം നല്‍കിയത്. മേയ് 23-ന് മൂന്നു പുരുഷന്മാര്‍ക്കൊപ്പം ഇവരെ കണ്ടെന്ന് ഗൈഡ് പോലീസിന് മൊഴിനല്‍കി. ഇതേദിവസംതന്നെയാണ് ദമ്പതിമാരായ രാജ രഘുവംശി, സോനം എന്നിവരെ സോറ പ്രദേശത്തുവെച്ച് കാണാതായത്. രാജയുടെ മൃതദേഹം പിന്നീട് ഒരു മലയിടുക്കില്‍നിന്ന് കണ്ടെത്തിയിരുന്നു. സോനത്തിനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ആല്‍ബര്‍ട്ട് പിഡെ എന്ന ടൂറിസ്റ്റ് ഗൈഡാണ് നിര്‍ണായക വിവരം നല്‍കിയ ആള്‍. അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. മേയ് 23-ന് രാവിലെ നോന്‍ഗ്രിയാറ്റില്‍നിന്ന് മൗലഖിയാത്തിലേക്ക് പടികള്‍ കയറുന്നതിനിടെയാണ് പിഡെ ഇവരെ കണ്ടത്. മൂവായിരത്തിലധികം പടികള്‍ കയറിവേണം മുകളിൽ എത്താൻ. ഈസമയത്ത് ഇവരോടൊപ്പം മറ്റു മൂന്ന് പുരുഷന്മാരുണ്ടായിരുന്നതായും പിഡെ പോലീസിനോട് പറഞ്ഞു.

സ്ത്രീ പിന്നിൽ ആയിരിന്നു. മറ്റുനാലുപേര്‍ മുന്നിലും. നാല്‍വര്‍സംഘം ഹിന്ദിയില്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഹിന്ദി വശമില്ലാത്തതിനാല്‍ അവര്‍ സംസാരിക്കുന്നത് മനസ്സിലാക്കാനായില്ല. അതിന്റെ മുൻപത്തെ ദിവസവും ദമ്പതിമാരെ കണ്ടിരുന്നു. അന്ന് നോന്‍ഗ്രിയാറ്റിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അവര്‍ വേറെ ഗൈഡിനെ സമീപിക്കുകയായിരുന്നെന്നും പിഡെ വ്യക്തമാക്കി.

അന്നുരാത്രി ഷിപ്പാറ ഹോംസ്‌റ്റേയില്‍ തങ്ങിയ അവര്‍ പിറ്റേന്ന് ഗൈഡില്ലാതെ തിരിച്ചെത്തിയതായും അദ്ദേഹം വ്യക്തമാക്കുന്നു. ആ ദിവസം പെഡെ മൗലഖിയാത്തില്‍ എത്തിയപ്പോള്‍ ദമ്പതിമാര്‍ വാടകയ്‌ക്കെടുത്ത സ്‌കൂട്ടര്‍ പാര്‍ക്കിങ് ഏരിയയില്‍ കണ്ടിരുന്നില്ല. പിന്നീട് കിലോമീറ്ററുകള്‍ അകലെ സൊഹ്രാരിമില്‍ ആ സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. താക്കോല്‍ വണ്ടിയില്‍ത്തന്നെയുണ്ടായിരുന്നതായും പിഡെ പറഞ്ഞു.

അതിനിടെ സോനത്തിനായുള്ള തിരച്ചില്‍ തൃപ്തികരമല്ലെന്ന് അറിയിച്ച് കുടുംബം രംഗത്ത് എത്തി. സോനം മരിച്ചതുപോലെയാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. സോനം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് കുടുംബം ഉറച്ചുവിശ്വസിക്കുന്നതെന്ന് സഹോദരന്‍ ഗോവിന്ദ് പറഞ്ഞു. തിരച്ചിലില്‍ സഹായവുമായി അദ്ദേഹവും പോലീസിന്റെ കൂടെയുണ്ട്. ജൂണ്‍ രണ്ടിനാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്. വിരലിലെയും കഴുത്തിലെയും സ്വര്‍ണാഭരണങ്ങള്‍ അപ്രത്യക്ഷമായിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്തദിവസം സമീപപ്രദേശത്തുനിന്ന് രക്തംപുരണ്ട വെട്ടുകത്തി കണ്ടെത്തി. സോനത്തിന്റേതെന്ന് കരുതുന്ന ഒരു മഴക്കോട്ടും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, രാജാ രഘുവംശിയുടെ മൃതദേഹം മേഘാലയയിലെത്തിയ സഹോദരന്‍ വിപിന്‍ രഘുവംശി തിരിച്ചറിഞ്ഞു. മരണ സമയവും മറ്റു വിശദാംശങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. എന്നാല്‍ സോനത്തെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. മേയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണ്.

ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരന്‍ സച്ചിന്‍ രഘുവംശി നേരത്തെ പറഞ്ഞിരുന്നു. ദമ്പതികളെ കണ്ടെത്താന്‍ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവര്‍ക്കും പ്രാദേശിക ഹോട്ടല്‍ ജീവനക്കാരുടെ ഗൈഡുകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടാകാമെന്നാണ് സഹോദരന്‍ ആരോപിച്ചത്.

Tags:    

Similar News