'നിങ്ങളുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് വെച്ച് ഒരാൾ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി!'; വീഡിയോ കോളിൽ പോലീസ് വേഷം ധരിച്ചെത്തിയ ആളുടെ വാക്ക് കേട്ട് വീട്ടമ്മ പതറി; പിന്നാലെ മുറിക്കുള്ളില്‍ ബന്ദിയായി കഴിഞ്ഞത് ഒന്നര ദിവസം; സഹികെട്ട് വിവരം അയൽവാസിയോട് പറഞ്ഞതും ട്വിസ്റ്റ്!
തൃശൂര്‍: വീട്ടമ്മ ഓൺലൈൻ തട്ടിപ്പിനിരയായതായി പരാതി. ചാലക്കുടിയിലാണ് സംഭവം നടന്നത്. ഒന്നര ദിവസം വീട്ടമ്മയെ വിഡിയോ കോളില്‍ ബന്ദിയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മേലൂര്‍ സ്വദേശി ട്രീസയാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ സൈബര്‍ പോലീസിനു വീട്ടമ്മ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പോലീസ് വേഷം ധരിച്ച് വിഡിയോ കോളിലൂടെയാണ് തട്ടിപ്പുകാരന്‍ എത്തിയത്.
പിന്നാലെ ട്രീസയുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് സന്ദീപ് എന്നയാള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് വിശ്വസിപ്പിച്ചു മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തു പോയാല്‍ സന്ദീപിന്റെ കൂട്ടാളികള്‍ കൊലപ്പെടുത്തുമെന്നും തട്ടിപ്പുകാരന്‍ ഭീഷണിപ്പെടുത്തി. ഇതോടെ ഒന്നര ദിവസം വീട്ടമ്മ മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞു.
ഇതിനിടയില്‍ ബാങ്കില്‍ ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ അറിയില്ലെന്ന് പറഞ്ഞതോടെ ബാങ്കില്‍ നിന്ന് നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
26,0000 തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ട്രീസ ബാങ്കിൽ എത്തി. അപ്പോഴും വിവരം പുറത്തു പറഞ്ഞില്ല. അക്കൗണ്ടിന്റെ ലിമിറ്റ് കുറവായതിനാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആയില്ല. ഇതോടെ ഗൂഗിള്‍ പേ വഴി ചെയ്യാനായി നിര്‍ദ്ദേശം. പല ഗഡുക്കളായി 40000 രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്തു. പല നമ്പറുകളിലേക്ക് പണം നിക്ഷേപിച്ചതോടെ ട്രീസയ്ക്ക് സംശയം തോന്നി. അയല്‍വാസിയോട് വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് ഒടുവിൽ പുറത്തായത്. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ അടക്കം പരാതി നല്‍കിയിരിക്കുകയാണ് വീട്ടമ്മ.