പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: രണ്ട് കുട്ടികളുടെയും അസ്ഥി ഭാഗങ്ങള്‍ കണ്ടെത്തി; അനീഷയുടെ വീട്ടില്‍ നിന്നും ആദ്യത്തെ കുട്ടിയുടെയും ഭവിന്റെ വീട്ടില്‍ നിന്ന് രണ്ടാമത്തെ കുട്ടിയുടെയും അസ്ഥികള്‍ കണ്ടെത്തി; ഫോറന്‍സിക്, ഡിഎന്‍എ പരിശോധനകള്‍ ഉടന്‍ നടത്തും; അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കി

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: രണ്ട് കുട്ടികളുടെയും അസ്ഥി ഭാഗങ്ങള്‍ കണ്ടെത്തി

Update: 2025-06-30 09:55 GMT

പുതുക്കാട്: തൃശൂര്‍ പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതക അന്വേഷണം പുരോഗമിക്കവേ കേസില്‍ നിര്‍ണായകമായ കണ്ടെത്തലുമായി പോലീസ്. അനീഷയുടെയും ഭവിന്റെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കുട്ടികളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അനീഷയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ആദ്യത്തെ കുട്ടിയുടെയും ഭവിന്റെ വീട്ടില്‍ നിന്ന് രണ്ടാമത്തെ കുട്ടിയുടെയും അസ്ഥിയുടെ അവശിഷ്ടങ്ങളാണ് പോലീസ് കണ്ടെത്തിയത്.

ഫൊറന്‍സിക്, ഡിഎന്‍എ പരിശോധനകള്‍ ഉടന്‍ നടത്തും. വള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാസ്ത്രീയ പരിശോധനയും, തെളിവെടുപ്പും പൂര്‍ത്തീകരിച്ചു. അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയതായി ചാലക്കുടി ഡിവൈഎസ്പി ബിജു കുമാര്‍ പറഞ്ഞു. പ്രതി അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കിയാണെന്ന് മൊഴി നേരത്തെ പുറത്തുവന്നിരുന്നു. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിന്റെ ഭാഗമായി ലഭിച്ച അറിവുകളും പ്രസവത്തിന് സഹായിച്ചു. വയറില്‍ തുണികെട്ടി ഗര്‍ഭാവസ്ഥ മറച്ചു പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അനീഷയുടെ കാമുകന്‍ ഭവിന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതോടെയാണ് നവജാത ശിശുക്കളുടെ കൊലപാതകം പുറത്തുവന്നത്.

രണ്ട് പ്രസവകാലവും മറച്ചു പിടിക്കാന്‍ ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കിയതായും അനീഷ പൊലീസിന് മൊഴി നല്‍കി. അനീഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ സംശയിച്ചിരുന്നു. ഇതിനെചൊല്ലി അയല്‍വാസികളുമായി തര്‍ക്കമുണ്ടായിരുന്നു. അയല്‍വാസി ഗിരിജയെ അനീഷയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അപവാദം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് അനീഷയുടെ കുടുംബം 2021ല്‍ പരാതിയും നല്‍കി. കൊലപാതക വിവരം പുറത്തുവന്നതോടെ അന്വേഷണത്തിന്റെ ഭാഗമായി ഗിരിജയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

നിലവില്‍ രണ്ട് സംഭവങ്ങളും രണ്ട് കേസുകളായാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭവിനും അനീഷയ്ക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 91 (ഒരു കുട്ടി ജീവനോടെ ജനിക്കുന്നത് തടയുന്നതിനോ അല്ലെങ്കില്‍ ജനിച്ച ശേഷം മരിക്കാന്‍ കാരണമാകുന്നതിനോ വേണ്ടി മനഃപൂര്‍വം ചെയ്യുന്ന പ്രവൃത്തി), ബിഎന്‍എസ്- 93, ബിഎന്‍എസ്-94, ബിഎന്‍എസ്- 101 (1) കൊലപാതകം, ബിഎന്‍എസ്- 238 (ബി) തെളിവുകള്‍ നശിപ്പിക്കുക, ബിഎന്‍എസ്- 3 (5), ജെജെ ആക്ട്- 75 കുട്ടികളോടുള്ള അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം മുതല്‍ വധശിക്ഷയോ ജീവപര്യന്തം തടവോ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്.

അതിനിടെ കാമുകനും കൂട്ടുപ്രതിയുമായ ഭവിന്റെ ഫോണ്‍ വഴക്കിനിടെ അനീഷ തല്ലിത്തകര്‍ത്തെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ ആദ്യത്തെ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഉണ്ടെന്നാണ് ഭവിന്റെ മൊഴി. ഈ ഫോണ്‍ കണ്ടെടുത്ത് ഫോറന്‍സിക് ലാബിലേക്ക് അയക്കും. രണ്ടു കുട്ടികളേയും കൊന്നത് അനീഷയാണ്. കേസില്‍ കൂട്ടുപ്രതിയാണ് കാമുകനായ ഭവിന്‍.

കുഞ്ഞിന്റെ മൃതദേഹം വീടിന്റെ പിന്‍ഭാഗത്ത് മറവ് ചെയ്യാന്‍ കുഴിയെടുത്തിരുന്നുവെന്നും എന്നാല്‍ അയല്‍വാസി ഇത് കണ്ടതോടെ വീടിന്റെ ഇടതുഭാഗത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ടെന്നുമാണ് പ്രതിയായ അനീഷ നല്കിയ മൊഴി. 2021ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. പ്രസവിക്കുന്നതിന് മുന്‍പ് തന്നെ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്നായിരുന്നു യുവതി മൊഴി നല്‍കിയത്. പിന്നീട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നതെന്ന് മൊഴി മാറ്റി. യൂട്യൂബ് നോക്കി ശുചിമുറിയിലാണ് പ്രസവിച്ചതെന്നും ഗര്‍ഭം മറച്ചുവെക്കാന്‍ വയറ്റില്‍ തുണികെട്ടിയെന്നും അനീഷ പോലീസിനോട് പറഞ്ഞു. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.

ജൂണ്‍ 28ന് രാത്രിയായിരുന്നു ഭവിന്‍ നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പുതുക്കാട് പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. തുടര്‍ന്ന് ഇയാളെയും അനീഷയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നില്‍ കുഴിയെടുക്കുന്നത് കണ്ടിരുന്നുവെന്നാണ് അയല്‍വാസി ഗിരിജയുടെ വെളിപ്പെടുത്തല്‍. അനീഷ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച സമയത്തായിരുന്നു ഈ സംഭവമെന്നാണ് കരുതുന്നത്.

ഒരു ദിവസം ഉച്ചയ്ക്ക് വീടിന് പിന്നില്‍ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുക്കുന്നതും അതിനുശേഷം ഒരു ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നതും ഗിരിജ കണ്ടത്രേ. ഇക്കാര്യം നാട്ടില്‍ പറഞ്ഞ് പരത്തിയെന്ന് കാട്ടി അനീഷയുടെ സഹോദരന്‍ അനീഷ് പൊലീസില്‍ പരാതി നല്‍കി. വെള്ളിക്കുളങ്ങര പൊലീസ് ഗിരിജയെ വിളിപ്പിച്ചപ്പോള്‍ താനല്ല പറഞ്ഞതെന്ന് അറിയിച്ചതോടെ വിട്ടയച്ചെന്നാണ് വിവരം.

ഇനി ഇതുപോലെയുണ്ടായാല്‍ ഫോണില്‍ വീഡിയോ എടുത്ത് സ്റ്റേഷനിലേക്ക് വരാനും പൊലീസ് പറഞ്ഞെന്ന് അനീഷയുടെ അയല്‍വാസി ഗിരിജ പറയുന്നു. അനീഷ ഗര്‍ഭിണിയായ വിവരം നാട്ടില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. അനീഷയുടെ അമ്മ തന്നെയാണ് പറഞ്ഞതെന്നും ഗിരിജ പറയുന്നു. ഗിരിജയുടെ സാക്ഷിമൊഴി റൂറല്‍ എസ്.പി ബി.കൃഷ്ണകുമാറും സ്ഥിരീകരിച്ചു. ഇതോടെ അമ്മയും അന്വേഷണ പരിധിയില്‍ വരും.

ഗിരിജയുടെ വീട്ടില്‍ പൊലീസെത്തി മൊഴിയെടുത്തിട്ടുണ്ട്.ഇതിനിടെ അനീഷയ്ക്ക് വേറൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭവിനും അനീഷയും തമ്മില്‍ വഴക്കുണ്ടായിരുന്നു. അനീഷയുടെ മൊബൈല്‍ ഫോണ്‍ ഭവിന്‍ എറിഞ്ഞ് തകര്‍ത്തതായും ഇതില്‍ മരിച്ചുപോയ കുട്ടികളുടെ ചിത്രങ്ങളുണ്ടെന്നും സൂചനകളുണ്ട്. ഇതിനിടെയാണ് ഭവിന്റെ ഫോണ്‍ വഴക്കിനിടെ അനീഷ തല്ലിത്തകര്‍ത്തെന്ന വിവരവും പുറത്തു വരുന്നത്. ആരുടെ ഫോണ്‍ ആരു തകര്‍ത്തു എന്നത് അടക്കം പോലീസ് കണ്ടെത്തും. രണ്ടു പേരുടെ ഫോണും രണ്ടു സമയത്തും തല്ലി തകര്‍ത്തതാകാനും സാധ്യതയുണ്ട്. ഏതായാലും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അനീഷയുടെ സഹോദരന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നും സുചനയുണ്ട്. എന്നാല്‍ അമ്മ പറയുന്ന പലതിലും പൊരുത്തക്കേട് പോലീസ് കാണുന്നുണ്ട്.

രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിനുശേഷമാണ് ഭവിനും അനീഷയും തെറ്റിയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് രണ്ടുപേരും അറിഞ്ഞിരുന്നെങ്കിലും മരണത്തില്‍ ഭവിന് അനീഷയെ സംശയമുണ്ടായിരുന്നു. ബന്ധം തുടരാന്‍ അനീഷയ്ക്ക് താത്പര്യമില്ലെന്നും അതിനായാണ് കുഞ്ഞിനെ കൊന്നതെന്നും ഇയാള്‍ വിശ്വസിച്ചു. യുവതി മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന സംശയം പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി. രണ്ടാമതൊരു ഫോണ്‍ ഉപയോഗിക്കുന്നത് ഇയാള്‍ വിലക്കി. യുവതി മറ്റൊരു ഫോണ്‍ ഉപയോഗിച്ചിരുന്ന കാര്യം ജനുവരിയിലാണ് ഭവിന്‍ മനസ്സിലാക്കിയത്. ശല്യമായപ്പോള്‍ മനഃപൂര്‍വം അകലുകയായിരുന്നെന്ന് അനീഷ പോലീസിനോട് പറഞ്ഞു. ബന്ധത്തില്‍നിന്ന് യുവതി ഒഴിഞ്ഞുമാറിയാലോ, വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നാലോ തന്റെ കുട്ടികളെ പ്രസവിച്ചുവെന്നതിനുള്ള 'തെളിവാണ്' അസ്ഥിയിലൂടെ ഭവിന്‍ ശേഖരിച്ചതെന്ന് പോലീസ് കരുതുന്നു. അടുത്തിടെയായി പെണ്‍കുട്ടിയോട് ക്ഷമപറയുന്ന തരത്തില്‍ ഇയാള്‍ സംസാരിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് അനീഷയുമായി വീണ്ടും തര്‍ക്കമുണ്ടായി. സംഭവം പോലീസിനെ അറിയിക്കുമെന്നും 'എന്നെ ഒഴിവാക്കി നീ ജീവിക്കേണ്ടാ' എന്നും ഭവിന്‍ പറഞ്ഞു.

Tags:    

Similar News