ബിഗ് ഷോപ്പറില്‍ കൊണ്ടുപോയത് 'അമ്മാവനുട ലോട്ടറി അടിച്ച പണമെന്ന് കൂട്ടുകാരോട് പറഞ്ഞ ഓട്ടോ ഡ്രൈവര്‍; ബിന്ദു പത്മനാഭനെ കൊന്നത് സെബാസ്റ്റ്യനും ഫ്രാങ്ക്‌ളിനും പൊന്നപ്പനും മനോജും ചേര്‍ന്നോ? എല്ലാം റോസമ്മയ്ക്ക് അറിയാം; ഐഷയെ വകവരുത്തിയത് ക്വട്ടേഷന്‍ ടീം? പള്ളിപ്പുറത്തെ സൈക്കോ സീരിയല്‍ കില്ലര്‍ ഇനി സത്യം പറയേണ്ടി വരും
കോട്ടയം: ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനേയും ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡ് നെടുമ്പ്രക്കാട് വെളിയില്‍ ഐഷയുടേയും തിരോധാനത്തില്‍ 'അമ്മാവന്‍' എന്ന് വിളിക്കുന്ന സെബാസ്റ്റിയനെതിരെ ക്രൈം ബ്രാഞ്ചിന് നിര്‍ണായകമായ സൂചനകള്‍ ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. സെബാസ്റ്റിയന്റെ സുഹൃത്ത് ഫ്രാങ്ക്ളിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഐഷയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നും സെബാസ്റ്റ്യന്‍ നേരിട്ട് ഇതില്‍ പങ്കുചേര്‍ന്നില്ലെന്നുമാണ് സൂചന. സെബാസ്റ്റ്യന്‍ പലപ്പോഴായി ഉപയോഗിച്ചിരുന്ന മൂന്നു മൊബൈല്‍ ഫോണുകളുടെ കോള്‍ ഡേറ്റ പരിശോധനയാണ് നിര്‍ണ്ണായകമായത്. ഈ സാഹചര്യത്തില്‍ ഇനി പ്രതികള്‍ക്ക് കുറ്റസമ്മതം നടത്തേണ്ടി വരും.
ബിന്ദുവിനേയും ഐഷയേയും ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ചെങ്ങുംതറ സെബാസ്റ്റ്യനും കൂട്ടാളികളും ചേര്‍ന്ന് അരുംകൊല ചെയ്തുവെന്നതിന് സാഹചര്യ തെളിവുകള്‍ കിട്ടിയെന്നാണ് സൂചന. സെബാസ്റ്റിയനേയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. സെബാസ്റ്റിയനേയും ഫ്രാങ്ക്‌ളിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയും ചെയ്യും. അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ സെബാസ്റ്റ്യന്‍ റിമാന്‍ഡിലാണ്. ഈ കേസില്‍ രണ്ടു തവണ ജുഡീഷല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടും പ്രതി കുറ്റസമ്മതം നടത്തിയിട്ടില്ല. ഇതിനിടെ സെബാസ്റ്റിയന്റെ വീട്ടിലെ രക്തക്കറ ജെയ്‌നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് കൂടുതല്‍ തെളിവ് കിട്ടിയത്. ബിന്ദുവിനെ സെബാസ്റ്റ്യനും ഫ്രാങ്ക്ളിന്‍, പൊന്നപ്പന്‍, മനോജ് എന്നീ കൂട്ടാളികള്‍ ചേര്‍ന്ന് സെബാസ്റ്റ്യന്റെ വീട്ടില്‍വച്ചു വകവരുത്തിയെന്നാണ് സൂചന. ഐഷയെ ക്വട്ടേഷന്‍ സംഘവും.
സെബാസ്റ്റ്യന്റെ സുഹൃത്ത് അയല്‍വാസിയായ റോസമ്മയ്ക്ക് ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാമെന്ന് പോലീസ് കരുതുന്നു. പലതവണ ചോദ്യം ചെയ്തപ്പോഴും ഇവര്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കുന്നത്. പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്നു കണ്ടെടുത്ത അസ്ഥിയുടെ ഡിഎന്‍എ ഫലം അടുത്തദിവസം പുറത്തുവരുമ്പോള്‍ കൊല്ലപ്പെട്ടത് ആരെന്ന് വ്യക്തമാകും. ഇതുകൂടാതെ സിന്ധുവിന്റെ തിരോധാനത്തിലും സെബാസ്റ്റ്യനു പങ്കുള്ളതായാണ് സംശയിക്കുന്നത്. ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡ് നെടുമ്പ്രക്കാട് വെളിയില്‍ ഐഷയെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാണാതായത്. സെബാസ്റ്റ്യനുമായി സാമ്പത്തിക ഇടപാട് ഇവര്‍ക്കും ഉണ്ടായിരുന്നു. ഇതിനൊപ്പം മനോജിന്റെ മരണത്തിലും ദുരൂഹതയുണ്ട്. ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചപ്പോഴാണ് സെബാസ്റ്റ്യന്റെ വിശ്വസ്തനും ഇടപാടുകളില്‍ സഹായിയുമായ ഓട്ടോറിക്ഷാ ഡ്രൈവര്‍ പള്ളിപ്പുറം തൈക്കൂട്ടത്തില്‍ എസ്. മനോജിനെ (46) 2018 ജൂണ്‍ 28ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിന്ദുവിന്റെ കൊലപാതകം സംബന്ധിച്ച് സെബാസ്റ്റ്യനും താനുള്‍പ്പെടെ കൂട്ടാളികള്‍ക്കുമുള്ള പങ്ക് പറയേണ്ടിവരുമെന്ന ഭീതിയില്‍ ജീവനൊടുക്കിയതായാണ് നാട്ടില്‍ പറയുന്നത്. എന്നാല്‍ മനോജ് സംഭവങ്ങള്‍ പോലീസിനോടു പറയുമോ എന്ന സംശയത്തില്‍ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്നാണ് സംശയം. സെബാസ്റ്റ്യനും ബിന്ദുവും പതിവായി യാത്ര ചെയ്തിരുന്നതു മനോജിന്റെ ഓട്ടോയിലായിരുന്നു. ബിന്ദു തിരോധാനക്കേസില്‍ മനോജിനെ മുന്‍പും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മനോജ് ബിഗ് ഷോപ്പറില്‍ നിറയെ നോട്ടുകളുമായി പോകുന്നതു കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചു. ഇയാളെ ചോദ്യം ചെയ്താല്‍ അക്കാലത്ത് ഒളിവിലായിരുന്ന സെബാസ്റ്റ്യനെ കണ്ടെത്തുന്നതിനൊപ്പം കൂടുതല്‍ വിവരങ്ങളും ലഭിക്കുമെന്നു പോലീസ് പ്രതീക്ഷിച്ചിരുന്നു. ബിഗ് ഷോപ്പറില്‍ കൊണ്ടുപോയത് അമ്മാവനു ലോട്ടറി അടിച്ച പണമാണെന്നാണു സുഹൃത്തുക്കളോട് ഇയാള്‍ പറഞ്ഞത്. സെബാസ്റ്റ്യന്റെ നാട്ടിലെ വിളിപ്പേരാണ് അമ്മാവന്‍. വിവരം ലഭിച്ച പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിവസം രാവിലെ വീട്ടില്‍ മനോജ് തൂങ്ങിമരിക്കുകയായിരുന്നു.
ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാങ്ക്ളിനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. സെബാസ്റ്റ്യനും സുഹൃത്തായ ഫ്രാങ്ക്ളിനും വസ്തു ബ്രോക്കര്‍മാരാണ്. ദല്ലാളായ സോഡാ പൊന്നപ്പന്‍ അയല്‍വാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. നാലു വര്‍ഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പന്‍ സംസാരിച്ചത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ശശികലയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് ബിന്ദുവിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പൊന്നപ്പന്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. ബിന്ദു പത്മനാഭന്റെ സ്വത്ത് വില്‍ക്കാന്‍ വേണ്ടി സെബാസ്റ്റ്യനെയും ഫ്രാങ്ക്ളിനെയും താനാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് ഇയാള്‍ പറയുന്നുണ്ട്. ബിന്ദുവിന്റെ കൈയില്‍ പണമുണ്ടെന്ന് മനസിലായതോടുകൂടി സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും അവിടത്തെ സ്ഥിരം സന്ദര്‍ശകരായി. ബിന്ദുവിനെ സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും ചേര്‍ന്ന് ലഹരി നല്‍കി മയക്കിയശേഷം ശുചിമുറിയില്‍ വച്ച് കൊലപ്പെടുത്തിയെന്നും ശബ്ദരേഖയിലുണ്ട്. അതിനിര്‍ണ്ണായകമാണ് ഈ വെളിപ്പെടുത്തല്‍.
അവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. ഒരു ദിവസം വൈകിട്ട് തന്നെ കാണാന്‍ സെബാസ്റ്റ്യന്‍ വന്നിരുന്നു. അന്ന് സെബാസ്റ്റ്യന്റെ മുഖത്ത് ബിന്ദു തല്ലിയതിന്റെ പാട് ഉണ്ടായിരുന്നു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചിരുന്നെന്നും പൊന്നപ്പന്‍ പറയുന്നുണ്ട്. 2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബര്‍ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരന്‍ പ്രവീണ്‍കുമാര്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. പരാതി ജില്ലാ പൊലീസ് മേധാവി വഴി 2017 ഒക്ടോബര്‍ 9ന് കുത്തിയതോട് സി ഐ ഓഫീസില്‍ എത്തി. എന്നാല്‍ 70 ദിവസത്തിന് ശേഷം ഡിസംബര്‍ 19നാണ് 1400/2017 നമ്പരില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് ഇട്ടത്. ഈ സമയത്തെല്ലാം അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ മൂക്കുകയര്‍ ഇട്ടിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. രണ്ട് ഉന്നതര്‍ കൈക്കൂലി കൈപ്പറ്റിയതായും ആരോപണം വന്നിരുന്നു.
2012 ലാണ് ഫ്രാങ്ക്‌ളിന്‍ ചേര്‍ത്തലയില്‍ താമസമാക്കുന്നത്. സ്ഥലക്കച്ചവടത്തിലൂടെയാണ് ഇയാള്‍ മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചത്. ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുമായി ഒരു സൗഹൃദം ഇയാള്‍ സ്ഥാപിച്ചിരുന്നു. സെബാസ്ററ്യനും ഫ്രാങ്ക്ളിനും ചേര്‍ന്നാണ് സ്ഥലമിടപാടുകള്‍ നടത്തിയിരുന്നത്. ഇതോടെ സൂത്രധാരന്‍ ഫ്രാങ്ക്ളിന്‍ ആണോ എന്ന സംശയവും ഉയരുന്നുണ്ട്. സെബാസ്റ്റിയന്റെ വീട്ടിലെ കുളിമുറിയിലാണ് കൊലപാതകമെന്ന് പൊന്നന്‍ വെളിപ്പെടുത്തുന്നത് ശബ്ദരേഖയിലുണ്ട്. മയക്കുമരുന്ന് നല്‍കിയശേഷമാണ് കൊന്നത്. പൊന്നനാണ് ബിന്ദുവിനെ സെബാസ്റ്റിയനുമായും ഫ്രങ്ക്‌ളിനുമായി ബന്ധിപ്പിച്ചത്. വസ്തുദല്ലാളായ പൊന്നനെ ഭൂമി വില്‍ക്കാനാണ് ബിന്ദു സമീപിച്ചത്. പിന്നീട് ഇരുവരുമായും ബിന്ദു അടുത്ത ബന്ധത്തിലായി. വസ്തുവിറ്റശേഷം പൊന്നന് കമീഷന്‍ നല്‍കി. ബിന്ദുവിന്റെ വീട്ടിലെ കിടക്കയില്‍ സൂക്ഷിച്ച വന്‍തുക ഇവര്‍ കൈക്കലാക്കിയെന്നും ശബ്ദരേഖയിലുണ്ട്.
നേരത്തെ തിരോധാനം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് ശബ്ദരേഖ കൈമാറിയിരുന്നെന്ന് ശശികല വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ അന്വേഷകസംഘത്തിനും ശബ്ദരേഖ കൈമാറി. നേരത്തെ ക്രൈംബ്രാഞ്ച് തന്നെ ചോദ്യംചെയ്തതായി പൊന്നന്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ബിന്ദു പത്മനാഭനെ 2013 ആഗസ്തിലാണ് കാണാതായത്. വിദേശത്തുള്ള ഏകസഹോദരന്‍ 2017 സെപ്തംബറിലാണ് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്. 2002ല്‍ മരിച്ച അമ്മയുടെ പേരിലെ ഭൂമി 2003ല്‍ വിറ്റതായും മറ്റും വിവരം ലഭിച്ചതോടെയാണ് രേഖകള്‍ സമാഹരിച്ച് പരാതിപ്പെട്ടത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ അനുബന്ധ കുറ്റകൃത്യങ്ങള്‍ അന്വേഷണത്തിനിടെ കണ്ടെത്തുകയും സെബാസ്റ്റിയന്‍ ഉള്‍പ്പെടെ ഏതാനുംപേര്‍ റിമാന്‍ഡിലായതുമാണ്. പക്ഷേ വേണ്ട രീതിയില്‍ അന്വേഷണം നടന്നില്ല.
സംസ്ഥാനത്ത് പുറത്തും ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും ബിന്ദുവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ബിന്ദു ജീവിച്ചിരിപ്പില്ലെന്നും തിരോധാനത്തിന് പിന്നില്‍ സെബാസ്റ്റിയനാണെന്നും ക്രൈംബ്രാഞ്ച് നിഗമനത്തില്‍ എത്തിയിരുന്നു.