ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റീജ്യണല്‍ ചീഫ് പി ഷാജഹാന് മര്‍ദ്ദനം; ഓഫീസ് സ്റ്റാഫിന്റെ മര്‍ദ്ദനത്തില്‍ മുഖത്തും പല്ലിനും പരിക്കേറ്റ് മാധ്യമപ്രവര്‍ത്തകന്‍; ഷാജഹാന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നടക്കാവ് പോലീസ്

ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റീജ്യണല്‍ ചീഫ് പി ഷാജഹാന് മര്‍ദ്ദനം

Update: 2025-08-12 06:22 GMT

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ പി. ഷാജഹാന് ഓഫീസ് ജീവനക്കാരന്റെ മര്‍ദ്ദനം. കോഴിക്കോട്ടെ ഏഷ്യാനെറ്റിന്റെ ഓഫീസില്‍ ഓഫിസ് അസിസ്റ്റന്റായി ജോലി നോക്കുന്ന എം.ബി സുരേഷാണ് ഷാജഹാനെ മര്‍ദ്ദിച്ചത്. മുഖത്തും പല്ലിനും പരുക്കേറ്റു. സംഭവത്തില്‍ ഷാജഹാന്‍ നല്‍കിയ പരാതിയില്‍ നടക്കാവ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.

കോഴിക്കോട് ചക്കരോത്തുകുളത്തുള്ള ഓഫീസില്‍ വെച്ചാണ് മര്‍ദ്ദനം. ജോലികള്‍ കൃത്യമായി ചെയ്യാത്തത് ഷാജഹാന്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. സുരേഷ് താക്കോല്‍ ഉപയോഗിച്ചും കൈകൊണ്ടും മുഖത്തും പല്ലിലും ഇടിക്കുകയും തെറി വിളിക്കുകയും ചെയ്തതാണ് കുറ്റമെന്നാണ് എഫ്.ഐ.ആറിലുള്ളത്.


 



പരാതിക്കാരന്‍ ഭിന്നശേഷിക്കാരനാണെന്നും എഫ്.ഐ.ആറിലുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊലപാതക ശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് ക്യാമറ യൂണിറ്റ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. ക്യാമറ യൂണിറ്റ് പാലക്കാട് ഓഫീസിലേക്ക് കൊണ്ടുപോകാന്‍ കാര്‍ അനുവദിച്ചില്ലെന്നും ജീവനക്കാരന്‍ ട്രെയിനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു എന്നുമാണ് പ്രചരണം.

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ക്ക് മര്‍ദ്ദനമേറ്റത് പോലീസ് കേസായതോടെ വിഷയം സോഷ്യല്‍ മീഡിയയില്‍ ഇടതു സൈബര്‍ ഗ്രൂപ്പുകളും ചര്‍ച്ചയാക്കിയിട്ടുണ്ട്. മലയാളം വാര്‍ത്താചാനല്‍ രംഗത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ഷാജഹാന്‍. വര്‍ഷങ്ങളായി കോഴിക്കോട് കേന്ദ്രീകരിച്ചാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനം നടത്തുന്നത്.

Tags:    

Similar News