എല്ലാവരും ഉച്ച ഭക്ഷണം കഴിച്ച് പാതി മയക്കത്തിലിരിക്കുന്ന സമയം തന്നെ തെരഞ്ഞെടുത്ത ആ പെരും കള്ളന്മാർ; അകത്ത് കയറിയത് ഇടപാടുകാരെന്ന വ്യാജേന; നിമിഷ നേരം കൊണ്ട് തോക്ക് ചൂണ്ടി ജീവനക്കാരെ അടക്കം ബന്ദികളാക്കി; ആറ് മിനിറ്റ് സമയം കൊണ്ട് തട്ടിയത് കോടികൾ; പകൽ കൊള്ളയിൽ നടുങ്ങി കർണാടക; സ്കൈ ജ്വല്ലറി കവർച്ചയ്ക്ക് പിന്നിലാര്?
ബെംഗളൂരു: കർണാടകയിലെ ഹുൻസൂരിൽ മലയാളി ഉടമസ്ഥതയിലുള്ള സ്കൈ ജ്വല്ലറിയിൽ വൻ കവർച്ച. ഇടപാടുകാരെന്ന വ്യാജേന എത്തിയ അഞ്ചംഗ സംഘം 10 കോടി രൂപയുടെ സ്വർണവും ഡയമണ്ടും തോക്കുചൂണ്ടി കൊള്ളയടിച്ചു. സംഭവം നടന്ന് 24 മണിക്കൂറിന് ശേഷവും പ്രതികളെക്കുറിച്ച് പൊലീസിന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിക്കും രണ്ടരയ്ക്കും ഇടയിലാണ് കർണാടകയെ നടുക്കിയ ഈ കവർച്ച നടന്നത്. ജീവനക്കാരെയും സ്വർണം വാങ്ങാനെത്തിയവരെയും തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയാണ് സംഘം ആറ് മിനിറ്റിനുള്ളിൽ കവർച്ച പൂർത്തിയാക്കിയത്. കണ്ണൂർ ഇരിട്ടി സ്വദേശികളുടേതാണ് മുംബൈയിലും ദുബായിലും ഉൾപ്പെടെ ശാഖകളുള്ള സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ്.
കവർച്ചാസമയത്ത് ജ്വല്ലറിയിലെ ജീവനക്കാരിൽ ഒരു സംഘം ഭക്ഷണം കഴിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ ഇരിട്ടിയിലെ പ്രധാന ഓഫീസുമായി ബന്ധിപ്പിച്ചിരുന്നു. ഇരിട്ടിയിൽ ദൃശ്യങ്ങൾ നിരീക്ഷിച്ചിരുന്നവർ, ഭക്ഷണം കഴിക്കാൻ പുറത്തുപോയ മാനേജർക്ക് വിവരം കൈമാറി. ഉടൻ ഓടിയെത്തിയ മാനേജർ പുറത്തുനിന്ന് ഷട്ടർ താഴ്ത്താൻ ശ്രമിച്ചെങ്കിലും, വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഞ്ചംഗ സംഘം രണ്ട് ബൈക്കുകളിലായി കെ.ആർ. നഗർ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ ജ്വല്ലറി അധികൃതർ ഹുൻസൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും, 18 പോയിന്റുകളിൽ പരിശോധന നടത്തിയിട്ടും പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബെംഗളൂരു നഗരത്തെ ഞെട്ടിച്ച എടിഎം വാൻ കൊള്ളയ്ക്ക് ഒരു മാസം തികയും മുമ്പാണ് കർണാടക പോലീസിനെ വെട്ടിലാക്കി ഈ ജ്വല്ലറി കവർച്ച നടന്നതെന്നതും ശ്രദ്ധേയമാണ്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.