കളമശേരി സ്ഫോടന കേസ്; പ്രതി ബോംബുണ്ടാക്കുന്ന രീതി വിദേശ നമ്പറിലേക്ക് അയച്ചു; നമ്പര്‍ ആരുടേതെന്ന് പരിശോധിച്ച് അന്വേഷണ സംഘം; ഡൊമനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളില്‍ ഇന്റര്‍പോള്‍ സഹായത്തോടെ അന്വേഷണം

കളമശേരി സ്ഫോടന കേസ്; പ്രതി ബോംബുണ്ടാക്കുന്ന രീതി വിദേശ നമ്പറിലേക്ക് അയച്ചു

Update: 2025-02-10 11:58 GMT

കൊച്ചി: കളമശേശി ബോംബ് സ്ഫോടനകേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളില്‍ അന്വേഷണം. ബോബ് ഉണ്ടാക്കിയ രീതി ഒരു വിദേശ നമ്പറിലേക്ക് അയച്ചിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളില്‍ അന്വേഷണം നടത്തുന്നത്.

അതേസമയം ഫോണ്‍ നമ്പര്‍ ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ല. ഈ നമ്പറിലേക്ക് ചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങളാണ് നല്‍കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബോംബുണ്ടാക്കുന്നതിന്റെ തലേദിവസം എടുത്ത ചിത്രങ്ങളും ദൃശ്യങ്ങളുമാണ് വിദേശ നമ്പറിലേക്ക്

അയച്ചു നല്‍കിയിരിക്കുന്നത്. ആ നമ്പര്‍ ആരുടേതാണെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

ഇയാളുടെ വിദേശബന്ധങ്ങളില്‍ അന്വേഷണം നടക്കുന്നത് ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അന്വേഷണം. കഴിഞ്ഞദിവസമാണ് ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. ഇന്റര്‍പോളിനറെ സഹായത്തോടെയാണ് അന്വേഷണം.

ഡൊമനിക് മാര്‍ട്ടിന്‍ പത്തുവര്‍ഷത്തോളം ദുബായിലായിരുന്നു. ഇവിടെവച്ച് ഇയാള്‍ക്ക് ബോംബ് ഉണ്ടാക്കാന്‍ സഹായം ലഭിച്ചിരിക്കാമെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്നു. യുഎഇയില്‍ അന്വേഷണം നടത്താന്‍ നിയമപരമായി സാധ്യമല്ലാത്തതിനാലാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്. ഇയാള്‍ ദൃശ്യം അയച്ചത് സുഹൃത്തിന്റെ നമ്പറിലേക്കാണ് എന്നാണ് പ്രാഥമികമായി വിലയിരുത്തല്‍ എങ്കിലും നമ്പറിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ല. ഇന്റര്‍പോള്‍ സഹായത്തോടെ അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഈ നമ്പറിന്റെ ഉടമക്ക് സ്ഫോടനവുമായി ബന്ധമുണ്ടെങ്കില്‍ കേസില്‍ പ്രതിചേര്‍ക്കും. 2023 ഒക്ടോബര്‍ 29നാണ് മാര്‍ട്ടിന്‍ കളമശേരിയിലെ യഹോവ സാക്ഷികളുടെ പ്രാര്‍ഥനായ യോഗത്തിനിടെ സ്ഫോടനം നടത്തിയത്. താന്‍ ഒറ്റയ്ക്കാണ് സ്ഫോടനം നടത്തിയതെന്നായിരുന്നു ഡൊമിനിക് മാര്‍ട്ടിന്‍ പറഞ്ഞിരുന്നത്. പ്രതി ഈ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.

എന്നാല്‍ ഇത്തരത്തില്‍ സ്ഫോടനം നടത്താന്‍ മറ്റേതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന് പൊലീസിന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിദേശ നമ്പറില്‍ മാര്‍ട്ടിന്‍ ബന്ധപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തുവന്നത്.

Tags:    

Similar News