തിരുവല്ലയില്‍ കരുതല്‍ തടങ്കല്‍ പ്രതിയെ സാഹസികമായി പിടികൂടി; പോലീസുകാര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി എസ്.പി; പുളിക്കീഴ് പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത് മുണ്ടനാരി അനീഷിനെ

തിരുവല്ലയില്‍ കരുതല്‍ തടങ്കല്‍ പ്രതിയെ സാഹസികമായി പിടികൂടി

Update: 2025-06-11 06:37 GMT

പത്തനംതിട്ട: ജില്ലാ കളക്ടര്‍ കരുതല്‍ തടങ്കലിന് ഉത്തരവിട്ട കാപ്പ കേസില്‍ ഉള്‍പ്പെട്ട കൊടുംക്രിമിനലിനെ, ശ്രമകരമായ ദൗത്യത്തില്‍ അതിസാഹസികമായ നീക്കത്തിലൂടെ പുളിക്കീഴ് പോലീസ് കീഴ്പ്പെടുത്തി. വധശ്രമം ഉള്‍പ്പെടെ 37 ഓളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട തിരുവല്ല നിരണം കിഴക്കുംഭാഗം മുണ്ടനാരി മുണ്ടനാരില്‍ വീട്ടില്‍ മുണ്ടനാരി അനീഷ് എന്ന അനീഷ്‌കുമാര്‍ (39) ആണ് പിടിയിലായത്. നാളുകളായി പോലീസിന്റെ കണ്ണുവെട്ടിച്ച് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് നിരന്തരം പൊതുജീവിതത്തിന് തടസ്സം സൃഷ്ടിച്ച്, പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സൈ്വരവിഹാരം നടത്തിവന്നയാളാണ് പ്രതി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ പോലീസിനെ വട്ടം കറക്കി നാട്ടില്‍ ഭീതിപരത്തിനടന്ന യുവാവിനെ വളരെ സാഹസികമായാണ് പുളിക്കീഴ് പോലീസ് കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തത്.

ഇയാളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം, പുളിക്കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ കെ അജിത്ത് കുമാര്‍ പോലീസ് ഉദ്ദ്യോഗസ്ഥരെ വിവിധ സംഘങ്ങളായി തിരിച്ച് വിവിധയിടങ്ങളില്‍ തെരച്ചിലിനായി നിയോഗിച്ചിരുന്നു. ആലപ്പുഴ, അമ്പലപ്പുഴ, ശൂരനാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ദിവസങ്ങളോളം രാപ്പകലില്ലാതെ അന്വേഷണത്തിലായിരുന്നു പോലീസ് സംഘങ്ങള്‍. പോലീസ് കണ്ടെത്തുമെന്ന് തിരിച്ചറിഞ്ഞ പ്രതി, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് വെല്ലുവിളി ഉയര്‍ത്തി. ഈ സാഹചര്യത്തില്‍, സൈബര്‍ സെല്ലിന്റെ സഹായത്തോടെ, ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതികളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചും മറ്റും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ പ്രതി സൈക്കിള്‍ മുക്ക് പൊടിയാടി റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതായി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചറിഞ്ഞു. തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തിലും, പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലും മൂന്ന് ബൈക്കുകളിലായി പോലീസ് പിന്‍തുടര്‍ന്നു . ഇത് മനസ്സിലാക്കി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതിവിദഗ്ദ്ധമായി പിന്തുടര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു.

പോലീസ് സംഘത്തില്‍ എ എസ്സ് ഐ വിനോദ്, സി പി ഒ മാരായ അനൂപ്, സുധീപ്, രഞ്ജു കൃഷ്ണന്‍, അരുണ്‍ ദാസ്, അലോക്, നിതിന്‍ തോമസ്, സന്ദീപ്, വിനീത് കുമാര്‍, രവി, കുമാര്‍, സജില്‍, ജേക്കബ്, മനോജ് കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. രണ്ടാഴ്ച്ചയായി വിവിധ സ്ഥലങ്ങളില്‍ ഒളിച്ചുകറങ്ങിയ പ്രതിയെ പുളിക്കീഴ് സ്റ്റേഷനിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും, ദൈനംദിന ഡ്യൂട്ടികളോടൊപ്പം ഒരേ മനസ്സോടെ പണിപ്പെട്ടാണ് കൊടുംക്രിമിനലിനെ കസ്റ്റഡിയിലെടുത്തത്. എസ് എച്ച് ഓയുടെ നിര്‍ദേശപ്രകാരം, തേടിപ്പിടിച്ച രഹസ്യ വിവരങ്ങള്‍ പരിശോധിച്ച് നടത്തിയ തന്ത്രപരമായ ഓപ്പറേഷനിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പിടികൂടിയ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി അനുമോദിക്കുകയും,ഫ ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് ക്യാഷ് റിവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ കെ അജിത് കുമാറും സന്നിഹിതനായിരുന്നു.

2007 മുതല്‍ ഇയാള്‍ ക്രിമിനല്‍ കേസുകളില്‍ ഏര്‍പ്പെട്ടുവരികയാണ്. പുളിക്കീഴ്, നൂറനാട്, ആറന്മുള, തിരുവല്ല, വീയാപുരം, മാന്നാര്‍, വടക്കഞ്ചേരി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 37 ഓളം കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. അടിപിടി, പൊതുജനശല്യം, വീടുകയറി ആക്രമണം, മാരകായുധങ്ങളുമായി ആക്രമണം, കൊലപാതകശ്രമം, മോഷണം, വീട്ടുപകരണങ്ങള്‍ നശിപ്പിക്കല്‍, സംഘം ചേര്‍ന്ന് ആക്രമണം, കഠിനാദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി ആക്രമിക്കല്‍, കഞ്ചാവ് ഉപയോഗം, മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, അബ്കാരിനിയമം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് എടുത്ത കേസുകളാണ് ഇവ.

പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്‍ 2009 ല്‍ ഉള്‍പ്പെട്ടയാളാണ് പ്രതി. കാപ്പ നിയമം പ്രകാരം അറിയപ്പെടുന്ന റൗഡിയായ ഇയാള്‍ ക്കെതിരെ കാപ്പ വകുപ്പ് 3(ഐ) അനുസരിച്ച് കരുതല്‍ തടങ്കലിലടയ്ക്കുന്നതിനുവേണ്ട ഉത്തരവിനായി ജില്ലാ പോലീസ് മേധാവി ശുപാര്‍ശ മാര്‍ച്ച് 29 ന് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ശുപാര്‍ശയില്‍ ഇയാള്‍ പ്രതിയായ ഏഴ് കേസുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്, ഇതില്‍ ആറു കേസുകളും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതും, ഒരെണ്ണം പുളിക്കീഴ് പോലീസിന്റെ അന്വേഷണത്തില്‍ തുടരുന്നതുമാണ്. തുടര്‍ന്ന് ജില്ലാ കളക്ടര്‍ മേയ് 22 ന് ആറുമാസത്തെ കരുതല്‍ തടങ്കലിന് ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെ സാഹസികമായി പിടികൂടിയ പ്രതിയെ അറസ്റ്റ് ചെയ്ത്, ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

ദേഹോപദ്രവം ഏല്‍പ്പിക്കല്‍, കഠിനദേഹോപദ്രവം, മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വധശ്രമം തുടങ്ങിയവ കുറ്റകൃത്യങ്ങളുടെ പേരില്‍ എടുത്ത കേസുകളാണ് ഉത്തരവിനായി പരിഗണിക്കാന്‍ ഉള്‍പ്പെടുത്തിയത്. കൂട്ടാളികള്‍ക്കൊപ്പം ചേര്‍ന്ന് നടത്തിയ ഈ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഒന്നാം പ്രതിയാണ്. ഒടുവിലെ കേസ് പുളിക്കീഴ് സ്റ്റേഷനില്‍ ഈ വര്‍ഷം മേയ് എട്ടിന് എടുത്തതാണ്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവന്ന പ്രതിക്കെതിരെ 2021 ഫെബ്രുവരിയില്‍ 107 സി ആര്‍ പി സി പ്രകാരമുള്ള നടപടിക്കായി തിരുവല്ല എസ് ഡി എം കോടതി മുമ്പാകെ, പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിചാരണയെ തുടര്‍ന്ന് മൂന്നുവര്‍ഷത്തേക്ക് നല്ല നടപ്പ് ജാമ്യത്തില്‍ പോയെങ്കിലും, പിന്നീട് 2022 ല്‍ 110 സി ആര്‍ പി സി അനുസരിച്ചുള്ള നടപടിക്കായി കോടതിയില്‍ അന്നത്തെ എസ് എച്ച് ഓ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് കോടതിവിചാരണയില്‍ ഇയാള്‍ മൂന്നുവര്‍ഷത്തേക്ക് ബോണ്ട് വച്ചു. എന്നാല്‍ ബോണ്ട് വ്യവസ്ഥകള്‍ ലംഘിച്ച് യുവാവ് ഈ വര്‍ഷം മേയില്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുകയും, ഇതു സംബന്ധിച്ച് പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

നിരന്തരം ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടു വന്ന പ്രതിക്കെതിരെ കരുതല്‍ തടങ്കല്‍ അല്ലാതെ വേറെ മാര്‍ഗമില്ലെന്നു കണ്ട്, കാപ്പ 3(ഐ) അനുസരിച്ചുള്ള ഉത്തരവിനായി ജില്ലാ പോലീസ് മേധാവിക്ക് എസ് എച്ച് ഓ റിപ്പോര്‍ട്ട് അയക്കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ മാസം 22ന് കളക്ടര്‍ പ്രതിക്കെതിരെ 6 മാസത്തെ കരുതല്‍ തടങ്കല്‍ ഉത്തരവായത്.

Tags:    

Similar News