കോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീ; വീട്ടില്‍ വെച്ച് സാമ്പത്തിക തര്‍ക്കമുണ്ടായപ്പോള്‍ തലയ്ക്കടിച്ചുവെന്ന് ജോര്‍ജ്ജിന്റെ കുറ്റ സമ്മതമൊഴി; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ മദ്യലഹരിയിലായിരുന്ന ജോര്‍ജ് തളര്‍ന്നു വീണു; സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീ

Update: 2025-11-22 05:32 GMT

കൊച്ചി: തേവര കോന്തുരുത്തിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ുപുറത്ത്. എറണാകുളം സ്വദേശിനിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. ലൈംഗിക തൊഴിലാളിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമ ജോര്‍ജ്ജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്ത്രീയുമായി സാമ്പത്തിക കാര്യത്തില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്നുമാണ് ജോര്‍ജ്ജിന്റെ മൊഴി. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിക്കാന്‍ പോകവേയാണ് തളര്‍ന്നു വീണതും.

വീടിനുള്ളില്‍ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ ജോര്‍ജ് തളര്‍ന്നു വീഴുകയായിരുന്നു. അര്‍ദ്ധരാത്രിയോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം. പുലര്‍ച്ചെ നാലരയോടെ തൊട്ടടുത്ത കടകളില്‍ ചെന്ന് ജോര്‍ജ് ചാക്ക് തിരക്കിയിരുന്നു. പട്ടിയോ പൂച്ചോ ചത്തുകിടക്കുന്നുവെന്നും മറവ് ചെയ്യാന്‍ വേണ്ടിയാണ് എന്നുമാണ് ജോര്‍ജ് പറഞ്ഞത്. ചാക്കില്‍ മൃതദേഹം കെട്ടി പുറത്തേക്ക് കൊണ്ടുവരുന്ന വഴി ജോര്‍ജ് തളര്‍ന്നുവീണതാകാമെന്ന് പൊലീസ് പറയുന്നു. അതേ സമയം മരിച്ച സ്ത്രീയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല, എറണാകുളം സ്വദേശിയെന്ന സൂചന മാത്രമാണുള്ളത്.

മൃതദേഹത്തിന് സമീപത്തായി ജോര്‍ജും മദ്യലഹരിയില്‍ മതിലില്‍ ചാരിയിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം. രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ചുനടന്നിരുന്നതായി സമീപവാസികള്‍ പറഞ്ഞു. വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞാണ് സമീപവാസികളോട് ഇയാള്‍ ചാക്ക് തിരക്കിയത്. എന്നാല്‍, ഇയാള്‍ മദ്യലഹരിയിലായിരുന്നതിനാല്‍ പലരും ഇയാളെ പറഞ്ഞുവിട്ടു. തുടര്‍ന്ന് സമീപത്തെ ഒരു കടയില്‍നിന്നാണ് ജോര്‍ജ് ചാക്കുകള്‍ സംഘടിപ്പിച്ചു. ഇതിനുപിന്നാലെയാണ് ജോര്‍ജിന്റെ വീട്ടിലേക്കുള്ള ഇടവഴിയില്‍ ചാക്കില്‍കെട്ടിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയിലുള്ള ജോര്‍ജും ഇരിക്കുന്നുണ്ടായിരുന്നു.

ഹരിത കര്‍മസേനാംഗങ്ങളാണ് മൃതദേഹം ആദ്യംകണ്ടത്. ഇവര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. മദ്യലഹരിയിലായിരുന്ന ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വാടകവീട്ടില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.

മരിച്ച സ്ത്രീ പ്രദേശവാസിയല്ലെന്നാണ് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നത്. മൃതദേഹത്തില്‍ പരിക്കുണ്ടായിരുന്നതായും അര്‍ധനഗ്നയായനിലയിലാണ് മൃതദേഹം കണ്ടതെന്നും നാട്ടുകാര്‍ പറഞ്ഞു. ചാക്കില്‍കെട്ടിയ മൃതദേഹത്തിന് സമീപം തലയില്‍ കൈവെച്ച് ഇരിക്കുന്ന ജോര്‍ജിനെയാണ് സ്ഥലത്തെത്തിയവര്‍ ആദ്യംകണ്ടത്. ഇയാള്‍ ഒന്നും സംസാരിച്ചിരുന്നില്ലെന്നും സമീപവാസികള്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ജോര്‍ജ് ഹോംനഴ്‌സായി ജോലിചെയ്തിരുന്നയാളാണ്. ഇയാള്‍ക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്. മകന്‍ യുകെയിലാണ്. മകള്‍ പാലായിലാണ്. ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നും സമീപവാസികള്‍ പറഞ്ഞു. മദ്യപിക്കുന്നയാളാണെങ്കിലും ഇതുവരെ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ലെന്നും ശല്യക്കാരനല്ലെന്നും സമീപവാസികള്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News