ഒന്നുവന്നിട്ട് പോകൂ എന്ന് കെഞ്ചി പലവട്ടം അദീന അന്‍സിലിനെ വിളിച്ചു; നമ്പര്‍ ബ്ലോക് ചെയ്തതോടെ സുഹൃത്തിന്റെ ഫോണില്‍ വിളിച്ച് വരുത്തി; കളനാശിനി കലര്‍ത്തി നല്‍കിയത് റെഡ് ബുള്ളില്‍; അദീന എനര്‍ജി ഡ്രിങ്കില്‍ കലര്‍ത്തി നല്‍കിയതും തന്ത്രപൂര്‍വ്വം; കോതമംഗലം കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍

കോതമംഗലം കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍

Update: 2025-08-06 11:35 GMT

കോതമംഗലം: കോതമംഗലത്ത് ആണ്‍സുഹൃത്തിനെ കൊലപ്പെടുത്താന്‍ പ്രതി അദീന കളനാശിനി കലര്‍ത്തി നല്‍കിയത് എനര്‍ജി ഡ്രിങ്കായ റെഡ്ബുളളില്‍ ആണെന്ന വ്യക്തമായി. കൊല്ലപ്പെട്ട അന്‍സില്‍ നിരന്തരമായി റെഡ്ബുള്‍ ഉപയോഗിക്കുന്നയാളാണെന്ന് മനസ്സിലാക്കിയായിരുന്നു ഈ നീക്കം. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ റെഡ്ബുള്ളിന്റെ കാനുകള്‍ കണ്ടെത്തി.

വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് അദീന നിരവധി തവണ അന്‍സിലിനെ ഫോണില്‍ വിളിച്ചു. നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ സുഹൃത്തിന്റെ ഫോണിലേക്ക് വിളിച്ചാണ് വരുത്തിച്ചത്. ലഹരി ഉപയോഗിച്ചാണ് അന്‍സില്‍ വീട്ടിലെത്തിയതെന്നും കൃത്യം നടത്താന്‍ അദീന മറ്റാരുടെയും സഹായം തേടിയില്ലെന്നും പോലീസ് കണ്ടെത്തി.

കൊലപാതകത്തിനുള്ള തയ്യാറെടുപ്പ് രണ്ട് മാസങ്ങള്‍ക്കു മുന്‍പ് അദീന ആരംഭിച്ചിരുന്നു. അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിഷം അന്‍സില്‍ കൊണ്ടുവന്നതെന്നായിരുന്നു അദീന ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കളനാശിനി ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ വാങ്ങി വെച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ നടത്തിയ വെളിപ്പെടുത്തലും നിര്‍ണ്ണായകമായി. 'അവള്‍ വിഷം നല്‍കി, എന്നെ ചതിച്ചു'വെന്നാണ് അന്‍സില്‍ പറഞ്ഞത്

മാതിരപ്പിള്ളി നെടുങ്ങാട്ട് മേലേത്ത് മാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38)ആണു മരിച്ചത്. സുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അദീന (30)യെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ റിമാന്‍ഡിലാണ് യുവതി. വിഷം അകത്തുചെന്നു ഗുരുതരാവസ്ഥയിലായ അന്‍സില്‍ വ്യാഴാഴ്ച രാത്രി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ 4ന്, അദീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലാണു സംഭവം. വിഷം അകത്തുചെന്ന അന്‍സില്‍ തന്നെയാണു സുഹൃത്തിനെയും പൊലീസിനെയും വിവരമറിയിച്ചത്. അദീന അന്‍സിലിന്റെ വീട്ടുകാരെയും വിവരം അറിയിച്ചു. ആത്മഹത്യാ ശ്രമം എന്നാണ് അദീന പൊലീസിനോടും വീട്ടുകാരോടും പറഞ്ഞത്. ടിപ്പര്‍ ഡ്രൈവറായ അന്‍സിലും അദീനയും തമ്മില്‍ അടുപ്പത്തിലായിരുന്നു.

ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടിനെച്ചൊല്ലി വഴക്കു പതിവായിരുന്നു. രണ്ടുമാസം മുന്‍പ് അന്‍സില്‍ മര്‍ദിച്ചതായി കോതമംഗലം പൊലീസില്‍ അദീന പരാതി നല്‍കിയിരുന്നു. ഈ കേസ് രണ്ടാഴ്ച മുന്‍പ് അദീന പിന്‍വലിച്ചു. അന്‍സിലുമായി കഴിഞ്ഞ ചൊവ്വാഴ്ച പണത്തെച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. തുടര്‍ന്നുണ്ടായ വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ദീര്‍ഘകാലമായുള്ള ബന്ധത്തിനിടെ തന്നെ ഉപദ്രവിച്ചുവെന്ന അദീനയുടെ പരാതിയില്‍ കോതമംഗലം പോലീസ് അന്‍സിലിനെതിരെ നേരത്തേ കേസ് എടുത്തിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സില്‍ ഇതിനായി അദീനക്ക് പണം വാഗ്ദാനം ചെയ്‌തെങ്കിലും കേസ് പിന്‍വലിച്ചിട്ടും പണം നല്‍കിയില്ല. ഈ തര്‍ക്കത്തിലാണ് അദീന, ആണ്‍ സുഹൃത്തായ അന്‍സിലിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് ഭാഷ്യം.

കൊലപാതകത്തിനുള്ള തയ്യാറെടുപ്പ് രണ്ട് മാസങ്ങള്‍ക്ക് മുന്നേ അദീന ആരംഭിച്ചിരുന്നു. അദീന ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വിഷം അന്‍സില്‍ കൊണ്ടുവന്നതെന്നായിരുന്നു അദീന ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കളനാശിനി ദിവസങ്ങള്‍ക്ക് മുമ്പ് വാങ്ങിവെച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി

Tags:    

Similar News