ഒ.പി ടിക്കറ്റിനും ലാബില്‍ നിന്നുള്ള വിവിധ പരിശോധനകള്‍ക്കുള്ള ഫീ ഗൂഗിള്‍പേ അക്കൗണ്ടിലേക്ക് അയപ്പിച്ച് പണം തട്ടാന്‍ ശ്രമം; വിരമിച്ച സൂപ്രണ്ടിന്റെ പേരില്‍ വ്യാജ രേഖയുമുണ്ടാക്കി; 19 പേരില്‍ നിന്നും മൊഴിയെടുത്ത് അന്വേഷണം തുടരുന്നു

Update: 2024-10-16 17:41 GMT

മലപ്പുറം: ഒ.പി ടിക്കറ്റിനും ലാബില്‍ നിന്നുള്ള വിവിധ പരിശോധനകള്‍ക്കുള്ള ഫീ ആയും സ്വന്തം ഗൂഗിള്‍പേ അക്കൗണ്ടിലേക്ക് അയപ്പിച്ച് പണം തട്ടാന്‍ ശ്രമം. വിരമിച്ച സൂപ്രണ്ടിന്റെ പേരില്‍ വ്യാജ രേഖയുമുണ്ടാക്കി. മേലുദ്യോഗസ്ഥന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ സംഭവത്തില്‍ സംസ്ഥാന ഹോമിയോ ഡയറക്ടറേറ്റ് തെളിവെടുപ്പ് 19 പേരില്‍ നിന്നും മൊഴിയെടുത്തു. മഞ്ചേരി പയ്യനാട് ഹോമിയോ ആശുപത്രിയിലാണു തട്ടിപ്പ് നടന്നത്. മേലുദ്യോഗസ്ഥന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയെന്ന സംഭവത്തില്‍ സംസ്ഥാന ഹോമിയോ ഡയറക്ടറേറ്റ് തെളിവെടുപ്പ് തുടരുകയാണ്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്യാമള കുമാരിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ചൊവ്വാഴ്ച ആരംഭിച്ച തെളിവെടുപ്പ് നാളെയും തുടരും. ഇതിനകം ആശുപത്രി ജീവനക്കാരടക്കം 19 പേരില്‍ നിന്നും സംഘം മൊഴിയെടുത്തു.

പയ്യനാട് ഹോമിയോ ആശുപത്രിയില്‍ സേവനങ്ങള്‍ക്കായി രോഗികളില്‍ നിന്നും ഈടാക്കുന്ന തുക സ്വന്തം ഗൂഗിള്‍പേ അക്കൗണ്ടിലേക്ക് അടപ്പിച്ച് പണം തട്ടാന്‍ ശ്രമിക്കുകയും പരാതി ഉയര്‍ന്നതോടെ വിരമിച്ച സൂപ്രണ്ടിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കുകയും ചെയ്ത ക്ലര്‍ക് സനോജ് റിഫാനെതിരെയാണ് നടപടി.

ഒ പി ടിക്കറ്റിനും ലാബില്‍ നിന്നുള്ള വിവിധ പരിശോധനകള്‍ക്കുള്ള ഫീ ആയും രോഗികള്‍ നല്‍കുന്ന പണമാണ് ഓഫീസിലെ ക്ലര്‍ക്ക് സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയത്. ഒരു വര്‍ഷത്തോളം ഇത്തരത്തില്‍ ജീവനക്കാരന്റെ സ്വകാര്യ ബാങ്ക് എക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇക്കാര്യം സഹജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ മുന്‍ സൂപ്രണ്ടിന്റെ ഉത്തരവുണ്ടെന്നായിരുന്നു മറുപടി.

എന്നാല്‍ ഉത്തരവിന്റെ കോപ്പി കാണിക്കാന്‍ ക്ലാര്‍ക്ക് തയ്യാറായില്ല. വിഷയം ഹോസ്പിറ്റല്‍ മാനേജ് കമ്മറ്റിയിലെത്തിയതോടെ ഉത്തരവിന്റെ കോപ്പി ഹാജരാക്കുന്നതില്‍ നിന്നും ഒഴിഞ്ഞു മാറാനായില്ല. തുടര്‍ന്ന് 2021 ഡിസംബര്‍ 22 ലേതെന്ന് കാണിച്ച് ഹാജരാക്കിയ രേഖ മുന്‍സൂപ്രണ്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ മുന്‍ സൂപ്രണ്ട് ഡോ. വി അനില്‍കുമാര്‍ ആരോഗ്യ മന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും ഹോമിയോപതി ഡയറക്ടറേറ്റിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ആരോപണ വിധേയനായ ജീവനക്കാരനെ ജോലിയില്‍ തുടരാനനുവദിച്ചു കൊണ്ടുള്ള അന്വേഷണത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ട്. സസ്പെന്‍ഷന് ഡി എം ഒ ശുപാര്‍ശ ചെയ്തിട്ടും നടപടിയില്ലാത്തതിനു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നും ആരോപണമുണ്ട്.

മുന്‍ സൂപ്രണ്ട് ഡോ. വി അനില്‍കുമാറില്‍ നിന്നും ഇന്നലെ അന്വേഷണ സംഘം മൊഴിയെടുത്തു. അന്വേഷണം അട്ടിമറിക്കാന്‍ അഡിമിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രമിക്കുന്നുവെന്ന് സംശയിക്കുന്നതായി അദ്ദേഹം മൊഴി നല്‍കി. അഡിമിനിസ്ട്രേറ്റീവ് ഓഫീസറുടെ കീഴുദ്യോഗസ്ഥര്‍ മാത്രമുള്ള ഒരു സംഘം ഈ കേസ് അന്വേഷിക്കുന്നത് നീതിയുക്തമാവില്ലെന്നും അന്വേഷണ സംഘത്തില്‍ ജില്ലക്ക് പുറത്തുള്ള സീനിയറായ ഒരു ജില്ലാ മെഡിക്കല്‍ ഓഫീസറെ കൂടി ഉള്‍പ്പെടുത്തണമെന്നും അന്വേഷണത്തിന്റെ മേല്‍നോട്ടം ഹോമിയോപ്പതി ഡയറക്ടര്‍ ഏറ്റെടുക്കണമെന്നുമാണ് ഡോ. വി അനില്‍കുമാറിന്റെ ആവശ്യം.

Tags:    

Similar News