കൊല നടത്തിയത് പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയെന്ന് പറഞ്ഞ്; മങ്കടയിലെ സദാചാരക്കൊല കേസിന്റെ വിചാരണ വെള്ളിഴാഴ്ച്ച തുടങ്ങും

മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എം തുഷാര്‍ മുമ്പാകെയാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്.

Update: 2024-09-19 13:53 GMT


കെ എം റഫീഖ്

മലപ്പുറം: മലപ്പുറം മങ്കടയില്‍ പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയെന്ന് പറഞ്ഞ് സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘംപേര്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ വെള്ളിയാഴ്ച ആരംഭിക്കും.

മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എം തുഷാര്‍ മുമ്പാകെയാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്. മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (40), സഹോദരന്‍ ഷറഫുദ്ദീന്‍ (33), പട്ടിക്കുത്ത് സുഹൈല്‍ (34), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍(52), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന്‍ (43), ചെണ്ണേക്കുന്നന്‍ ഷഫീഖ്(34), മുക്കില്‍ പീടിക പറമ്പാട്ട് മന്‍സൂര്‍ (34), അമ്പലപ്പള്ളി അബ്ദുല്‍ നാസര്‍(35) എന്നിവരാണ് പ്രതികള്‍.

2016 ജൂണ്‍ 28ന് പുലര്‍ച്ചെ മൂന്നര മണിക്കാണ് സംഭവം. പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയി എന്നാരോപിച്ച് നാട്ടുകാരനായ നസീര്‍ ഹുസൈന്‍ (40)നെ വടി, പട്ടിക വടികള്‍ എന്നിവ കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ പ്രതികള്‍ ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ നസീര്‍ ഹുസൈന് വെള്ളം നല്‍കാനോ അശുപത്രിയിലെത്തിക്കാനോ സമ്മതിച്ചില്ലെന്നും പരാതിയിലുണ്ട്.

പ്രതികളായ അബ്ദുല്‍ നാസര്‍, ഷറഫുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍, ഷഫീഖ് എന്നിവരെ 2016 ജൂണ്‍ 30ന് നിലമ്പൂരില്‍ വെച്ചും സുഹൈല്‍, സക്കീര്‍ ഹുസൈന്‍ എന്നിവരെ ജൂലൈ രണ്ടിന് ഗൂഡല്ലൂരില്‍ വെച്ചും അബ്ദുല്‍ നാസര്‍, മന്‍സൂര്‍ എന്നിവരെ ജൂലൈ നാലിന് മുക്കില്‍പീടികയില്‍ വെച്ചുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

69 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. എന്നാല്‍ പ്രതികളുടെ മൊബൈല്‍ പരിശോധന നടത്തിയ തിരുവനന്തപുരം സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫിസര്‍ ഡോ. ഗോപികയെ സാക്ഷിപട്ടികയിലുള്‍പ്പെടുത്തണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി ജി മാത്യു ഹരജി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ഗോപികയെ എഴുപതാം സാക്ഷിയാക്കുകയും വിസ്തരിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു. ഇവര്‍ക്കു പുറമെ കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരനും കൊല്ലപ്പെട്ട നസീര്‍ ഹുസൈന്റെ സഹോദരനുമായ കൂട്ടില്‍ കുന്നശ്ശേരി മുഹമ്മദ് നവാസ്, രണ്ടാം സാക്ഷിയും വീട്ടുടമയുമായ സാജിദ, ദൃക്സാക്ഷി ലത്തീഫ് എന്നിവരെയാണ് നാളെ വിസ്തരിക്കുന്നത്.

കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത രണ്ടാം പ്രതി നിലവില്‍ റിമാന്റില്‍ കഴിയുകയാണ്. എന്നാല്‍ മറ്റു കേസുകളില്‍ ഉള്‍പ്പെടരുത് എന്ന ജാമ്യ വ്യവസ്ഥ പാലിക്കാന്‍ രണ്ടാം പ്രതിക്കായില്ല. ഇതിനെ തുടര്‍ന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദക്കുയിരുന്നു.

Tags:    

Similar News