സ്വന്തം പാര്‍ട്ടിക്കാര്‍ റീത്ത് വെക്കുമ്പോള്‍ അത് 'സ്വാഭാവിക പ്രതികരണവും' മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അത് 'ഭീകര പ്രവര്‍ത്തനവും'! റീത്ത് രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്; വീണാ ജോര്‍ജിന്റെ വീട്ടിലെ റീത്ത് 'ഭീകരത'; അങ്ങനെ എങ്കില്‍ കണ്ണൂരിലെ എഴുത്തുകാരന്റെ വീട്ടുപടിക്കലെ റീത്ത് 'കാടന്‍ സംസ്‌കാരമല്ലേ'? റീത്ത് വയ്ക്കല്‍ പ്രതിഷേധത്തിന് ജനാധിപത്യ വിരുദ്ധമായി പ്രഖ്യാപിക്കുന്ന സിപിഎം മന്ത്രി ചര്‍ച്ചയാകുമ്പോള്‍

Update: 2026-02-21 05:51 GMT

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ വീട്ടുപടിക്കല്‍ യൂത്ത് കോണ്‍ഗ്രസ് റീത്ത് വെച്ചതിനെ 'അത്യന്തം ഗുരുതരം' എന്ന് വിശേഷിപ്പിച്ച് ആക്രോശിക്കുന്ന സി.പി.എം നേതൃത്വം, കണ്ണൂരിലെ എഴുത്തുകാരന്റെ വീടിന് മുന്നില്‍ റീത്ത് വെച്ച സ്വന്തം പാര്‍ട്ടിക്കാരുടെ 'കാടന്‍ സംസ്‌കാര'ത്തിന് നേരെ കണ്ണടയ്ക്കുന്നു. റീത്ത് രാഷ്ട്രീയത്തില്‍ സി.പി.എം പുലര്‍ത്തുന്ന ഇരട്ടത്താപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീടിന് മുന്നില്‍ റീത്ത് വെച്ച സംഭവം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രിയെ വിരട്ടാന്‍ നോക്കേണ്ടെന്നുമാണ് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചത്. ഇത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിഞ്ഞുകൊണ്ട് നടത്തിയ ആക്രമണമാണെന്നും സി.പി.എം ആരോപിക്കുന്നു. മന്ത്രിയുടെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിക്കാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനും പോലീസ് തിടുക്കം കാട്ടുമ്പോഴാണ് കണ്ണൂരിലെ സമാനമായ മറ്റൊരു സംഭവം സി.പി.എമ്മിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നത്.

സി.പി.എമ്മിന്റെ രാഷ്ട്രീയ എതിരാളികളുടെ വീട്ടുപടിക്കല്‍ റീത്ത് വെച്ച് ഭീഷണിപ്പെടുത്തുന്നത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കാലങ്ങളായുള്ള പതിവാണ്. ഏറ്റവും ഒടുവിലായി എഴുത്തുകാരന്‍ വി.എസ്. അനില്‍കുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് വെച്ച് ഭീഷണി മുഴക്കിയത്. പയ്യന്നൂരിലെ സി.പി.എം ഫണ്ട് തട്ടിപ്പിനെതിരെ മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയതാണ് സി.പി.എം പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്.

എഴുത്തുകാരന്റെ വീടിന് മുന്നില്‍ റീത്ത് വെച്ച സംഭവത്തില്‍ പോലീസ് കേസെടുത്തത് 'സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സാമൂഹിക വിരുദ്ധര്‍ ചെയ്തത്' എന്ന ലഘുവായ വകുപ്പുകള്‍ ചുമത്തിയാണ്. ഇത് പാര്‍ട്ടിക്കാരുടെ പണിയാണെന്ന് വ്യക്തമായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് കാര്യമായ താല്പര്യം കാട്ടുന്നില്ലെന്ന് പരാതിയുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്ന സി.പി.എം, തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാന്‍ ഇതേ 'റീത്ത് ഭീഷണി' തന്നെ ആയുധമാക്കുന്നു.

വീണാ ജോര്‍ജിന്റെ വീടിന് മുന്നിലെ പ്രതിഷേധത്തെ അപലപിക്കുന്ന സി.പി.എം, കണ്ണൂരിലെ എഴുത്തുകാരനെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് മൗനം പാലിക്കുന്നത് പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സി.പി.എമ്മിന്റേത് കാടന്‍ സംസ്‌കാരമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിക്കുകയും മറുവശത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സണ്ണി ജോസഫ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യമേഖലയിലെ തകര്‍ച്ച മറച്ചുവെക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ഇരവാദം ഉന്നയിക്കുകയാണെന്നും എന്നാല്‍ കണ്ണൂരിലെ എഴുത്തുകാരന് നേരെയുണ്ടായ ഭീഷണി സി.പി.എം സ്പോണ്‍സര്‍ ചെയ്തതാണെന്നും ആക്ഷേപം ശക്തമാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ റീത്ത് വെക്കുമ്പോള്‍ അത് 'സ്വാഭാവിക പ്രതികരണവും' മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അത് 'ഭീകര പ്രവര്‍ത്തനവുമാകുന്ന' സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്.

Similar News