പത്തോളം കല്യാണം കഴിച്ചിട്ടും രേഷ്മയെ തേടി ആരും എത്തിയില്ല; മാട്രിമോണിയൽ തട്ടിപ്പുകാരിയെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പോലും വേണ്ട; കോട്ടയത്തുകാരനൊപ്പം കല്യാണ ആലോചന നടക്കുന്നത് മറ്റൊരു ഭര്‍ത്താവിന്‍റെ വീട്ടിൽ വെച്ച്; തിരുവനന്തപുരത്തേക്ക് മുങ്ങുന്നതിനിടെ താലിമാലയും കൈക്കലാക്കി; പല നാട് പല രൂപം തട്ടിപ്പ് ഒന്ന്
തിരുവനന്തപുരം: പത്തോളം കല്യാണം കഴിച്ച് മുങ്ങിയിട്ടുണ്ട് മാട്രിമോണിയൽ തട്ടിപ്പുകാരിയെ അന്വേഷിച്ച് ആരും എത്തിയില്ല. രേഷ്മയുടെ അമ്മ എറണാകുളത്ത് ബന്ധുക്കളോടൊപ്പമാണ് താമസിക്കുന്നത്. രണ്ടു പേരെ കൂടി കുരുക്കാൻ കെണിയൊരുക്കിയിരുന്ന സമയത്താണ് രേഷ്മ അറസ്റ്റിലാകുന്നത്. കോട്ടയം, തിരുവനന്തപുരം സ്വദേശികളായ ചെറുപ്പക്കാരെയാണ് രേഷ്മ വിവാഹം കഴിക്കാനായി നിശ്ചയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. രേഷ്മ വിവാഹം കഴിച്ച മറ്റൊരു ഭര്‍ത്താവിന്‍റെ വീട്ടിൽ വെച്ചാണ് കോട്ടയം സ്വദേശിയായ യുവാവുമായി കല്യാണ ആലോചന നടക്കുന്നത്. ബിഹാറിലെ സ്കൂള്‍ ടീച്ചറാണെന്നാണ് രേഷ്മ യുവാവിനോട് പറഞ്ഞത്. പിഎച്ച്ഡി പൂര്‍ത്തിയാക്കാൻ തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആര്യനാട് സ്വദേശിയെ വിവാഹം കഴിക്കാൻ രേഷ്മ പോയത്. കോട്ടയം സ്വദേശി വാങ്ങിയ സ്വര്‍ണതാലിയും ഇതിനിടെ രേഷ്മ കൈക്കലാക്കിയിരുന്നു.
പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. രേഷ്മയെ വിവാഹ തലേന്ന് താമസിപ്പിച്ചത് ചേട്ടന്റെ വീട്ടിലാണ് ചേട്ടന്റെ ഭാര്യയുടെ സംശയമാണ് തട്ടിപ്പ് കണ്ടെത്താന്‍ വഴിയൊരുക്കിയത്. ആര്യനാട് വെള്ളിയാഴ്ചയാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് കൂട്ടിക്കൊണ്ടുവന്ന് ഉഴമലയ്ക്കല്‍ ഉള്ള ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍ താമസിപ്പിച്ചിരുന്നു. വിവാഹദിവസം രാവിലെ, കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാര്‍ലറില്‍ പോകണമെന്ന് രേഷ്മ പറഞ്ഞു. വൈകാതെ ബ്യൂട്ടി പാര്‍ലറില്‍ പോകുകയും ചെയ്തു. വാര്‍ഡ് മെമ്പറുടെ ഭാര്യ കുളിമുറിയില്‍ കയറിയപ്പോള്‍ രേഷ്മ കുളിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടില്ല.
തുടര്‍ന്നാണ് രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയത്. ഇതോടെ വാര്‍ഡ് മെമ്പറുടെ ഭാര്യ രേഷ്മയുടെ ബാഗ് പരിശോധിച്ചു. അപ്പോഴാണ് മുന്‍ വിവാഹങ്ങളുടെ സട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സി.ഐ അജീഷ്, എസ്.ഐ വേണു എന്നിവരും വനിതാ പോലീസ് ഉദ്യേഗസ്ഥരും ചേര്‍ന്ന് രേഷ്മയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ രേഷ്മ തട്ടിപ്പിന്റെ പിന്നാമ്പുറവും തുറന്നു പറഞ്ഞു. താന്‍ നിരവധി വിവാഹങ്ങള്‍ കഴിച്ചതായി രേഷ്മ വെളിപ്പെടുത്തി. ഇതില്‍ ഒരുവിവാഹത്തില്‍ രേഷ്മയ്ക്ക് ഒരു കുട്ടിയുമുണ്ട്. ആദ്യവിവാഹമാണെന്ന് പറഞ്ഞാണ് രേഷ്മ വിവാഹങ്ങള്‍ നടത്താറുള്ളത്.
വരനേക്കൊണ്ട് വിവാഹത്തിനു മുന്‍പുതന്നെ സ്വര്‍ണവും വസ്ത്രങ്ങളും വാങ്ങിപ്പിക്കുന്നത് യുവതിയുടെ പതിവാണ്. തുടര്‍ന്ന് ഈ പണവും വസ്ത്രങ്ങളും കല്യാണാവശ്യത്തിനുള്ള പണവും കൈക്കലാക്കി വിവാഹപ്പിറ്റേന്നുതന്നെ മുങ്ങുന്നതാണ് രേഷ്മയുടെ രീതി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വർണവും പണവും തട്ടലായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവാഹത്തട്ടിപ്പിനിരയായവരെ കണ്ടെത്തി വിവരം തേടാനുള്ള ശ്രമത്തിലാണ് പൊലീസ്. നാണക്കേട് കാരണമാകും തട്ടിപ്പിനിരയായവർ വിവരം പുറതത്ത് അറിയിക്കാതിരുന്നതെന്നാണ് സംശയം. ഏഴാം വിവാഹത്തിന് പിന്നാലെ മറ്റ് രണ്ട് വിവാഹങ്ങൾക്ക് കൂടി തയ്യാറെടുക്കവെയാണ് രേഷ്മ പിടിയിലായത്.