'എന്നെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി യുപിയിലെ ഗാസിപ്പൂരില്‍ എത്തിച്ചു; ഞാന്‍ ഒരു ധാബയിലാണ് രാത്രി കഴിഞ്ഞത്': വീട്ടുകാര്‍ക്കും പൊലീസിനും മുന്നില്‍ സ്വയം ഇരയായി അഭിനയിച്ചെങ്കിലും സോനത്തിന് ആസൂത്രണം പിഴച്ചു; ഭര്‍ത്താവ് രാജയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ കാമുകന്‍ രാജ് സോനത്തിന്റെ പിതാവിനെ ആശ്വസിപ്പിക്കുന്ന വീഡിയോയും പുറത്ത്

സോനം അഭിനയിച്ചത് ഇരയായി

Update: 2025-06-10 06:00 GMT

ഇന്‍ഡോര്‍: 'ഇരയായി അഭിനയിച്ചാല്‍ പൊലീസ് സംശയിക്കില്ല, രക്ഷപ്പെടാം': ഹണിമൂണിനിടെ, ഭര്‍ത്താവിനെ( വ്യവസായി രാജ രഘുവംശി) കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത ഭാര്യ സോനത്തിന്റെ ചിന്തകള്‍ പൊലീസിനെ എങ്ങനെ കബളിപ്പിക്കാം എന്നതായിരുന്നു. പൊലീസ് അന്വേഷണരീതികളെ കുറിച്ചുള്ള അറിവില്ലായ്മയും സോനത്തിന് 'നിഷ്‌ക്കളങ്കത' തെളിയിക്കുന്നതില്‍ തടസ്സമായി. പൊലീസിന് മുന്നില്‍ സ്വയം ഒരുഇരയായാണ് സോനം അവതരിപ്പിച്ചത്. തന്നെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി ഗാസിപ്പൂരില്‍ എത്തിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. കുടുംബത്തെ ഈ വിവരം ആദ്യമറിയിച്ച സോനത്തിന് വൈകാതെ പൊലീസ് തന്നെ തേടിയെത്തുമെന്ന് അറിയാമായിരുന്നു.

' താന്‍ ഗാസിപൂര്‍-വാരണാസി റോഡിലെ ധാബയിലാണ് കഴിഞ്ഞതെന്ന് അവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടുകാരോട് പറഞ്ഞു. മാതാപിതാക്കള്‍ ഉടന്‍ തന്നെ മധ്യപ്രദേശ് പൊലീസില്‍ അറിയിച്ചതോടെയാണ് കാര്യങ്ങള്‍ അറസ്റ്റിലേക്ക്് നീങ്ങിയത്. മെഡിക്കല്‍ ചെക്ക് അപ്പിന് ശേഷം വണ്‍-സ്‌റ്റോപ്പ് സെന്ററിലേക്ക് അയച്ചു. മേഘാലയ പൊലീസ് ഇപ്പോള്‍ സോനത്തിനെ ചോദ്യം ചെയ്ത് നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്'- യുപിയുടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അമിതാബ് യഷ് എന്‍ഡി ടിവിയോട് പറഞ്ഞു.

ആസൂത്രണം പിഴച്ചു

മെയ് 23 മുതല്‍ രണ്ടാഴ്ചയോളം നീണ്ടു നിന്ന അന്വേഷണം ക്ലൈമാക്‌സില്‍ എത്തിയത് യുപിയിലെ ഗാസിപൂരില്‍ വച്ച് സോനത്തിനെ പിടികൂടിയതോടെയാണ്. സോനത്തിന്റെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മേഘാലയ പൊലീസ് പറയുന്നത്. തന്റെ കാമുകന്‍ രാജ് കുശ്‌വാഹയ്‌ക്കൊപ്പം സോനം കൊല ആസൂത്രണം ചെയ്യുകയായിരുന്നു. സമ്മര്‍ദ്ദം ഏറിയതോടെ ജൂണ്‍ 8ന് കീഴടങ്ങി.

' സോനത്തിന് ആസൂത്രണം പിഴച്ചു. പൊലീസ് അന്വേഷണ നടപടിക്രമങ്ങളെ കുറിച്ചും മറ്റും അവര്‍ക്ക് ഒരുധാരണയും ഉണ്ടായിരുന്നില്ല. ഇരയായി അഭിനയിച്ചെങ്കിലും പരാജയപ്പെട്ടു. മേഘാലയ പൊലീസ് മികച്ച രീതിയിലാണ് കേസ് അന്വേഷിച്ചത്'എഡിജിപി അമിതാബ് യഷ് പറഞ്ഞു.

സോനം ഗാസിപൂരിലേക്ക് ഒറ്റയ്ക്കാണ് വന്നത്. സിസിടിവിയും മറ്റുതെളിവുകളും പരിശോധിച്ചുവരികയാണ്. വിപുലമായി ആസൂത്രണം ചെയ്യുകയും മൃതദേഹം കൊക്കയില്‍ തള്ളുകയും ചെയ്‌തെങ്കിലും പദ്ധതി പരാജയപ്പെട്ടു, യഷ് പറഞ്ഞു.

അതേസമയം, തന്റെ സഹോദരന്‍ നിപരാധിയാണെന്ന് സോനത്തിന്റെ കാമുകന്‍ രാജ് കുശ്വാഹയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. 'വിക്കിയും രാജും എന്റെ സഹോദരങ്ങളാണ്. അവര്‍ക്ക് ഒരിക്കലും ഇങ്ങനെ ചെയ്യാനാവില്ല', അവര്‍ മാധ്യമങ്ങളോട് കരഞ്ഞുകൊണ്ട് പറഞ്ഞു. രാജയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ സോനത്തിന്റെ കാമുകന്‍ രാജ് കുശ് വാഹ അവളുടെ പിതാവിനെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.


Full View

മെയ് 11 നാണ് രാജയും സോനവും വിവാഹിതരായത്. ഹണിമൂണിനായി യാത്ര തിരിച്ചത് മെയ് 20 നാണ്. ഒരുദിവസത്തിന് ശേഷം ഇരുവരും മേഘാലയിലെ ഷില്ലോങ്ങിലെത്തി. അവിടെ ട്രെക്കിനിങ്ങിനിടെയായിരുന്നു ക്വട്ടേഷന്‍ കൊലപാതകം. സോനവും രാജും വികാസ്, ആനന്ദ്, ആകാശ് എന്നിവരെയാണ് രാജയെ വകവരുത്താനായി നിയോഗിച്ചത്.

Tags:    

Similar News