രാവിലെ ടവറിനടിയിൽ ഭീതിപടർത്തി ഒരു ബോൾ; കാണാൻ തിക്കും തിരക്കും; ഇത് നല്ല അസൽ 'ബോംബ്' തന്നെയെന്ന് ചിലർ; ബോംബ് സ്ക്വാഡ് സ്ഥലത്ത് ഇരച്ചെത്തി;പിന്നീട് കണ്ടത് സിനിമയെ വെല്ലും രംഗങ്ങൾ; ഒടുവിൽ ട്വിസ്റ്റ് അറിഞ്ഞ് നാട്ടുകാർ ചിരിച്ചുവഴിയായി; അപ്പൊ..നമ്മൾ ഉദ്ദേശിച്ച സാധനമല്ലെന്ന് സ്ക്വാഡ്
തിരുവനന്തപുരം: രാവിലെ മേനംകുളത്ത് നടക്കാനിറങ്ങിയ യുവാക്കൾ ഒരു അജ്ഞാതവസ്തു കണ്ട് ഒന്ന് ഞെട്ടി. കാഴ്ചയിൽ ബോംബ് പോലൊരു വസ്തു. എങ്ങും പരിഭ്രാന്തി. ഉടനെ തന്നെ നാട്ടുകാരെ അടക്കം യുവാക്കൾ വിളിച്ചുകൂട്ടി. കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ബോൾ കാണാൻ തിക്കും തിരക്കും കൂട്ടി ആളുകൾ.
വിവരം അറിഞ്ഞ് സ്‌നിഫർ ഡോഗുമായി ബോംബ് സ്ക്വാഡ് സഹിതം സ്ഥലത്ത് ഇരച്ചെത്തി. സംഭവം മറ്റൊന്നുമല്ല കെട്ട് പന്ത് കണ്ട് ബോംബ് എന്ന് തെറ്റിദ്ധരിച്ചതാണ് സംഭവം. ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ അവിടെയെത്തിയ അധികൃതർ വരെ ചിരിച്ചുവഴിയായി.
മേനംകുളത്ത് നാട്ടുകാരെ ബോംബ് ഭീഷണിയിലാഴ്ത്തി അജ്ഞാതവസ്തു. മേനംകുളത്തെ ടവറിന് സമീപത്തുകൂടെ പോയ യുവാക്കളാണ് ടവറിനടിയില്‍ ചുവന്ന വസ്തു കണ്ടത്. സാധാരണ കാണാത്ത വസ്തുവായതിനാല്‍ യുവാക്കള്‍ ഇത് ബോംബായേക്കാമെന്ന് സംശയിച്ചു. തുടര്‍ന്ന് ഇവര്‍ വാര്‍ഡ് മെമ്പറെയും വാര്‍ഡ് മെമ്പര്‍ പോലീസിനെയും വിവരമറിയിച്ചു.
വിവരമറിഞ്ഞെത്തിയ പൊലീസിനും വസ്തു ബോംബാണെന്ന സംശയം ജനിച്ചു. തുടര്‍ന്ന് ബോംബ് സ്ക്വാഡിനെ വിളിച്ചുവരുത്തുകയായിരുന്നു. ബോംബ് സ്ക്വാഡിനൊപ്പമെത്തിയ സ്നിഫര്‍ ഡോഗിന്‍റെ പരിശോധനയില്‍ വസ്തു ബോംബല്ലെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് കളിക്കാനായി കുട്ടികളുണ്ടാക്കിയ കെട്ടുപന്താണെന്ന് വ്യക്തമാകുകയായിരുന്നു.